അതിദരിദ്രരില്ലാത്ത കേരളം

post

മികവോടെ മുന്നോട്ട്: 91


* ദാരിദ്ര്യമോചനം ലക്ഷ്യം

* അതിജീവനത്തിന് മൈക്രോപ്ലാൻ


അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ നിന്നും അതിദാരിദ്ര്യം തുടച്ചു നീക്കുകയെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന്റെ ആദ്യപടി വിജയകരമായി പിന്നിടുകയാണ്. ഭരണത്തില്‍ വന്ന് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന സര്‍ക്കാര്‍ ഒന്നാം വാര്‍ഷികത്തിന് മുന്‍പ് തന്നെ അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള അതിദാരിദ്ര്യ നിര്‍ണ്ണയ പ്രക്രിയ പൂര്‍ത്തിയാക്കി കഴിഞ്ഞു. വിപുലമായ ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍വ്വേക്കായി നടത്തിയത്. വിഖ്യാതമായ കേരള മോഡലിന്റെ തുടര്‍ച്ചയായാണ് സമൂഹത്തിലെ അതിദരിദ്രരെ കണ്ടെത്തി അവര്‍ക്കുള്ള അതിജീവന പദ്ധതികള്‍ തയ്യാറാക്കുന്നതിനുള്ള ജനകീയ മുന്നേറ്റത്തിന് തുടക്കമിട്ടത്.


അതിദാരിദ്ര്യ നിര്‍ണയത്തിനായി സംസ്ഥാനത്താകെ 1034 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 19489 വാര്‍ഡുകളിലായി 69119 ഫോക്കസ് ഗ്രൂപ്പുകള്‍ ചര്‍ച്ച നടത്തി. 118326 പേരെ കണ്ടെത്തി. ഉപസമിതികളുടെ അംഗീകാരത്തോടെ 87158 പേരുടെ പ്രീ എന്യുമെറേഷനും, എന്യുമെറേഷനും പൂര്‍ത്തീകരിച്ചു. ഈ വിവരങ്ങളുടെ കൃത്യത പരിശോധിക്കുന്നതിന് 20 ശതമാനം സൂപ്പര്‍ ചെക്ക് ചെയ്തു. അങ്ങനെയുണ്ടായ അതിദരിദ്രരുടെ കരട് പട്ടികയില്‍ 73747 കുടുംബങ്ങളുണ്ടായിരുന്നു. സൂപ്പര്‍ ചെക്കിന് ശേഷമുള്ള പട്ടിക ഗ്രാമസഭകളില്‍ വെച്ച് ചര്‍ച്ച ചെയ്തു, അന്തിമ പട്ടികയുണ്ടാക്കി. നിലവില്‍ 64006 കുടുംബങ്ങളാണ് സംസ്ഥാനത്ത് അതിദരിദ്രരായുള്ളതെന്ന് കണ്ടെത്തി.


അന്തിമപട്ടികയില്‍ 12763 പേര്‍ പട്ടികജാതി വിഭാഗത്തിലും, 3021 പേര്‍ പട്ടികവര്‍ഗ വിഭാഗത്തിലും, 48222 പേര്‍ മറ്റ് വിഭാഗങ്ങളിലും ഉള്‍പ്പെടുന്നു. ഇതില്‍ 2737 പേര്‍ തീരദേശവാസികളാണ്. അതിദരിദ്രരെ കണ്ടെത്തി, ഓരോ കുടുംബത്തിനും അതിജീവനത്തിനുള്ള 'മൈക്രോപ്ലാന്‍' തയ്യാറാക്കി ദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്.