പ്രവാസികളും പ്രവാസി മാധ്യമ പ്രവര്‍ത്തകരും കേരളത്തിന്റെ അംബാസിഡര്‍മാരായി പ്രവര്‍ത്തിക്കണം: മുഖ്യമന്ത്രി

post

പ്രവാസികളും പ്രവാസി മാധ്യമ പ്രവര്‍ത്തകരും കേരളത്തിന്റെ അംബാസിഡര്‍മാരായി പ്രവര്‍ത്തിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാമത് ലോക കേരള സഭയുടെ ഭാഗമായി സംഘടിപ്പിച്ച ലോക കേരള മാധ്യമസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാടിന്റെ വികസനകാര്യത്തില്‍ പ്രവാസി സമൂഹം അതീവതത്പരരാണെന്നു മുഖ്യമന്ത്രി പറഞ്ഞു. വികസിത വികസ്വര രാജ്യങ്ങള്‍ക്കു സമാനമായ വിജ്ഞാനസമൂഹത്തെ സൃഷ്ടിക്കാന്‍ നിരവധി വികസന പദ്ധതികളാണു കേരളത്തില്‍ തുടക്കം കുറിച്ചിട്ടുള്ളത്. കുറഞ്ഞത് 25 വര്‍ഷം കൊണ്ട് നടപ്പാക്കാനുള്ള പദ്ധതികളാണ് അവയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക കേരളസഭ നയസമീപന രേഖ മുഖ്യമന്ത്രിയില്‍നിന്നു മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍ സ്വീകരിച്ചു. കേരള മീഡിയ അക്കാഡമിയുടെ ഇന്ത്യന്‍ മീഡിയ പേഴ്സണ്‍ പുരസ്‌കാരം പ്രമുഖ മാധ്യമ പ്രവര്‍ത്തക ബര്‍ഖാ ദത്തിനു മുഖ്യമന്ത്രി സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങിയതാണു പുരസ്‌ക്കാരം. പ്രവാസി മലയാളികളായ 15 മാധ്യമപ്രവര്‍ത്തകര്‍ക്കും മുഖമന്ത്രി ഉപഹാരം സമര്‍പ്പിച്ചു. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേരള മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അധ്യക്ഷത വഹിച്ചു. ജോണ്‍ ബ്രിട്ടാസ് എം.പി, നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ തോമസ് ജേക്കബ്, വെങ്കിടേഷ് രാമകൃഷ്ണന്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി, രമാ നാഗരാജന്‍, കേരള മീഡിയ അക്കാഡമി സെക്രട്ടറി എന്‍.പി. സന്തോഷ്, പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം എന്നിവര്‍ പങ്കെടുത്തു.

പരിപാടിയുടെ ഭാഗമായി നവകേരള നിര്‍മിതിയില്‍ പ്രവാസി മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ ആശയസംവാദം സംഘടിപ്പിച്ചു. പ്രവാസി മാധ്യമ പ്രവര്‍ത്തകരായ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ജോസഫ് ജോണ്‍, ജോസി ജോസഫ്, ധന്യരാജേന്ദ്രന്‍, അരുണ്‍.ടി.കെ, ബിന്‍സാല്‍ അബ്ദുള്‍ഖാദര്‍, സരസ്വതി ചക്രബര്‍ത്തി, വി. നന്ദകുമാര്‍, ലീന രഘുനാഥ്, അരുണ്‍ റാം, സാം പൈലിമൂട്, അഫ്സല്‍, സിന്ധു ബിജു എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു. പി.എം. മനോജ്, പി.പി. ശശീശീന്ദ്രന്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു.

സമാപന സമ്മേളനം വ്യവസായ, നിയമവകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. വികസന വാര്‍ത്തകള്‍ക്കപ്പുറം വിവാദ വാര്‍ത്തകളിലാണ് മാധ്യമങ്ങള്‍ക്കു താത്പര്യമെന്നു മന്ത്രി പറഞ്ഞു. പത്രങ്ങളുടെ എഡിറ്റോറിയയില്‍ പോലും ഇപ്പോള്‍ സത്യസന്ധമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അധ്യക്ഷനായി. മാധ്യമപ്രവര്‍ത്തകന്‍ ശശികുമാറിനെക്കുറിച്ചു മീഡിയ അക്കാഡമി നിര്‍മിച്ച അണ്‍മീഡിയേറ്റ് എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും നടന്നു.