പ്രളയത്തില്‍ നശിച്ച ആലപ്പുഴയിലെ 925 വീടുകള്‍ക്ക് ഉടന്‍ നഷ്ടപരിഹാരം

post

2018ലെ പ്രളയത്തില്‍ നശിച്ച ആലപ്പുഴ ചേര്‍ത്തല താലൂക്കിലെ 925 വീടുകള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അടിയന്തിരമായി തുക അനുവദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. നടപടി ക്രമങ്ങളിലെ കാലതാമസമായിരുന്നു തുക നല്‍കാന്‍ വൈകിയതിന് കാരണം. കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറിയുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും ജില്ലാ കലക്ടര്‍മാരും പങ്കെടുത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നിശ്ചയിച്ച ധനസഹായം സമയബന്ധിതമായി വിതരണം ചെയ്യണമെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

പ്രതിദിന കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണം. രണ്ടാം ഡോസ് വാക്സിനേഷന്‍ ഊര്‍ജ്ജിതമാക്കണം. 12 വയസ്സിന് മുകളിലുള്ള കുട്ടികളുടെ വാക്സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം. 60 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള ബൂസ്റ്റര്‍ഡോസ് കൂടുതല്‍ നല്‍കാനാകണം. ആള്‍ക്കൂട്ടങ്ങളിലും സ്‌കൂളുകളിലും മാസ്‌ക് ഉപയോഗം കര്‍ശനമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.