സ്‌കൂളുകൾ തുറക്കുന്നു; അധ്യയനവർഷത്തെ വരവേൽക്കാം, കരുതലോടെ

post

സംസ്ഥാനത്തെ വിദ്യാലയങ്ങൾ വേനലവധിക്ക് ശേഷം തുറക്കുന്നതിന്റെ ഭാഗമായി 'അധ്യയനവർഷത്തെ വരവേൽക്കാം, കരുതലോടെ' എന്ന പ്രചാരണ പരിപാടി സർക്കാർ ഏറ്റെടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.


ഒരിടവേളയ്ക്ക് ശേഷം പൊതു ഇടങ്ങളിലേക്ക് നമ്മുടെ സ്‌കൂൾ വിദ്യാർത്ഥികൾ കൂടി വന്നെത്തുകയാണ്. അവർക്ക് സുരക്ഷിതമായ യാത്രയും അനുബന്ധ സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് ''അധ്യയന വർഷത്തെ വരവേൽക്കാം, കരുതലോടെ'' എന്ന പ്രചാരണ പരിപാടി. വിദ്യാർത്ഥികൾ ഇടപെടുന്ന പൊതുസ്ഥലങ്ങൾ, ഗതാഗത സൗകര്യങ്ങൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയെ പ്രതിപാദിക്കുന്നതാണ് പരിപാടി.


*ഗതാഗത തടസ്സങ്ങളുണ്ടാക്കുന്ന ബോർഡുകളും കൊടിതോരണങ്ങളും നീക്കണം.


*വിദ്യാലയങ്ങൾക്ക് സമീപം വാർണിംഗ് ബോർഡുകൾ, ട്രാഫിക് സൈൻ ബോർഡുകൾ തുടങ്ങിയവ സ്ഥാപിക്കണം.


*സ്‌കൂൾ തുറക്കുന്ന ദിവസങ്ങളിൽ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തണം. അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കരുത്.


*സ്‌കൂൾ ബസുകളിലെ കുട്ടികളുടെ എണ്ണം, വാഹനങ്ങളുടെ ഫിറ്റ്‌നസ്സ് എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിക്കണം.


*സ്‌കൂൾ പരിസരത്തെ കടകളിൽ കൃത്യമായ പരിശോധന നടത്തി നിരോധിത വസ്തുക്കൾ, ലഹരി പദാർത്ഥങ്ങൾ എന്നിവ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കണം.


*സ്‌കൂളുകളിലും പരിസരങ്ങളിലും അപകടകരമായ നിലയിലുള്ള മരച്ചില്ലകൾ വെട്ടിമാറ്റണം.


*അപകടകരമായ നിലയിൽ മരങ്ങൾ നിൽക്കുന്നുണ്ടെങ്കിൽ അവ മുറിച്ചുമാറ്റണം.


*ഇലക്ട്രിക് പോസ്റ്റിൽ വയർ, കമ്പി എന്നിവ താഴ്ന്നു കിടക്കുന്നുണ്ടെങ്കിൽ അപാകത പരിഹരിച്ചു സുരക്ഷ ഉറപ്പാക്കണം. സ്റ്റേ വയർ, ഇലക്ട്രിക് കമ്പികൾ മുതലായവ പരിശോധിച്ച് അപകട സാധ്യതയില്ലെന്ന് ഉറപ്പാക്കണം.


കോവിഡ് കാലത്തെ അനിശ്ചിതാവസ്ഥക്ക് ശേഷം നമ്മുടെ വിദ്യാഭ്യാസ രംഗം പൂർവാവസ്ഥയിലേക്ക് തിരിച്ചെത്തുന്ന ഘട്ടമാണിത്. ക്ലാസുകളാരംഭിക്കുന്നതിന് മുൻപു തന്നെ വിദ്യാർത്ഥികൾക്കായുള്ള പാഠപുസ്തകങ്ങളും യൂണിഫോമുകളും വിതരണം ചെയ്തിട്ടുണ്ട്. വേനലവധിക്ക് ശേഷം സ്‌കൂളുകളിലേക്കെത്തുന്ന വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ പഠനാന്തരീക്ഷമൊരുക്കേണ്ടതുണ്ട്. അതിനാൽ, ഈ പ്രചരണ പരിപാടിയിൽ നമുക്കെല്ലാം പങ്കാളികളാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്തു.