ജോൺ പോളിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

post


പ്രശസ്ത തിരക്കഥാകൃത്തും   ചലച്ചിത്ര നിർമ്മാതാവുമായ ജോൺ പോളിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.
മലയാള സിനിമയെ ഭാവാത്മകമായ ഉന്നത തലങ്ങളിലേക്കുയർത്തിയ പ്രതിഭാശാലിയായ ചലച്ചിത്രകാരൻ എന്ന നിലയിൽ ജോൺ പോൾ എന്നും അനുസ്മരിക്കപ്പെടും. കഥാകൃത്ത്, തിരക്കഥാകാരൻ, സംവിധായകൻ, സംഭാഷണ രചയിതാവ്, നിർമ്മാതാവ് തുടങ്ങി പലതലങ്ങളിൽ അദ്ദേഹം ചലച്ചിത്ര രംഗത്തിന് കലാത്മകമായ സംഭാവനകൾ നൽകി.


സാഹിത്യ, സാംസ്‌കാരിക വിഷയങ്ങളെക്കുറിച്ച് അഗാധമായ അറിവുണ്ടായിരുന്ന വ്യക്തിയായിരുന്നു ജോൺ പോൾ. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽ അത് പ്രതിഫലിച്ചിരുന്നു. അനർഗളമായ വാക്പ്രവാഹമായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ. മലയാള സിനിമയുടെ ചരിത്ര രചനയിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് അദ്ദേഹം വിട പറഞ്ഞത്. മലയാളികളുടെ മനസ്സിൽ നിന്ന് മായാത്ത നിരവധി ചിത്രങ്ങളുടെ ശില്പിയാണ് ജോൺ പോൾ. കലാ, സാഹിത്യ, സാംസ്‌കാരിക രംഗങ്ങളിൽ വിപുലമായ സൗഹൃദവലയമുള്ള വ്യക്തികൂടിയായിരുന്നു അദ്ദേഹം. ബന്ധുമിത്രാദികളുടെയും ചലച്ചിത്ര പ്രേമികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭാ സ്പീക്കർ അനുശോചിച്ചു
പ്രമുഖ തിരക്കഥാകൃത്ത്  ജോൺ പോളിന്റെ നിര്യാണത്തിൽ സ്പീക്കർ എം.ബി. രാജേഷ്  അനുശോചനം രേഖപ്പെടുത്തി. സിനിമയിൽ  കലാമൂല്യത്തിന് പ്രാധാന്യം നൽകിയ കലാകാരനായിരുന്നു അദ്ദേഹം. ഉണ്ണികളേ ഒരു കഥപറയാം, കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓർമയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, ചാമരം, വിട പറയും മുമ്പേ, തേനും വയമ്പും, രചന തുടങ്ങി നിരവധി ജനപ്രിയ സിനിമകൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറവിയെടുത്തു. മലയാള സിനിമക്ക് സർഗാത്മക സംഭാവനകൾ നൽകിയ കലാകാരനെയാണ് നഷ്ടമായതെന്നും സ്പീക്കർ അനുസ്മരിച്ചു.
പി.എൻ.എക്‌സ്. 1656/2022


വ്യവസായ മന്ത്രി അനുശോചിച്ചു
പ്രശസ്ത തിരക്കഥാകൃത്തും സാംസ്‌കാരിക പ്രവർത്തകനുമായ  ജോൺ പോളിന്റെ മരണം മലയാള ചലച്ചിത്ര-സാംസ്‌കാരിക ലോകത്തിനാകെ തീരാനഷ്ടമാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. മലയാള സിനിമ എന്നും ഓർത്തിരിക്കുന്ന ഒട്ടനവധി സിനിമകൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറന്നവയായിരുന്നു.

ജോൺ പോളിന്റെ സിനിമകൾ അദ്ദേഹത്തിന്റെ നാമം അനശ്വരമാക്കുമെന്നുറപ്പാണ്. എങ്കിലും മലയാള സിനിമാ ലോകത്തുണ്ടായിരിക്കുന്ന ഈ വിടവ് ആരാലും നികത്തപ്പെടില്ല. ജോൺ പോളിന്റെ മരണത്തിൽ അദ്ദേഹത്തിന്റെ ബന്ധുമിത്രാദികളുടെയും ചലച്ചിത്ര ലോകത്തിന്റെയും സാംസ്‌കാരിക പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.