വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ടു കോളജ് ക്യാംപസുകളില്‍ ടൂറിസം ക്ലബുകള്‍ ആരംഭിക്കുന്നു

post

സംസ്ഥാനത്തെ ടൂറിസം വികസനം ലക്ഷ്യംവച്ചു കോളജ് ക്യാംപസുകളില്‍ ടൂറിസം ക്ലബുകള്‍ ആരംഭിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ടൂറിസം വകുപ്പ് നടപ്പാക്കുന്ന പദ്ധതി ആദ്യ ഘട്ടത്തില്‍ 25 കോളജുകളില്‍ നടപ്പാക്കുമെന്നു ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഏകീകൃത സ്വഭാവത്തോടെയുള്ള മാനദണ്ഡങ്ങളും ചട്ടങ്ങളും രൂപപ്പെടുത്തി കൃത്യമായ ലക്ഷ്യത്തോടെയാകും ടൂറിസം ക്ലബുകളുടെ പ്രവര്‍ത്തനമെന്നു മന്ത്രി പറഞ്ഞു. കലാലയങ്ങളില്‍ ടൂറിസം ക്ലബുകള്‍ രൂപീകരിക്കുകയും അവയെ ടൂറിസം ഡെസ്റ്റിനേഷനുകളുമായി ബന്ധിപ്പിച്ച് വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്നതാണു പദ്ധതി. ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനമാണു ക്ലബുകളുടെ പ്രധാന ചുമതല. ടൂറിസം രംഗത്തു പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുക, പുതുതലമുറയ്ക്കു വിനോദസഞ്ചാര മേഖലയെ സംബന്ധിച്ച അവബോധം സൃഷ്ടിക്കുക, ടൂറിസം ട്രെന്‍ഡുകള്‍ പരിചയപ്പെടുത്തുക, വിനോദസഞ്ചാര താത്പര്യം വര്‍ധിപ്പിക്കുക തുടങ്ങിയവയും പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളാണ്.

ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്ന 25 കോളജുകള്‍ക്ക് 25 ടൂറിസം ഡെസ്റ്റിനേഷനുകള്‍ നിശ്ചയിച്ചു നല്‍കും. ഇവിടുത്തെ ശുചിത്വ പരിപാലനമടക്കമുള്ളവയ്ക്കു മേല്‍നോട്ടം വഹിക്കേണ്ടതു ടൂറിസം ക്ലബുകളാണ്. നിശ്ചിത ഇടവേളകളില്‍ ക്ലബ് അംഗങ്ങള്‍ പ്രദേശം സന്ദര്‍ശിച്ച് ആവശ്യമായ ഇടപെടലുകള്‍ നടത്തണം. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ടൂറിസം പ്രചാരണം, ടൂറിസം രംഗത്തു മുന്നേറ്റമുണ്ടാക്കുന്ന മറ്റു പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ക്ലബുകള്‍ മുഖേന നടപ്പാക്കും. ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു പ്രത്യേക കലണ്ടര്‍ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ ടൂറിസം മേഖലയില്‍ പാര്‍ട്ട് ടൈം ജോലി കണ്ടെത്താന്‍ ക്ലബുകള്‍ സഹായിക്കും. ഇതരഭാഷാ നൈപുണ്യമുള്ള വിദ്യാര്‍ഥികള്‍ക്കു ടൂറിസം ഗൈഡ്‌പോലുള്ള ജോലികള്‍ നിര്‍വഹിക്കാനാകും. പദ്ധതിക്കായി ടൂറിസം വകുപ്പ് പ്രത്യേക ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ഓരോ ക്ലബുകള്‍ക്കും ഇതില്‍നിന്നു ഫണ്ട് ലഭ്യമാക്കും. ക്ലബ് അംഗങ്ങള്‍ക്കു ടൂറിസം വകുപ്പ് പ്രത്യേക സര്‍ട്ടിഫിക്കറ്റും യൂണിഫോമും നല്‍കുന്നതും മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ക്ലബുകള്‍ക്കു പുരസ്‌കാരങ്ങള്‍ നല്‍കുന്നതും ആലോചിക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു.

കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ 'ഏണ്‍ വൈല്‍ യൂ ലേണ്‍' പദ്ധതിയില്‍പ്പെടുത്തി ടൂറിസം ക്ലബുകളുടെ പ്രവര്‍ത്തനം ആസൂത്രണം ചെയ്യാനാകുമെന്നു വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. കേരളത്തിന്റെ ടൂറിസം വികസന രംഗത്തു മികച്ച പിന്തുണ നല്‍കാന്‍ ടൂറിസം ക്ലബുകള്‍ക്കു കഴിയും. ഫാം ടൂറിസം, ഹെറിറ്റേജ് ടൂറിസം തുടങ്ങിയവയ്ക്കുള്ള പ്രസക്തി മനസിലാക്കി പുതിയ ടൂറിസം ഡെസ്റ്റിനേഷനുകള്‍ കണ്ടെത്താന്‍ ഈ ക്ലബുകളെ ഉപയോഗിക്കാനാകും. യുവജനങ്ങളുടെ പാരിസ്ഥിതിക വിഷയങ്ങളിലെ താത്പര്യവും ടൂറിസം പോലെ വളരുന്ന മേഖലയിലെ താത്പര്യവും പരിപോഷിപ്പിക്കാന്‍ പദ്ധതിക്കു കഴിയുമെന്നും മന്ത്രി പറഞ്ഞു. ടൂറിസം വകുപ്പ് ഡയറക്ടര്‍ വി.ആര്‍. കൃഷ്ണ തേജയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.