വിദ്യാലയങ്ങള്‍ തുറക്കുന്നതിന് ആഴ്ചകള്‍ക്കു മുന്‍പേ പ്രീ-പ്രൈമറി കുട്ടികളുടെ പരിശീലന പുസ്തക വിതരണം പൂര്‍ത്തിയാകും

post

 സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളോട് ചേര്‍ന്നുള്ള പ്രീ-സ്‌കൂള്‍ കുട്ടികളുടെ മാനസിക- ശാരീരിക വളര്‍ച്ച ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിന് കൂടുതല്‍ കര്‍മ്മ പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. മണക്കാട് ഗവ. ടി.ടി.ഐ.യില്‍ പ്രീ-പ്രൈമറി കുട്ടികള്‍ക്കുള്ള പ്രവര്‍ത്തന പുസ്തകം 'കളിത്തോണി'യുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പ്രീ-പ്രൈമറി ക്ലാസുകളില്‍ 'കളി' കേന്ദ്രീകൃത പ്രവര്‍ത്തനങ്ങളിലൂടെ പഠനാന്തരീക്ഷം രസകരമാക്കുന്നതിനുള്ള താലോലം പ്രവര്‍ത്തനമൂലകളിലൂടെ മാതൃകാ പ്രീ-സ്‌കൂള്‍ പദ്ധതി ദേശീയ തലത്തില്‍ ആദ്യമായി നടപ്പിലാക്കി പ്രശംസ നേടിയ സംസ്ഥാനമാണ് കേരളം. ആറു വയസ്സു വരെയുള്ള പ്രായം ഏതൊരു മനുഷ്യന്റെ തലച്ചോറിന്റെ വികാസത്തെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണെന്നും, നാഢീവ്യവസ്ഥ ദ്രുത ഗതിയില്‍ മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന ഈ കാലഘട്ടത്തില്‍ കുട്ടികളുടെ സ്വഭാവ രൂപീകരണവും ബുദ്ധി വളര്‍ച്ചയ്ക്കും പ്രാധാന്യം നല്‍കുന്ന പ്രീ-സ്‌കൂള്‍ പരിശീലനങ്ങള്‍ക്കാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഊന്നല്‍ നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ പ്രീ-പ്രൈമറി സ്‌കൂളുകളില്‍ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടികള്‍ നേരിടുന്നുണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടി സ്വീകരിക്കുവാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു അധ്യക്ഷനായി. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ക്ക് പുറമെ ഈ അധ്യായന വര്‍ഷം മുതല്‍ പ്രീ-പ്രൈമറി കുട്ടികള്‍ക്കുള്ള പ്രവര്‍ത്തന പുസ്തകം 'കളിത്തോണി' മലയാളത്തിന് പുറമെ തമിഴ്, കന്നഡ ഭാഷകളിലും അച്ചടിച്ച് വിതരണത്തിന് തയാറായിട്ടുണ്ട്. എസ്.എസ്.കെ ഡയറക്ടര്‍ ഡോ. എ.ആര്‍. സുപ്രിയ സ്വാഗതം പറഞ്ഞു. എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജയപ്രകാശ്. ആര്‍.കെ, സീമാറ്റ് ഡയറക്ടര്‍ ഡോ. സാബു കോട്ടുക്കല്‍, നഗരസഭാ കൗണ്‍സിലര്‍ എസ്. വിജയകുമാര്‍, ഗുരു ഗോപിനാഥ് നടന ഗ്രാമം വൈസ് ചെയര്‍മാന്‍ കരമന ഹരി, സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ അമുല്‍റോയ് ആര്‍.പി തുടങ്ങിയവര്‍ സംസാരിച്ചു. ഡി.പി.സി ബി. ശ്രീകുമാരന്‍ കൃതജ്ഞത രേഖപ്പെടുത്തി.