സർക്കാരിന്റെ ഒന്നാം വാർഷികം, തദ്ദേശ എക്‌സൈസ് വകുപ്പുകളിൽ യാഥാർഥ്യമാകുന്നത് 52 പദ്ധതികൾ

post

തിരുവനന്തപുരം :സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായുള്ള നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി 52 പദ്ധതികളാണ് തദ്ദേശ എക്‌സൈസ് വകുപ്പുകൾ യാഥാർഥ്യമാക്കുന്നത്. ഇതിൽ 11 പദ്ധതികൾ പൂർത്തിയായി. ബാക്കി 41 എണ്ണം മെയ് 20 നകം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

എല്ലാ പഞ്ചായത്തുകളിലും ഐ എൽ ജി എം സോഫ്ട്‌വെയർ സേവനം, 20,000 ലൈഫ് ഭവനങ്ങളുടെ താക്കോൽദാനം, 1200 സി എം എൽ ആർ ആർ പി റോഡുകൾ, കണ്ണൂരിൽ ചിക്കൻ റെൻഡറിങ് പ്ലാന്റ്, അമൃത് 2 ഉദ്ഘാടനം, ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് രൂപവത്ക്കരണം, മാലിന്യമുക്ത ജലാശയ കാമ്പയിൻ, 14 ജില്ലകളിലും ബഡ്സ് കലോത്സവം, തദ്ദേശ വകുപ്പിൽ ഇ എം ബുക്ക് വിതരണം, ടേക്ക് എ ബ്രേക്ക് പദ്ധതി ഉദ്ഘാടനം, എക്‌സൈസ് വകുപ്പിൽ ഓൺലൈൻ സേവനങ്ങൾ തുടങ്ങിയവ ഇതിനോടകം പൂർത്തിയാക്കി.

പ്രാദേശിക കാലാവസ്ഥാ പ്രവചന സംവിധാനം, തദ്ദേശ സ്ഥാപനങ്ങളിൽ സ്‌പോർട്‌സ് കൗൺസിൽ രൂപവത്ക്കരണം, ആയിരം പ്രവാസി സംരംഭങ്ങൾ, നൈപുണ്യ സ്‌കോളർഷിപ് വിതരണം, ആദിവാസി, തീര മേഖലകളിൽ ഫിറ്റ്‌നസ് സെന്റർ, ആധുനിക ചോദ്യം ചെയ്യൽ മുറികൾ സ്ഥാപിക്കൽ, രഹസ്യ പരാതി പരിഹാര സംവിധാനമായ പീപ്പിൾ ഐ ആപ്ലിക്കേഷൻ ഉദ്ഘാടനം തുടങ്ങി 41 പദ്ധതികൾ ഉടൻ യാഥാർഥ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.

പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ പ്രത്യക്ഷത്തിൽ 12542 പേർക്കും പരോക്ഷമായി 71272 പേർക്കും തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി വഴി 26159639 തൊഴിൽ ദിനങ്ങളും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി വഴി 1268704 തൊഴിൽ ദിനങ്ങളും ലഭ്യമാക്കാനായിട്ടുണ്ട്.