പതിന്നാലാം പഞ്ചവത്സരപദ്ധതി: പാടശേഖരങ്ങളുടെ സമഗ്രവികസനത്തിന് ആദ്യഘട്ടത്തിൽ 10 കോടിയുടെ പദ്ധതി

- 1077 ഹെക്ടർ തരിശുഭൂമിയിൽ കൃഷിയിറക്കും
കോട്ടയം: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പാടശേഖരങ്ങളുടെ സമഗ്ര വികസനത്തിനായി 10 കോടി രൂപയുടെ പദ്ധതികൾ അഞ്ചു വർഷത്തിനുള്ളിൽ പൂർത്തിയാക്കും.
ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ ആദ്യഘട്ടത്തിൽ 29 പഞ്ചായത്തുകളിലെ 62 പാടശേഖരങ്ങളിലായാണ് പദ്ധതികൾ നടപ്പാക്കുന്നത്. 43 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് പദ്ധതി വിഹിതം നൽകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ നേതൃത്വത്തിലാണ് പദ്ധതികൾ നടപ്പാക്കുക.
മണ്ണു സംരക്ഷണം, കെ.എൽ.ഡി.സി, ഹരിത കേരള മിഷൻ , തൊഴിലുറപ്പ്, കുട്ടനാട് ഡെവലപ്പ്‌മെന്റ് പാക്കേജ്, വൻകിട / ചെറുകിട ജലസേചനം എന്നിവയുടെ സഹകരണത്തോടെ പദ്ധതി വിപുലീകരിക്കും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ലാ, ബ്ലോക്ക് തല കമ്മറ്റികൾ രൂപീകരിക്കും.
2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി
പുറംബണ്ട് നിർമാണം, തോടുകളുടെ ആഴം കൂട്ടൽ, റാമ്പ്, വാച്ചാൽ, പമ്പ് ഹൗസ് നിർമ്മാണം, വൈദ്യുതീകരണം, മോട്ടേർ തറ, വി.സി.ബി നവീകരണം, ട്രാക്ടർ പാത എന്നിവയും പദ്ധതിയിലുണ്ട്.
പാരിസ്ഥിതിക യൂണിറ്റ് അടിസ്ഥാനത്തിൽ നെൽകൃഷി ഏകീകരിക്കാനും കാർഷിക കലണ്ടർ അനുസരിച്ച് കൃഷിയിറക്കാനും പദ്ധതി ലക്ഷ്യമിടുന്നു. പാടശേഖരത്തിന് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്ന പദ്ധതികൾ തയ്യാറാക്കുന്നതിന് കാർഷിക വിജ്ഞാന കേന്ദ്രത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
1077 ഹെക്ടർ തരിശുഭൂമിയിൽ നെൽകൃഷി
ജില്ലയിൽ 26169.276 ഹെക്ടർ നെൽവയലുകളാണുള്ളത്. ഇതിൽ 22656.856 ഹെക്ടർ സ്ഥലത്ത് മാത്രമാണ് കൃഷി. തരിശു കിടക്കുന്ന 2735.86 ഹെക്ടറിൽ 1077.38 ഹെക്ടറിൽ നെൽകൃഷിയിറക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അഞ്ചു വർഷം കൊണ്ട് 2760.18 ഹെക്ടർ ഒരുപ്പൂ നിലങ്ങൾ ഇരുപ്പൂ നിലങ്ങളാക്കുകയും നെൽവയലിലെ ഉൽപാദനം വർധിപ്പിക്കാനും തീരുമാനിച്ചതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ.എസ്. സഫീന പറഞ്ഞു.
കോട്ടയം (111 ഹെക്ടർ ), പാമ്പാടി ( 72.5 ഹെക്ടർ ), വാഴൂർ (1.4 ഹെക്ടർ , മാടപ്പള്ളി (78 ഹെക്ടർ ), പാലാ (262.9 ഹെക്ടർ ), ഉഴവൂർ (66 - 4 ഹെക്ടർ ), കടുത്തുരുത്തി (186.38 ഹെക്ടർ ) , വൈക്കം (115 ഹെക്ടർ ), ഏറ്റുമാനൂർ (183.8 ഹെക്ടർ ) എന്നീ പ്രദേശങ്ങളിലാണ് നെൽകൃഷി ആരംഭിക്കാൻ സാധിക്കുന്ന തരിശു ഭൂമി കണ്ടെത്തിയിരിക്കുന്നത്. ഇതിൽ ഉഴവൂർ , കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂർ പ്രദേശങ്ങളിൽ 2760.18 ഹെക്ടർ സ്ഥലത്ത് ഇരുപ്പൂ കൃഷി ആരംഭിക്കും. നിലവിൽ ഇവിടെ ഒരുപ്പൂ കൃഷിയാണുള്ളത്.
ഇതുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റിൽ കൂടിയ യോഗത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അധ്യക്ഷത വഹിച്ചു.