സഹകരണ എക്സ്പോ 2022ന് തുടക്കമായി

ജനജീവിതവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതിനാല്‍ സഹകരണ മേഖലയ്ക്ക് മികച്ച ജനപിന്തുണ: മുഖ്യമന്ത്രി
എറണാകുളം: സഹകരണ രംഗത്ത് കേരളത്തില്‍ വലിയ മാറ്റങ്ങളാണു വന്നുകൊണ്ടിരിക്കുന്നതെന്നും എല്ലാ മേഖലയിലും സഹകരണ പ്രസ്ഥാനങ്ങള്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എറണാകുളം മറൈന്‍ ഡ്രൈവില്‍ ആരംഭിച്ച സഹകരണ എക്സ്പോ 2022 ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനനം മുതല്‍ മരണംവരെ ജനജീവിതവുമായി ബന്ധപ്പെട്ട എല്ലാമേഖലയിലും സഹകരണ സംഘങ്ങള്‍ സഹായവുമായി സജീവമാണ്. അതുകൊണ്ടുതന്നെ എല്ലാമേഖലയില്‍ നിന്നും സഹകരണ സംഘങ്ങള്‍ക്ക് ജനപിന്തുണ ലഭിക്കുന്നു. എന്നാല്‍ സഹകരണ മേഖലയ്ക്ക് എതിരെ നിര്‍ഭാഗ്യകരമായ ചില നീക്കങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ ഉണ്ടായി. ഈ നീക്കങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞതു കേരളത്തിലെ സഹകാരികള്‍ എല്ലാവരും യോജിച്ചുനിന്നു ചെറുത്തതുകൊണ്ടാണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഹകരണ മേഖലയുടെ പൊതുചിത്രം പരിശോധിക്കുമ്പോള്‍ നമ്മുടെ രാജ്യത്തിന്റെ പൊതുവായ ചില പ്രത്യേകതകള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചതും ഈ മേഖലയെയാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആദ്യപ്രധാനമന്ത്രി നെഹ്‌റു ഏറ്റവും പ്രാധാന്യം കൊടുത്തത് പൊതുമേഖലയ്ക്കും സഹകരണ മേഖലയ്ക്കുമാണ്. വലിയ പ്രോത്സാഹനം രാജ്യത്താകെ ഗവണ്‍മെന്റ് സഹകരണ മേഖലയ്ക്ക് നല്‍കി. ആഗോളവത്ക്കരണ നയം അംഗീകരിക്കുന്നതുവരെ ഇതുതുടര്‍ന്നു. അതിനുശേഷം അതുവരെയുണ്ടായിരുന്ന സമീപനത്തില്‍ പലതിലും മാറ്റം വന്നു. പൊതുമേഖലയുടെ മാറ്റം നമ്മള്‍ കണ്ടതാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനാണ് നേരത്തെ ശ്രമിച്ചിരുന്നതെങ്കില്‍ പിന്നീട് അതിനു മാറ്റംവന്നു. ഇതേ അവസ്ഥതന്നെ സഹകരണ മേഖലയ്ക്കും സംഭവിച്ചു. ആഗോളവത്ക്കരണ നയം അംഗീകരിക്കുന്നതുവരെ എല്ലാ കമ്മീഷനുകളും നിര്‍ദേശിച്ചിരുന്നത് സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചാണ്. അതിനുശേഷമാകട്ടെ കമ്മീഷനുകളുടെ നിര്‍ദേശങ്ങളില്‍ മാറ്റം വന്നു. അത്തരത്തിലുള്ള കമ്മീഷനുകളുടെ നിര്‍ദേശങ്ങള്‍ക്കെതിരെ സഹകാരികള്‍ ഒന്നടങ്കം പ്രതിഷേധിച്ച് ചെറുത്തുനിന്നു. ഇക്കാര്യത്തില്‍ ഇവിടെ ഒരുതരത്തിലുള്ള അഭിപ്രായ ഭിന്നതയും ഇല്ല. കേരളത്തില്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ സഹകരണ മേഖലയെ സംരക്ഷിക്കുന്ന നിലപാടുകളാണ് സ്വീകരിച്ചത്. ഈ സര്‍ക്കാരും അതേ നിലപാടുതന്നെയാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ നാട്ടിലെ സഹകരണ പ്രസ്ഥാനങ്ങള്‍ ദേശീയ പ്രസ്ഥാനകാലത്ത് ഉണ്ടായതാണ്.അതുകൊണ്ടുതെന്ന ജനകീയ സ്വഭാവം തുടര്‍ച്ചയായി നിലനിര്‍ത്താന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ ഉല്‍പന്നങ്ങളും സേവനങ്ങളും വ്യക്തയോടെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഒസഹകരണ എക്‌സ്‌പോയ്്ക്ക് കഴിയും. അതോടൊപ്പം സഹകരണ മേഖല നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും ഈ എക്‌സ്‌പോ ഉപകരിക്കും. അതില്‍ ഏറ്റവും വലിയ പ്രത്യേകതയായി കാണുന്നത് വിവിധ പ്രശ്‌നങ്ങളെക്കുറിച്ചും വ്യത്യസ്തമായ മേഖലകളെക്കുറിച്ചും വിശദമായ ചര്‍ച്ച സംഘടിപ്പിക്കുന്നുണ്ടെന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമസ്ത മേഖലകളിലും കരുത്ത് തെളിയിച്ച് മുന്നേറുകയാണ് കേരളത്തിലെ സഹകരണ മേഖലയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. വിപണിയില്‍ സഹകരണ മേഖല ഇടപെട്ടതിനെ തുടര്‍ന്ന് മൂവായിരം രൂപ വിലയുണ്ടായിരുന്ന പള്‍സ് ഓക്സിമീറ്റര്‍ 900 രൂപയ്ക്കും പിന്നീട് 500 രൂപയ്ക്കും ലഭ്യമാക്കി. ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ മൊബൈല്‍ ഫോണും ടാബും വാങ്ങുന്നതിനായി പലിശ രഹിത വായ്പ നല്‍കി. കുടുംബശ്രീ മുഖേന മുറ്റത്തെ മുല്ല പദ്ധതി പ്രകാരം വായ്പകള്‍ അനുവദിച്ചു. കോവിഡിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട കലാകാരന്മാരെ സംരക്ഷിക്കുന്നതിനായി എല്ലാ വിഭാഗം കലാകാരന്മാരെയും ഉള്‍പ്പെടുത്തി സംസ്ഥാന അടിസ്ഥാനത്തില്‍ സഹകരണ സംഘങ്ങള്‍ക്ക് ആരംഭിച്ചു. യുവാക്കളെ ആകര്‍ഷിക്കുന്നതിന് മുപ്പതോളം മേഖലയില്‍ സഹകരണ സംരംഭങ്ങള്‍ക്ക് തുടക്കമിട്ടു. കായിക മേഖലയിലും സഹകരണ മേഖല സജീവമാകുകയാണ്. ഇത്തരത്തില്‍ പ്രയാസവും പ്രതിസന്ധികളും നേരിടുന്നതിന് സഹായ ഹസ്തവുമായി ഓടിയെത്തുന്ന വിശ്വമാനവികതയുടെ സന്ദേശമുയര്‍ത്തുകയാണ് സഹകരണ മേഖലയെന്നും അദ്ദേഹം പറഞ്ഞു.
ക്രിയാത്മകതയും ദീര്‍ഘവീക്ഷണവുമുള്ള പദ്ധതികളാണ് സഹകരണ വകുപ്പ് നടപ്പാക്കി വരുന്നതെന്ന് എക്സ്പോയിലെ സ്റ്റാളുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് വ്യവസായവകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. വ്യവസായ വകുപ്പിന് വലിയ പിന്തുണയാണ് മേഖലയില്‍ നിന്നു ലഭിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം സംരംഭകരെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നേറുന്നത്. സ്വകാര്യ വ്യവസായ എസ്റ്റേറ്റുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ഒന്നു വീതമെങ്കിലും വ്യവസായ എസ്റ്റേറ്റുകള്‍ ആരംഭിക്കാന്‍ സഹകരണ മേഖലയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷ. കേരളത്തില്‍ സഹകരണ മേഖലയ്ക്ക് വലിയ സാധ്യതയാണുള്ളതെന്നും മന്ത്രി പറഞ്ഞു.
എക്സ്പോയുടെ ഉദ്ഘാടനത്തിനു മുന്നോടിയായി ചെണ്ടമേളം വേദിയില്‍ അവതരിപ്പിച്ച മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിമാരാരെ മന്ത്രി വി.എന്‍. വാസവന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ഫെസ്റ്റിവല്‍ ബുക്കിന്റെ പ്രകാശനം മന്ത്രി വി.എന്‍. വാസവന്‍ കൊച്ചി മേയര്‍ അഡ്വ. എം. അനില്‍ കുമാറിന് നല്‍കി നിര്‍വഹിച്ചു. ഡെയ്ലി ബുള്ളറ്റിന്‍ മന്ത്രി പി. രാജീവ് ടി.ജെ വിനോദ് എംഎല്‍എയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.