നവകേരള സൃഷ്ടിക്കായി ഇനിയും മുന്നേറണം, പറഞ്ഞതെല്ലാം നടപ്പാക്കും: മുഖ്യമന്ത്രി

പല കാര്യങ്ങളിലും ലോകത്തിനു മാതൃകയായ കേരളം ഇനിയും വലിയ മുന്നേറ്റങ്ങള്‍ നടത്തണമെന്നും നവകേരള സൃഷ്ടിക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള വികസന പദ്ധതികള്‍ നടപ്പാക്കുമെന്നു ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ സമാപന ചടങ്ങില്‍ ആദ്യ വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വലിയ പ്രതിസന്ധിക്കിടയിലും ലോകത്തിനു മാതൃകയായ വികസന മുന്നേറ്റം നടത്താന്‍ കഴിഞ്ഞത് സര്‍ക്കാരും പൊതുജനങ്ങളും ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനം നടത്തിയതുകൊണ്ടാണെന്നു മുഖ്യമന്ത്രി പറഞ്ഞു. 2016ലെ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കേരളത്തിനുണ്ടായ മാറ്റങ്ങള്‍ ആരും സമ്മതിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമഗ്രവും സര്‍വതല സ്പര്‍ശിയും സാമൂഹിക നീതിയില്‍ അധിഷ്ഠിതവുമായ വികസനം സാധ്യമാക്കുമെന്നു പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കിയാണു സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. അക്കാര്യം അതേരീതിയില്‍ നടപ്പാക്കുന്നതിന് ഒട്ടേറെ തടസങ്ങളും പ്രയാസങ്ങളും പ്രതിബന്ധങ്ങളും പ്രതിസന്ധികളും നേരിടേണ്ടതായിവന്നു. ഓഖി, പ്രളയം, നിപ, കാലവര്‍ഷക്കെടുതികള്‍, കോവിഡ് മഹാമാരി തുടങ്ങി ഇടവേള കിട്ടാതെ പ്രതിസന്ധികളെ അഭിമുഖീകരിച്ച നാളുകളായിരുന്നു കഴിഞ്ഞ ആറു വര്‍ഷം. പ്രതിസന്ധികള്‍ ഒന്നിനുപുറകേ ഒന്നായി വന്നപ്പോള്‍ തലയില്‍ കൈവച്ചു നിലവിളിച്ചിരിക്കുകയല്ല കേരളം ചെയ്തത്. ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരന്നു. ലോകം അത്ഭുതാദരങ്ങളോടെയാണ് അതു നോക്കിക്കണ്ടത്. ഈ വന്‍ പ്രതിസന്ധിയിലും കേരളം കാണിച്ച ഒരുമ. പ്രതിസന്ധികളെ അതിജീവിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വലിയ താത്പര്യത്തോടെയാണു ലോകം നോക്കിക്കണ്ടത്.
2016ലെ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തുക 18 മാസം കുടിശികയായിരുന്നു. ആ തുക കിട്ടി കണ്ണടയുമോയെന്ന ആശങ്കയിലായിരുന്നു പാവങ്ങള്‍. കുടിശിക തീര്‍ത്തെന്നു മാത്രമല്ല, 600 രൂപയായിരുന്ന പെന്‍ഷന്‍ തുക 1600 രൂപയായി. 25 ലക്ഷം പേര്‍ കൂടുതലായി പെന്‍ഷന്‍ വാങ്ങാന്‍ തുടങ്ങി. 32034 കോടി രൂപ പെന്‍ഷന്‍ ഇനത്തില്‍ വിതരണം നടത്തി. പൊതുവിതരണ മേഖലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് 10,697 കോടി രൂപ ചെലവാക്കി. മാവേലി സ്റ്റോറുകളിലൂടെ നല്‍കുന്ന 13 ഇനം ഭക്ഷ്യസാധനങ്ങള്‍ 2016ലെ വിലയ്ക്കാണ് ഇപ്പോഴും നല്‍കുന്നത്. വിലക്കയറ്റം തടയാന്‍ ഏറ്റവും ഫലപ്രദമായി വിപണിയില്‍ ഇടപെടുന്ന സംസ്ഥാനമാണു കേരളം. രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലക്കയറ്റം അനുഭവപ്പെടുന്നതും ഇവിടെയാണ്. രണ്ടു വര്‍ഷത്തെ കണക്കുമാത്രമെടുത്താല്‍ 9,702 കോടി രൂപയാണു വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ മാത്രം ചെലവാക്കിയത്. സംസ്ഥാനത്ത് 87,01,000 റേഷന്‍ കാര്‍ഡുകളാണു നേരത്തേ ഉണ്ടായിരുന്നത്. ഇത് 89,80,000 ആക്കി ഉയര്‍ത്തി. 876 ജനകീയ ഹോട്ടലുകള്‍ ഇപ്പോള്‍ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നുണ്ട്.
ദുരിതാശ്വാസ നിധിയില്‍നിന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 5432 കോടി രൂപ ചെലവാക്കി. 3729 കോടി പ്രളയ ദുരിതാശ്വാസവും 1703 കോടി പ്രളയേതര ദുരിതാശ്വാസത്തിനുമാണു ചെലവാക്കിയത്. 2021 ഫെബ്രുവരി വരെയുള്ള കണക്കു പ്രകാരം 6,58,998 പേര്‍ക്കു ദുരിതാശ്വാസ നിധിയിലൂടെ സംസ്ഥാനത്തു സഹായം ലഭിച്ചു. ലൈഫ് ഭവന പദ്ധതിയില്‍ 2,51,684 വീടുകള്‍ കഴിഞ്ഞ സര്‍ക്കാര്‍ നിര്‍മിച്ചു. ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു വര്‍ഷം കൊണ്ടു നിര്‍മിച്ച വീടുകള്‍കൂടി ചേരുമ്പോള്‍ ഇത് 2,95,006 ആകും. ഇത് മൂന്നു ലക്ഷത്തോടടുക്കുകയാണ്. വീട് നിര്‍മിക്കുന്നതിനു നേരത്തേ നല്‍കിയിരുന്ന 2.5 ലക്ഷം രൂപ നാലു ലക്ഷമാക്കി ഉയര്‍ത്തി.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 1,76,000 പട്ടയങ്ങള്‍ വിതരണം ചെയ്തു. ഒരു വര്‍ഷംകൊണ്ട് 54,535 പട്ടയങ്ങള്‍കൂടി വിതരണം ചെയ്യാന്‍ കഴിഞ്ഞു. ഒരു വര്‍ഷംകൊണ്ട് ഇത്രയും പട്ടയങ്ങള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞതു മാതൃകാപരമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് 2,23,000 ഹെക്ടര്‍ നെല്‍കൃഷി ചെയ്തു. നെല്ല് ഉത്പാദനത്തിലും വലിയ വര്‍ധനവുണ്ടായി. പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തതയോടടുത്തുനില്‍ക്കുകയാണ്. കോഴിമുട്ടയടക്കം മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന അവസ്ഥയ്ക്ക് ഉടന്‍ അറുതിവരുത്താനാകും.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല അഭൂതപൂര്‍വമാംവിധം ശാക്തീകരിക്കപ്പെട്ടു. ആറു വര്‍ഷം മുന്‍പ് കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ അഞ്ചു ലക്ഷം കുട്ടികളുടെ കുറവായിരുന്നു. 2000 ഓളം സ്‌കൂളുകള്‍ പൂട്ടാന്‍ തീരുമാനിച്ച നിലയിലായിരുന്നു. അവിടെനിന്നാണു മാറ്റമുണ്ടായത്. 2016 മുതലുള്ള ആറു വര്‍ഷംകൊണ്ടു 10 ലക്ഷത്തോളം കുട്ടികളുടെ വര്‍ധന പൊതുവിദ്യാലയങ്ങളിലുണ്ടായി. കോവിഡ് കാലത്ത് ഡിജിറ്റല്‍ വിദ്യാഭ്യാസം യാഥാര്‍ഥ്യമാക്കാന്‍ വലിയ ഇടപെടലാണു കേരളം നടത്തിയത്. ഡിജിറ്റല്‍ വിദ്യാഭ്യാസ മേഖലയിലെ ഇടപെടല്‍ കോവിഡിനു മുന്‍പുതന്നെ വിജയകരമായി സര്‍ക്കാര്‍ നടപ്പാക്കിത്തുടങ്ങിയിരുന്നു. 1,19,054 ലാപ്‌ടോപ്പുകള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു വിതരണം ചെയ്തു. അഞ്ചു വര്‍ഷംകൊണ്ട് ഈ രംഗത്ത് 20,800 കോടി രൂപ ചെലവാക്കി. പാഠപുസ്തകത്തിനു വിദ്യാര്‍ഥികള്‍ നട്ടംതിരിയുന്ന ഒരു കാലം മുന്‍പു കേരളത്തിലുണ്ടായിരുന്നു. ആറു മാസത്തോളം പാഠപുസ്തകം ലഭിക്കാത്ത അവസ്ഥയായിരുന്നു അന്ന്. ഇപ്പോള്‍ അധ്യയന വര്‍ഷം തുടങ്ങുംമുന്‍പേ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തുകഴിഞ്ഞു. നാടിന്റെ ഭാവി കരുപ്പിടിപ്പിക്കുന്നതില്‍ വിദ്യാര്‍ഥികളുടെ സ്ഥാനം വലുതാണ്. അവരുടെ വിദ്യാഭ്യാസത്തിന് ഒരു മുടക്കവുമുണ്ടാകരുത്.
വൈദ്യുതി മേഖലയില്‍ മികച്ച പുരോഗതിയുണ്ടാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. സമ്പൂര്‍ണ വൈദ്യുതീകരണം പ്രഖ്യാപിച്ചു. എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളമെത്തിക്കാന്‍ നടപടികള്‍ സ്വീകരിച്ചു. ജല്‍വീജന്‍ മിഷന്‍ 2024ഓടെ പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണു മുന്നോട്ടുപോകുന്തന്. സംസ്ഥാനത്തെ 67,15,000 ഗ്രാമീണ വീടുകളില്‍ 2020-21ല്‍ 21,64,000 ഇടത്ത് കുടിവെള്ള കണക്ഷനുകള്‍ നല്‍കി. ഈ വര്‍ഷം 25,50,000 കണക്ഷനുകള്‍ നല്‍കാനുള്ള നടപടികള്‍ മുന്നോട്ടുപോകുന്നു.
11580 കിലോമീറ്റര്‍ റോഡ് നവീകരണം പൂര്‍ത്തിയാക്കി. 10 ജില്ലകളില്‍ 443 കിലോമീറ്റര്‍ റോഡുകള്‍ ഏഴു വര്‍ഷത്തേക്ക് ഒരുമിച്ചു പരിപാലനത്തിനു കരാര്‍ നല്‍കി. 166 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ആദ്യ ഘട്ടത്തില്‍ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റിയിരുന്നു. രണ്ടാം ഘട്ടത്തില്‍ 504 എണ്ണം നിശ്ചയിച്ചതില്‍ 369ന്റെ നിര്‍മാണം പൂര്‍ത്തിയാക്കി. 135 ഇടത്ത് നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു. കോവിഡ് മഹാമാരിക്ക് ഒരു ഘട്ടത്തിലും കേരളത്തിന്റെ ആരോഗ്യ സംവിധാനങ്ങളെ കവച്ചുവയ്ക്കാനായില്ല.
സംസ്ഥാനത്തെ 661 തദ്ദേശ സ്ഥാപനങ്ങള്‍ സമ്പൂര്‍ണ ശുചിത്വ പദവി നേടി. ഉറവിട മാലിന്യ സംസ്‌കരണ സംവിധാനമുള്ള പഞ്ചായത്തുകളുടെ എണ്ണത്തിലും വലിയ പുരോഗതിയുണ്ടായി. കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് 1,57,911 നിയമനങ്ങള്‍ നടത്തി. 2021 മേയ് 21 മുതല്‍ കഴിഞ്ഞ ഏപ്രില്‍ 30 വരെ 22,345 പേര്‍ക്കു നിയമന ശുപാര്‍ശ നല്‍കി. ചെറുപ്പക്കാര്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ തൊഴില്‍ തേടുന്നവര്‍ മാത്രമല്ല, തൊഴില്‍ ദാതാക്കളുമായി മാറുന്ന കാഴ്ചയാണ് ഇന്നു നാട്ടില്‍. സ്റ്റാര്‍ട്ടപ്പുകളുടെ കേന്ദ്രമായി കേരളം മാറി. അഞ്ചു വര്‍ഷംകൊണ്ട് 3900 സ്റ്റാര്‍ട്ടപ്പുകളുണ്ടായി. ഈ വര്‍ഷം 850 സ്റ്റാര്‍ട്ടപ്പുകള്‍ കൂടി ആരംഭിച്ചു. സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാന്‍ രൂപം നല്‍കിയ ഏഞ്ചല്‍ ഫണ്ടിലെ 10.5 കോടി രൂപയും വിനിയോഗിച്ചു. ടെക്‌നോപാര്‍ക്ക്, ഇന്‍ഫോ പാര്‍ക്ക്, സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ 29 ലക്ഷം ചതുരശ്ര അടി സ്ഥലം പുതുതായി നിര്‍മിച്ചു.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മേഖലയില്‍ അഞ്ചു വര്‍ഷംകൊണ്ട് 1,40,000 സംരംഭങ്ങളുണ്ടായി. കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് 14,403 പുതിയ സംരംഭങ്ങള്‍ തുടങ്ങി. 3247 എംഎസ്എംഇ യൂണിറ്റുകള്‍ ആരംഭിച്ചു 373 കോടിയുടെ നിക്ഷേപം പുതുതായി ഈ വര്‍ഷം വന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കുടുംബശ്രീ അംഗത്വം 45 ലക്ഷമായിരുന്നു. ഇപ്പോള്‍ അത് 45,85,000 ആയി. പ്രവാസി ക്ഷേമനിധി പദ്ധതിയിലെ അംഗത്വം 5,06,000 ല്‍നിന്ന് ഏഴു ലക്ഷമാക്കി ഉയര്‍ത്താന്‍ കഴിഞ്ഞു.
ടെക്‌നോപാര്‍ക്കില്‍ രണ്ടു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 105 കോടി കിഫ്ബി ധനസഹായത്തടെ പുതിയ കെട്ടിടം നിര്‍മിക്കുന്നതിനു നടപടി തുടങ്ങി. കൊച്ചി ഇന്‍ഫോപാര്‍ക്കിന്റെ ഒന്ന്, രണ്ട് പദ്ധതി പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 57,250 ചതുരശ്ര അടി പ്ലഗ് ആന്‍ഡ് പ്ലേ ഐടി സ്‌പേസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി. ഗെയില്‍ പൈപ്പ് ലൈന്‍ യാഥാര്‍ഥ്യമാക്കിയതു വഴി കൊച്ചി നഗരത്തിലെ 8864 വീടുകളില്‍ പാചകവാതകം എത്തിക്കാനായി. 13,500ലധികം വീടുകളില്‍ കണക്ഷന്‍ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളുമൊരുങ്ങി. ഇപ്പോഴുള്ള ഗാര്‍ഹിക പാചക വാതക ഇന്ധനത്തേക്കാള്‍ 30 ശതമാനത്തിന്റെ വിലക്കുറവുണ്ടാക്കുന്നതാണിത്. സംസ്ഥാനത്തെ മറ്റു ജില്ലകളിലും കാലതാമസമില്ലാതെ സിറ്റി ഗ്യാസ് കണക്ഷന്‍ ഉറപ്പാക്കാന്‍ നടപടിയെടുക്കും.
തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 13 ലക്ഷത്തില്‍നിന്ന് 15 ലക്ഷമായി ഉയര്‍ത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഒരു വര്‍ഷംകൊണ്് 16,45,000 കുടുംബങ്ങള്‍ ഇപ്പോള്‍ തൊഴിലുറപ്പു പദ്ധതി പ്രകാരമുള്ള തൊഴിലെടുക്കുന്നവരായി. 18,99,000 വ്യക്തികള്‍ ഇന്നു പദ്ധതിയുടെ ഭാഗമാണ്. കോവളം - ബേക്കല്‍ 616 കിലോമീറ്റല്‍ ജലപാത യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. കനോലി കനാലിന്റെ പുനരുജ്ജീവന പദ്ധതിക്കു തുടക്കംകുറിച്ചു. കൊച്ചി വാട്ടര്‍ മെട്രോ കേരളത്തിന്റെ ടൂറിസം, ഗതാഗത മേഖലയില്‍ വലിയ മാറ്റമുണ്ടാക്കും.
കേരള പേപ്പര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ് സംസ്ഥാനത്തെ പൊതുമേഖലാ സംരക്ഷണത്തിന്റെ മകുടോദാഹരണമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് സംസ്ഥാന സര്‍ക്കാര്‍ ലേലത്തില്‍ സ്വന്തമാക്കുകയായിരുന്നു. 145 കോടിയുടെ ബാധ്യത തീര്‍ത്താണു സ്വന്തം പേപ്പര്‍ നിര്‍മാണ കമ്പനിക്കു സര്‍ക്കാര്‍ രൂപം നല്‍കിയത് നാലു ഘട്ടങ്ങളായി ഇതിന്റെ വികസനം പൂര്‍ത്തിയാക്കും. 3200 കോടി വിറ്റുവരവുള്ളസ്ഥാപമായി ഇതിനെ മാറ്റും.
തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡ് പദ്ധതി 5235 കോടി ചെലവില്‍ പൂര്‍ത്തിയാക്കും. ടെന്‍ഡര്‍ നടപടികള്‍ വരുന്ന നവംബറില്‍ പൂര്‍ത്തിയാക്കി റോഡ് നിര്‍മാണം ആരംഭിക്കും. കേന്ദ്ര, സംസ്ഥാന വിഹിതമുപയോഗിച്ചു നിര്‍മിക്കുന്ന പദ്ധതിയില്‍ സംസ്ഥാന വിഹിതം 1040 കോടിയാണ്. റോഡിനൊപ്പം അനുബന്ധ വികസന പദ്ധതികളും വിഭാവനം ചെയ്യുന്ന പദ്ധതി തലസ്ഥാന നഗരിയുടെ മുഖഛായ മാറ്റും.
മഴുപ്പിലങ്ങാടി ബീച്ച് നവീകരണത്തിനുള്ള 61 കോടിയുടെ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. ഇവിടുത്തെ പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണം 2023ല്‍ പൂര്‍ത്തിയാക്കും. ഒരു വര്‍ഷത്തിനകം 125 കിമീ ദേശീയ പാത വികസനം പൂര്‍ത്തിയാക്കും. പാലങ്ങള്‍, റെയില്‍വേ ഓവര്‍ ബ്രിഡ്ജുകള്‍, ബൈപാസ് തുടങ്ങിയ പദ്ധതികളുടെ നിര്‍മാണവും ഇതിനൊപ്പം നടക്കും. നിലേശ്വരം റെയില്‍ ഓവര്‍ ബ്രിഡ്ജ്, പാലൊളി പാലം, തലശേരി മാഹി ബൈപാസ്, കഴക്കൂട്ടം - കാരോട് ബൈപാസ്, കഴക്കൂട്ടം ഫ്‌ളൈ ഓവര്‍, കുതിരാന്‍ തുരങ്കം തുടങ്ങിയവ ഉടന്‍ പൂര്‍ത്തിയാക്കും. ആക്കുളം തടാകത്തിന്റെ പുനരുജീവനം പദ്ധതിക്കുള്ള നടപടികള്‍ ത്വരിതപ്പെടുത്തും. മൂല്യവര്‍ധിത വ്യവസായ രംഗത്തു കുതിച്ചു ചാട്ടമുണ്ടാക്കാന്‍ റബര്‍ പാര്‍ക്കും കോഫി പാര്‍ക്കും റൈസ് പാര്‍ക്കും സ്‌പൈസസ് പാര്‍ക്കും ഫുഡ് പാര്‍ക്കുകളും സജ്ജമാക്കുന്ന നടപടികള്‍ വേഗത്തിലാക്കും.
പുതുവൈപ്പ് എല്‍പിജി ടെര്‍മനിനല്‍ ഈ വര്‍ഷം ഡിസംബറില്‍ കമ്മിഷന്‍ ചെയ്യും. കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറവരെയുള്ള കണക്റ്റിവിറ്റി ഉടന്‍ പൂര്‍ത്തിയാക്കും. വാട്ടര്‍ മെട്രോ പദ്ധതി പൂര്‍ത്തിയാകുന്നതോടെ എട്ടു ബോട്ട് ജെട്ടികളെ ബന്ധിപ്പിച്ച് ഒരു വര്‍ഷത്തിനകം 10 ബോട്ടുകള്‍ സര്‍വീസ് ആരംഭക്കും. കടലാക്രമണം രൂക്ഷ ചെല്ലാനത്ത് 346 കോടി ചെലവില്‍ കടല്‍ഭിത്തി നിര്‍മാണം ഒരു വര്‍ഷംകൊണ്ടു പൂര്‍ത്തിയാക്കും. സംസ്ഥാനത്തു പുതുതായി 1510 ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റുകള്‍ സ്ഥാപിക്കും. ഇ-ഹെല്‍ത്ത് പദ്ധതി 170 ആശുപത്രികളില്‍ക്കൂടി വ്യാപിപ്പിക്കും. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലും ആരംഭിക്കും. രവിവര്‍മ ആര്‍ട്ട് ഗ്യാലറിയുടെ പുതിയ കെട്ടിട നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കും.
ഉന്നത വിദ്യാഭ്യാസ മേഖയലില്‍ വലിയ ഇടപെടല്‍ നടത്തും. എല്ലാ സ്ഥാപനങ്ങളും കാലാനുസൃത മാറ്റം കണ്ടുവരും. പശ്ചാത്തല സൗകര്യവും അക്കാദമിക മികവും സാധ്യമാക്കും. ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി കേരളത്തെ മറ്റുകയാണു സര്‍ക്കാരിന്റെ ലക്ഷ്യം. ഈ വര്‍ഷം സര്‍വകലാശാലകളുമായി ബന്ധിപ്പിച്ച് 1500 പുതിയ ഹോസ്റ്റല്‍ മുറികള്‍ തുറക്കും. ഇതില്‍ 250 എണ്ണം അന്താരാഷ്ട്ര നിലവാരത്തിലുള്ളതാകും. 500 നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് നല്‍കും. ഈ വര്‍ഷം 150 എണ്ണം നല്‍കുകമെന്നു പ്രഖ്യാപിച്ചിരുന്നു. ഇതില്‍ 77 പേര്‍ക്കു നല്‍കിക്കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തു ജനകീയ ബദലിന്റെ ആറു വര്‍ഷമാണു പൂര്‍ത്തിയാകുന്നതെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. എന്തു പ്രതിസന്ധിയുണ്ടായാലും ജനങ്ങള്‍ക്കു നെഞ്ചില്‍ ചേര്‍ത്തുപിടിക്കാന്‍ കഴിയുന്ന മിത്രമായാണു സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, കെ. രാധാകൃഷ്ണന്‍, എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, സജി ചെറിയാന്‍, വി.എന്‍. വാസവന്‍, പി. പ്രസാദ്, കെ.എന്‍. ബാലഗോപാല്‍, വീണാ ജോര്‍ജ്, പി. രാജീവ്, എ.എ. റഹീം എംപി, എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.കെ. പ്രശാന്ത്, സി.കെ. ഹരീന്ദ്രന്‍, ഡി.കെ. മുരളി, കെ. ആന്‍സലന്‍, വി. ജോയി, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.പി. മോഹനന്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, പൊതുഭരണ വകുപ്പ് - ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.