തദ്ദേശ സ്ഥാപനങ്ങളിലെ ഫയലിൽ കുരുങ്ങി കിടക്കുന്നവർ അദാലത്തിൽ പങ്കെടുത്ത് പരിഹാരം കാണണം

post

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വകുപ്പുമായി ബന്ധപ്പെട്ടും ജനങ്ങളുടെ ആവശ്യങ്ങൾ നടത്തികിട്ടുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ജനങ്ങൾക്കുണ്ടെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വകുപ്പ് ഓഫീസുകളിലും സംഘടിപ്പിക്കുന്ന അദാലത്തുകളിൽ പങ്കെടുത്ത് പ്രശ്നപരിഹാരം തേടണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു.

2022 ജനുവരി 31 വരെ സ്വീകരിച്ച പരാതികളും ആരംഭിച്ച ഫയലുകളും തീർപ്പാക്കാത്തതായി ഉണ്ടെങ്കിൽ അവയെല്ലാം വർഷം തിരിച്ചും കാറ്റഗറി തിരിച്ചും ഓഫീസ് അടിസ്ഥാനത്തിൽ പട്ടികപ്പെടുത്തിയുമാണ് ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നത്. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പെർഫോമൻസ് ഓഡിറ്റ് യൂണിറ്റ് മുതൽ സെക്രട്ടേറിയറ്റ് വരെയുള്ള വിവിധ തലങ്ങളിലാണ് അദാലത്തുകൾ നടത്തുന്നത്.

ഓഫീസ് തലത്തിലും ജില്ലകൾക്കും സംസ്ഥാനത്തും ഫയൽ അദാലത്ത് നടത്തുന്നതിന് നോഡൽ ഓഫീസർമാരെ നോമിനേറ്റ് ചെയ്തിട്ടുണ്ട്. കെട്ടിക്കിടക്കുന്നതും തീർപ്പ് കൽപ്പിക്കാത്തതുമായ എല്ലാ ഫയലുകളും അതാത് ഓഫീസിൽ തീർപ്പാക്കാനും ഉയർന്ന ഓഫീസുകളിലേക്കുള്ളവ കൈമാറി റിപ്പോർട്ട് നൽകാനും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.