ആരോഗ്യത്തിന് കരുതലായി കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കാസ്പ്)

post

മികവോടെ മുന്നോട്ട്: 92

 

* പ്രതിവർഷം അഞ്ച് ലക്ഷം രൂപ

* ആശുപത്രിവാസത്തിന് മുൻപും ശേഷവും പരിരക്ഷ

 

സർക്കാർ പൊതുജനാരോഗ്യ സംരക്ഷണ പദ്ധതിയിൽ പ്രധാനപ്പെട്ടതാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി അഥവാ കാസ്പ് (KASP). സംസ്ഥാനത്തെ ദരിദ്രരും ദുർബലരുമായ 41.8 ലക്ഷം കുടുംബങ്ങൾക്ക് ആശുപത്രി ചികിത്സക്കായി പ്രതിവർഷം അഞ്ച് ലക്ഷം രൂപയാണ് പദ്ധതിയിലൂടെ നൽകുന്നത്. ഇത്തരത്തിൽ വിവിധ ചെലവുകൾക്കായി ഒരു കുടുംബത്തിലെ മുഴുവൻ വ്യക്തികൾക്കോ അല്ലെങ്കിൽ ഒരു വ്യക്തിക്കു മാത്രമായോപദ്ധതിയിലൂടെ സഹായം ലഭിക്കും. കുടുംബാംഗങ്ങളുടെ പ്രായപരിധിയോ കുടുംബാംഗങ്ങളുടെ എണ്ണമോ അർഹതയോ ഈ പദ്ധതിക്കു മാനദണ്ഡമല്ല. പദ്ധതിയിൽ അംഗമാകുന്ന ഏതൊരു വ്യക്തിക്കും മുൻഗണനാ മാനദണ്ഡങ്ങളില്ലാതെ ചികിത്സാസഹായം ലഭിക്കും.


KASP പദ്ധതി കൂടാതെ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി കെ.ബി.എഫ് (കാരുണ്യ ബെനവലന്റ് ഫണ്ട്) പദ്ധതിയും നടപ്പാക്കിവരുന്നു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഗുണഭോക്താക്കൾ അല്ലാത്തതും 3 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് ഒറ്റതവണത്തേക്ക് രണ്ടു ലക്ഷം രൂപയുടെ സൗജന്യ ചികിത്സ നൽകുന്ന പദ്ധതിയാണിത്. കിഡ്‌നി സംബന്ധമായ അസുഖങ്ങൾക്ക് 3 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭ്യമാകും. പുതിയ പദ്ധതിയുടെ ഭാഗമായി രോഗികൾക്ക് ഉടനടി ചികിത്സ സഹായം ലഭിക്കാൻ സർക്കാർ നടപടിക്രമങ്ങൾ ലഘൂകരിച്ചിട്ടുണ്ട്. വരുമാനം നിർണയിക്കുന്നതിന് വില്ലേജ് ഓഫീസർ അനുവദിക്കുന്ന വരുമാന സർട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ മാറ്റി റേഷൻ കാർഡിലെ വരുമാനം അടിസ്ഥാനമാക്കിയാണ് അർഹത നിശ്ചയിക്കുന്നത്.


കേന്ദ്ര-സംസ്ഥാന സർക്കാർ സംയോജിത പദ്ധതിയായ ആർ.എസ്.ബി.വൈ, സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി, കേരള സർക്കാർ പദ്ധതിയായ ചിസ്, ആർ.എസ്.ബി.വൈ/ചിസ് കുടുംബങ്ങളിലെ 60 വയസിനും അതിനു മുകളിലും പ്രായമുള്ളവർക്കുള്ള സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ എസ്.ചിസ്, ലോട്ടറി വകുപ്പ് വഴി നടപ്പാക്കിയ ട്രസ്റ്റ് മോഡൽ പദ്ധതിയായ കരുണ്യ ബെനവലന്റ് ഫണ്ട് അഥവാ കെ.ബി.എഫ്, ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന (പി.എം.ജെ.വൈ) എന്നിവയാണ് കാസ്പ് പദ്ധതിയുമായി സംയോജിപ്പിച്ചിരിക്കുന്നത്.


ചികിത്സക്ക് ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നതിനു മൂന്ന് ദിവസം മുൻപുള്ള ചികിത്സ സംബന്ധമായ ചെലവും ആശുപത്രിവാസത്തിനു ശേഷമുള്ള 15 ദിവസത്തെ ചികിത്സക്കുള്ള മരുന്നുകളും (ഡോക്ടറുടെ നിർദ്ദേശപ്രകാരം) ഈ പദ്ധതിയിലൂടെ നൽകും. സർക്കാർ, സ്വകാര്യ ആശുപത്രി എന്ന പരിഗണനയില്ലാതെ രാജ്യത്തെ തെരെഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാപനങ്ങളിൽ നിന്നും പണം ഈടാക്കാതെ ചികിത്സ ലഭിക്കും. മരുന്നുകൾ അനുബന്ധ വസ്തുക്കൾ, പരിശോധനകൾ, ഡോക്ടറുടെ ഫീസ്, ഓപ്പറേഷൻ തീയറ്റർ ചാർജുകൾ, ഐസിയു ചാർജ്, ഇംപ്ലാന്റ് ചാർജുകൾ എന്നിവയും ഇതിൽ ഉൾപ്പെടും.


നിലവിൽ കാസ്പ് എംപാനൽ ചെയ്ത ആശുപത്രികളിലെ കിയോസ്‌കുകളിൽ നിന്ന് സ്‌കീമിൽ അംഗമാകാം. സ്‌കീമിൽ അംഗമായ വ്യക്തിയുടെ കാസ്പ് തിരിച്ചറിയൽ കാർഡ്, ആധാർകാർഡ്, റേഷൻകാർഡ് എന്നിവ ഉപയോഗിച്ച് കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും സ്‌കീമിൽ ചേരാനാകും. സേവനം നൽകുന്ന സ്വകാര്യ ആശുപത്രികളുടെ വിവരം www.sha.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കാരുണ്യ സുരക്ഷാ പദ്ധതിയെക്കുറിച്ചുള്ള സംശയങ്ങൾക്ക് ദിശയുടെ 1056/104 എന്ന നമ്പരിലോ 0471 2551056 എന്ന നമ്പരിലോ ബന്ധപ്പെടാം. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ വെബ്സൈറ്റിലും (www.sha.kerala.gov.in) വിവരങ്ങൾ ലഭിക്കും.