സാംസ്‌കാരിക ടൂറിസം സാധ്യതകള്‍ ലക്ഷ്യമിട്ട് ലോകകേരള സഭ

post

പ്രവാസവും സാംസ്‌കാരിക വിനിമയ സാധ്യതകളും എന്ന വിഷയത്തില്‍ മൂന്നാം ലോക കേരള സഭയില്‍ നടന്ന ചര്‍ച്ചയില്‍ വലിയ സാധ്യതകളാണ് പ്രതിനിധികള്‍ പങ്കുവെച്ചത്. ഭാഷാ സമ്മേളനങ്ങളും സാംസ്‌കാരിക പരിപാടികളും പ്രവാസ രാജ്യങ്ങളില്‍ സംഘടിപ്പിച്ച് ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യ മികവ് അവതരിപ്പിക്കാനുള്ള സഹായം സര്‍ക്കാരിന്റെ ഭാഗത്തു നിന്നു തങ്ങള്‍ക്കുണ്ടാകണമെന്ന് ജര്‍മ്മനി, ഓസ്ട്രേലിയ, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.


സംഗീത, സാഹിത്യ, ഫോക്ലോര്‍ സമിതികളില്‍ പ്രവാസി സാന്നിധ്യം ഉറപ്പാക്കുന്നതിലൂടെ കേരളത്തിലെ കലാകാരന്‍മാരെയും കലാരൂപങ്ങളെയും കൂടുതല്‍ ജനപ്രിയമാക്കാന്‍ സാധിക്കും. ചില നാടുകളില്‍ ഗ്രാമങ്ങളെയും സ്ഥാപനങ്ങളെയും ഏറ്റെടുക്കുന്നത് പോലെ പ്രവാസി സംഘടനകള്‍ക്ക് അഡോപ്റ്റ് എ ആര്‍ട്ട് ഫോം എന്ന സംവിധാനം നടപ്പിലാക്കാന്‍ സാധിച്ചാല്‍ കേരളത്തിന്റെ പരമ്പരാഗത കലാമേഖലയെ നശിക്കാതെ കൈപിടിച്ചുയര്‍ത്താന്‍ കഴിയുമെന്ന് മുംബൈയില്‍ നിന്നെത്തിയ പ്രവാസി പ്രതിനിധി അഭിപ്രായപ്പെട്ടു. കള്‍ച്ചറല്‍ ടൂറിസത്തിനു പ്രാധാന്യം നല്‍കി യുനെസ്‌കോയുമായി സഹകരിച്ച് ഒരു കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നത് കേരളത്തിനു മുന്നില്‍ അനന്തസാധ്യതകള്‍ തുറന്നിടുമെന്ന് ബിനാലെ ക്യുറേറ്ററും മുംബൈ പ്രവാസിയുമായി ബോസ് കൃഷ്ണമാചാരി സൂചിപ്പിച്ചു.


നമ്മുടെ കലയും സാഹിത്യവും സംസ്‌കാരവും ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഥമ ലക്ഷ്യം. ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട് ചില പദ്ധതികളൊക്കെ സാംസ്‌കാരിക വകുപ്പ് ചര്‍ച്ച ചെയ്തിട്ടുണ്ട്. പ്രവാസ ലോകത്തിന്റെ സഹായത്തോടെ കള്‍ച്ചറല്‍ ടൂറിസം വളര്‍ത്തുന്നതിന്റെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിക്കുമെന്നും പ്രവാസികള്‍ നേരിടുന്ന തുല്യതാസര്‍ട്ടിഫിക്കറ്റ് പോലുള്ള പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണുമെന്നും ചര്‍ച്ചയില്‍ അധ്യക്ഷത വഹിച്ച സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വിശദീകരിച്ചു. മന്ത്രിമാരായ മുഹമ്മദ് റിയാസ്, ജി.ആര്‍ അനില്‍, എം.എ ആരിഫ് എംപി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.