അദ്ധ്യയനവർഷം ആരംഭിക്കും മുമ്പ് കുട്ടികളുടെ കൈകളിൽ പാഠപുസ്തകങ്ങളെത്തും

post


* സ്‌കൂളുകൾക്കുള്ള പാഠപുസ്തകവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു


അടുത്ത അധ്യയനവർഷത്തേക്ക് സ്‌കൂളുകളിലേക്കുള്ള പാഠപുസ്തകവിതരണത്തിന് സംസ്ഥാനതലത്തിൽ തുടക്കമായി. അദ്ധ്യയനവർഷം ആരംഭിക്കും മുമ്പ് കുട്ടികളുടെ കൈകളിൽ പാഠപുസ്തകങ്ങളെത്താൻ സംവിധാനമായി. സ്‌കൂളുകൾക്കുള്ള പാഠപുസ്തകവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കരമന ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു.


സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് സ്‌കൂളുകൾ എന്നിവിടങ്ങളിലെ കുട്ടികൾക്കും സി.ബി.എസ്.ഇ സ്‌കൂളുകളിലെ മലയാളം ഭാഷാ വിഷയങ്ങളിലേയും കേരള സംസ്ഥാന സിലബസിൽ അധ്യയനം നടത്തുന്ന ലക്ഷദ്വീപ്, മാഹി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ കുട്ടികൾക്കുമുള്ള ഒന്നു മുതൽ പത്തുവരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളും അച്ചടിച്ച് വിതരണം നടത്തുന്നത് കേരള പൊതുവിദ്യാഭ്യാസ വകുപ്പാണ്. ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലെ പാഠപുസ്തകങ്ങൾ സർക്കാർ കുട്ടികൾക്ക് സൗജന്യമായാണ് നൽകുന്നത്. നിലവിലെ കരിക്കുലമനുസരിച്ച് ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ പാഠപുസ്തകങ്ങൾ മൂന്ന് വാല്യങ്ങളായാണ് അച്ചടിക്കുന്നത്. ഒന്നാം വാല്യം 288 ടൈറ്റിലുകളും രണ്ട്, മൂന്ന് വാല്യങ്ങൾ യഥാക്രമം 183, 66 എന്നിങ്ങനെ ടൈറ്റിലുകളുമാണ്.


2022-23 അദ്ധ്യയന വർഷത്തെ പാഠപുസ്തകങ്ങളുടെ അച്ചടിയും സമയബന്ധിതമായി പൂർത്തീകരിച്ച് യഥാസമയം കുട്ടികളിലെത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഇതിനകം ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തീകരിക്കുകയും പാഠപുസ്തകങ്ങൾ വിവിധ ജില്ലാ ഹബ്ബുകളിലായി വിതരണത്തിനായി എത്തിക്കുകയും ചെയ്തിട്ടുണ്ട്. 288 റ്റൈറ്റിലുകളിലായി 2,84,22,066 ഒന്നാം വാല്യം പാഠപുസ്തകങ്ങളാണ് ഇപ്പോൾ വിതരണത്തിന് തയ്യാറായിരിക്കുന്നത്.


യുവാക്കൾക്ക് കേരളത്തിൽത്തന്നെ തൊഴിൽ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്നു ധനമന്ത്രി കെ. എൻ ബാലഗോപാൽ പറഞ്ഞു. വിദ്യാർഥികളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുമെന്നും മന്ത്രി പറഞ്ഞു. 

ഭൗതിക സൗകര്യങ്ങളൊരുക്കുന്നതിനപ്പുറം കുട്ടികളുടെ കഴിവുകൾ വർധിപ്പിക്കുന്നതിനായി നൈപുണ്യ വികസന കേന്ദ്രങ്ങൾ സ്ഥാപിച്ച് തൊഴിൽ പരിശീലനം നൽകി മുന്നോട്ടുകൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം കരമന ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പൂർവ വിദ്യാർഥിയായിരുന്ന, അന്തരിച്ച ശാസ്ത്രജ്ഞൻ താണു പത്മനാഭന്റെ പേരിൽ അഞ്ച് കോടി ചെലവിട്ട് ഒരു നൈപുണ്യ വികസന കേന്ദ്രം സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കേരള സർവകലാശാലയിൽ താണു പത്മനാഭന്റെ പേരിൽ ഒരു ഗവേഷണ സ്ഥാപനമൊരുങ്ങുന്നതും യുവതലമുറയ്ക്ക് ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. അധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപ് തന്നെ പാഠപുസ്തകങ്ങൾ വിതരണം ചെയ്യാനായത് നേട്ടമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

2022-23 അക്കാദമിക വർഷത്തേക്കുള്ള പാഠപുസ്തക അച്ചടി പൂർത്തിയാക്കി വിതരണത്തിനായി എത്തിച്ചത് അഭിമാനകരമാണെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കുടുംബശ്രീ മുഖേന സ്‌കൂളുകളിലേക്ക് പുസ്തകങ്ങൾ എത്തിക്കും. വിതരണം സുഗമമാക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. എസ്. റീന, കരമന വാർഡ് കൗൺസിലർ ജി. എസ്. മഞ്ജു, ജില്ലാ കളക്ടർ നവജ്യോത് ഖോസ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു, ഗുരുഗോപിനാഥ് നടനകേന്ദ്രം വൈസ് ചെയർമാൻ കരമന ഹരി, മറ്റു ഉദ്യോഗസ്ഥർ, അധ്യാപകർ എന്നിവർ പങ്കെടുത്തു.