സർക്കാർ ഫയലുകളിലെ തീരുമാനം നീതിപൂർവകവും വേഗത്തിലുമാക്കണം: മുഖ്യമന്ത്രി

post


ജനങ്ങൾക്ക് അവകാശങ്ങളും അർഹമായ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനു സർക്കാർ ഓഫിസുകളിലെ ഫയലുകളിലെ തീരുമാനം നീതിപൂർവകവും സുതാര്യവും വേഗത്തിലുമാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതിരഹിത സിവിൽ സർവീസ് എന്ന ലക്ഷ്യം പരമപ്രധാനമാണ്. പൊതുസേവനത്തിലെ അഴിമതി തുടച്ചുനീക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. തീരുമാനമെടുക്കുന്നതിലെ കാലതാമസവും പ്രശ്‌നപരിഹാരം മാറ്റിവയ്ക്കുന്നതും ചെയ്യുന്ന ജോലിയോടുള്ള നീതികേടും അഴിമതിയുംതന്നെയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സർക്കാർ ഓഫീസുകളിലെ കെട്ടിക്കിടക്കുന്ന ഫയൽ തീർപ്പാക്കൽ തീവ്ര യജ്ഞത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ജീവനക്കാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുസമൂഹത്തിന്റെയും സർക്കാർ സംവിധാനത്തിന്റെയും പ്രതിനിധികൾ എന്ന നിലയിൽ സർക്കാർ ജീവനക്കാർക്കു ഭാരിച്ച ഉത്തരവാദിത്തമാണു സമൂഹത്തോടുള്ളതെന്നു മുഖ്യമന്ത്രി പറഞ്ഞു. സമയബന്ധിതമായും കാര്യക്ഷമമായും ഫയൽ തീർപ്പാക്കുന്നതു സർക്കാർ സേവനത്തിന്റെ അവിഭാജ്യഘടകമാണ്. ഫയലുകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിന്റെ പേരിൽ ഇനിയും ഫയൽ തീർപ്പാക്കൽ യജ്ഞങ്ങൾ ആവശ്യമായി വരരുത്. സർക്കാർ നയപരിപാടികൾ നടപ്പാക്കുന്നതു ജീവനക്കാരിലൂടെയാണ്. കാര്യക്ഷമവും ശുഷ്‌കാന്തിയുള്ളതുമായ സിവിൽ സർവീസ് ഭരണത്തിന്റെ പ്രതിച്ഛായ നിശ്ചയിക്കുന്നതിൽ നിർണായകമാണ്. സർക്കാർ ജീവനക്കാരുടെ പ്രവൃത്തികളാണു സർക്കാരിനോടുള്ള ജനങ്ങളുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനം.

കേന്ദ്ര സർക്കാരിന്റെ ദേശീയ ഇ-ഗവേണൻസ് സേവന റിപ്പോർട്ടിൽ കേരളം ഒന്നാം സ്ഥാനത്താണ്. സംസ്ഥാന സർക്കാർ പോർട്ടലുകളുടെ കാര്യക്ഷമതയിലും കേരളം ഒന്നാമതാണ്. വിവരസാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സർക്കാർ സേവനങ്ങളുടെ കൂടുതൽ മെച്ചപ്പെട്ട നിർവഹണം സാധ്യമാക്കാൻ കഴിഞ്ഞതുകൊണ്ടാണ് ഈ നേട്ടം സാധ്യമായത്. ജീവനക്കാരുടെ പരിശ്രമത്തിനുള്ള അംഗീകാരംകൂടിയാണിത്. കോവിഡിന്റെ പ്രത്യാഘാതം സർക്കാർ ഓഫിസുകളുടെ പ്രവർത്തനത്തെ ഗണ്യമായി ബാധിച്ചിട്ടുണ്ട്. ഇതുകൂടി മുൻനിർത്തിയാണ് ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെ നീളുന്ന ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കുന്നത്.

സെക്രട്ടേറിയറ്റ് മുതൽ വില്ലേജ് ഓഫിസ് വരെയുള്ള മുഴുവൻ സർക്കാർ ഓഫിസുകളിലും ഓഫിസ് മേധാവിമാരുടെ ചുമതലയിൽ ഫയൽ തീർപ്പാക്കൽ ഫലപ്രദമായി നടക്കണം. പ്രാദേശിക ഓഫിസുകളുടെ പ്രവർത്തന പുരോഗതി ജില്ലാ, റീജിയണൽ ഓഫിസുകൾ വിലയിരുത്തണം. വകുപ്പിന്റെ മൊത്തത്തിലുള്ള പുരോഗതി വകുപ്പ് മേധാവി ഇടവേളകൾ നിശ്ചയിച്ചു വിലയിരുത്തണം. സെക്രട്ടേറിയറ്റിലെ തീർപ്പാക്കലിന്റെ ചുമതല ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർക്കായിരിക്കും. സംസ്ഥാനതലത്തിൽ എല്ലാ വകുപ്പുകളുടെയും പ്രവർത്തനത്തിന്റെ മേൽനോട്ടം ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിനായിരിക്കും. ഇക്കാര്യം ചീഫ് സെക്രട്ടറിയും വകുപ്പ് മന്ത്രിമാരും മുൻകൂട്ടി നിശ്ചയിച്ചതനുസരിച്ച് അവലോകനം ചെയ്യും. വകുപ്പുതലത്തിലുള്ള തീർപ്പാക്കലിനോടൊപ്പം, ജില്ലാതലത്തിലും മേൽനോട്ട സംവിധാനമുണ്ടാകും. എല്ലാ വകുപ്പുകളിലെയും പ്രവർത്തനം ശരിയായ രീതിയിൽ നടക്കുന്നുണ്ടോ എന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജില്ല, റീജിയണൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധിക്കും. ഓരോ ജില്ലയ്ക്കും മന്ത്രിമാർക്ക് ചുമതലയുണ്ടാകും. മന്ത്രിസഭയിൽ ഇതു വിലയിരുത്തും. സർക്കാർ ഇതിനെ വളരെ പ്രാധാന്യത്തോടെയാണു കാണുന്നതെന്നും വീഴ്ച വരുത്താതെ ഗൗരവമായി വിജയിപ്പിക്കുന്നതിനു ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫയലുകൾ യാന്ത്രികമായി തീർപ്പാക്കുന്ന സ്ഥിതിയുണ്ടാകരുത്. ഓരോ ഓഫിസിലും നിലവിലുള്ള പെന്റിങ് ഫയലുകളുടെ എണ്ണം തയ്യാറാക്കണം. ഓരോ മാസവും കൂട്ടിച്ചേർക്കുന്ന ഫയലുകളുടെ എണ്ണവും തീർപ്പാക്കുന്ന ഫയലുകളുടെ എണ്ണവും കണക്കെടുത്ത് ഓരോ മാസവും വിലയിരുത്തണം. ഇതിനായി, ഒരു പദ്ധതിയും ആക്ഷൻ പ്ലാനും ഉൾപ്പെടെ തയാറാക്കി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് കൃത്യമായി പാലിക്കണം. നിലവിലുള്ള ചട്ടങ്ങളുടെയോ നടപടിക്രമങ്ങളുടെയോ സങ്കീർണതമൂലം ജനകീയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനു കാലതാമസമോ തടസമോ ഉണ്ടാകുന്നുണ്ടെങ്കിൽ അവ വകുപ്പുതലത്തിൽ തയാറാക്കി സമാഹരിച്ചു ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തണം. ഭരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ ഭാഗത്തുനിന്ന് ഇത്തരം നിർദേശങ്ങൾ ഉരുത്തിരിഞ്ഞുവരുന്നതു സർക്കാർ പ്രോത്സാഹിപ്പിക്കും. ജനങ്ങൾക്ക് സേവനം വേഗത്തിൽ ലഭ്യമാക്കാനാണ് സർക്കാർ മുൻഗണന നൽകുന്നത്. ഒരു മാസത്തിൽ ഒരു അവധി ദിവസം പൂർണമായി ഫയൽ തീർപ്പാക്കലിനായി മാറ്റിവയ്ക്കുന്നതും ഗൗരവമായി ആലോചിക്കാവുന്നതാണ്.

ഓരോ നിയമസഭയിലും നിയമസഭാ സമ്മേളനത്തിനു മുൻപു നൽകേണ്ട മറുപടികൾ ആ സമയപരിധിക്കുള്ളിൽത്തന്നെ നൽകേണ്ടത് അനിവാര്യമാണ്. നിയമസഭയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇലക്ട്രോണിക് ഫയലുകളായി തന്നെ കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കണം. കോടതി കേസുകളുടെ നടത്തിപ്പിലും വിധി നടപ്പാക്കലിലും മേൽനോട്ടത്തിലും ഉള്ള കാര്യക്ഷമത ഉറപ്പാക്കാൻ വകുപ്പിലും ഓരോ വകുപ്പ് മേധാവികളുടെ ഓഫിസിലും പ്രത്യേക സംവിധാനമൊരുക്കണം.


ഇക്കാര്യത്തിൽ വകുപ്പ് സെക്രട്ടറിമാരും ചീഫ് സെക്രട്ടറിയും അടിയന്തര നടപടി സ്വീകരിക്കും. കേസ് നടത്തിപ്പിലെ പോരായ്മയോ, സർക്കാർ വക്കീൽ•ാരുടെ അനാസ്ഥയോ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട സെക്രട്ടറിമാരെ അറിയിക്കണം. സെക്രട്ടറിമാർ ഇക്കാര്യം അഡ്വക്കേറ്റ് ജനറലിന്റെ ശ്രദ്ധയിൽപ്പെടുത്തണം. കോടതിയലക്ഷ്യ നടപടികളിലേക്ക് നീങ്ങുന്ന സാഹചര്യം ഒഴിവാക്കണം. അക്കൗണ്ടന്റ് ജനറലിന്റെ ആഡിറ്റ് റിപ്പോർട്ടുകൾക്ക് സമയത്തിന് മറുപടി നൽകാത്ത അവസ്ഥ ഉണ്ടാകരുത്.

വിവിധ വിഭാഗങ്ങളിലെ ജോലിഭാരം പരിശോധിച്ച് ആവശ്യമായ ക്രമീകരണങ്ങൾ വരുത്തുന്നതിനായി സെക്രട്ടേറിയറ്റിൽ പൊതുഭരണ വകുപ്പ് പഠനം നടത്തി നടപടി സ്വീകരിച്ചിട്ടുണ്ട്. ധനവകുപ്പിലും നിയമവകുപ്പിലും പഠനം നടന്നുവരികയാണ്. ഇത് എല്ലാ വകുപ്പുതലത്തിലും നടപ്പാക്കണം. സർവീസിന് ആവശ്യമായ തസ്തികകൾ കൂട്ടുന്നതിനും അനിവാര്യമല്ലാത്ത തസ്തികകൾ കുറവു വരുത്തി ക്രമീകരിക്കുന്നതിനും ഇത് സഹായിക്കും. ജീവനക്കാരുടെ എണ്ണം കുറയ്ക്കുക എന്നതു സർക്കാരിന്റെ നയമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജീവനക്കാരുടെ കാര്യക്ഷമത പ്രധാനപ്പെട്ട വിഷയമാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സർക്കാർ വകുപ്പുകളിൽ കാര്യക്ഷമത നിശ്ചയിക്കുന്നത് എളുപ്പമല്ല. ഉൽപ്പാദനമേഖലകളിൽ ഉൽപ്പാദനത്തിൽ പങ്കാളികളാകുന്നവരുടെ ആളോഹരിയാണ് കാര്യക്ഷമതയായി കണക്കാക്കപ്പെടുന്നത്. സർക്കാർ വകുപ്പുകളിൽ ഒരു ഉദ്യോഗസ്ഥൻ എത്ര ഫയലുകൾ തീർപ്പാക്കി എന്നതു മാത്രം കാര്യക്ഷമതയുടെ മാനദണ്ഡമാവില്ല. സങ്കീർണ്ണമായ വിഷയങ്ങൾ അടങ്ങുന്ന ഫയലുകൾ യാന്ത്രികമായ ചോദ്യങ്ങളോ സംശയങ്ങളോ ഉന്നയിച്ച് കീഴ്ത്തട്ടിലേക്കോ മുകൾത്തട്ടിലേക്കോ അയയ്ക്കുന്നത് അനഭിലഷണീയമായ പ്രവണതയാണ്. ഉദ്യോഗസ്ഥ ശ്രേണിയിലുള്ള ഒരാൾ ഇങ്ങനെ ചെയ്താൽ ഫയലിൽ തീരൂമാനമെടുക്കുന്നതിനെ പ്രതികൂലമായി ബാധിക്കും.

സേവനങ്ങൾക്കായി ജനങ്ങൾ സർക്കാർ ഉദ്യോഗസ്ഥരെ തേടി ഓഫിസുകളിൽ എത്തുന്നതിനു പകരം സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കണമെന്ന നയമാണ് സർക്കാരിനുള്ളത്. സർക്കാർ ലഭ്യമാക്കുന്ന സേവനങ്ങളും ആനുകൂല്യങ്ങളും പൊതുജനങ്ങളുടെ അവകാശമാണ്. സർക്കാരോ ജീവനക്കാരോ നൽകുന്ന ഔദാര്യമല്ല അത്. അതിന്റെ ഭാഗമായാണു സേവന ലഭ്യതയ്ക്കായി മുമ്പ് നിഷ്‌കർഷിച്ചിരുന്ന വിവിധ സർട്ടിഫിക്കറ്റുകൾ ഒഴിവാക്കുകയും സ്വയം സാക്ഷ്യപ്പെടുത്തൽ ഏർപ്പെടുത്തുകയും ചെയ്തത്. ഇതു സമ്പൂർണ്ണമായി നടപ്പായില്ലെങ്കിൽ ബന്ധപ്പെട്ട സെക്രട്ടറിമാർ അതു വേഗത്തിലാക്കാൻ നടപടിയെടുക്കണം. നടപടിക്രമങ്ങളുടെ ലഘൂകരണത്തിന്റെ കാര്യത്തിൽ സർക്കാർ തീരുമാനമുണ്ടായാൽപ്പോലും നടപ്പിലാക്കുന്നതിൽ കാലതാമസമുണ്ടാകുന്നതു വീഴ്ചയാണ്. സർക്കാർ സേവനങ്ങൾക്ക് വില നിശ്ചയിക്കുന്ന രീതിയോട് ഒരുതരത്തിലും പൊരുത്തപ്പെടാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഫയൽ തീർപ്പാക്കൽ കാര്യക്ഷമമാക്കുന്നതിന് എല്ലാ ജീവനക്കാരുടേയും സഹകരണം ആവശ്യമാണെന്നു ചടങ്ങിൽ പങ്കെടുത്ത ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി പറഞ്ഞു. കോവിഡ് കാലഘട്ടത്തിലുണ്ടായ നിയന്ത്രണങ്ങൾകൊണ്ടു പല ഓഫിസുകളിലും ഫയലുകൾ കെട്ടിക്കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണു ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞം നടപ്പാക്കുന്നത്. ഫയൽ തീർപ്പാക്കലുമായി ബന്ധപ്പെട്ടു സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവിലെ നിർദേശങ്ങൾ കൃത്യമായി പാലിക്കണെന്നും അദ്ദേഹം അഭ്യർഥിച്ചു.