സുരേഷിന് കൈത്താങ്ങായി ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍

post

ഓപ്പറേഷന് പണം കണ്ടെത്താന്‍ കഴിയാതെ വിഷമിച്ച നിര്‍ദ്ധന കുടുംബത്തിന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ മുന്‍ഗണന കാര്‍ഡ് അനുവദിച്ചു. തിരുവല്ലത്തിനടുത്ത് അമ്പലനട, മുട്ടടക്കുഴി, പുഞ്ചക്കരി സ്വദേശിയായ സുരേഷ് കുമാറിനാണ് മുന്‍ഗണനാ കാര്‍ഡ് അനുവദിച്ചത്. ടൂ വീലര്‍ മെക്കാനിക്കാണ് സുരേഷ്. നാല് സെന്റ് സ്ഥലവും ഒരു ചെറിയ വീടും മാത്രമുള്ള ഇദ്ദേഹത്തിന്റെ റേഷന്‍ കാര്‍ഡ് മുന്‍ഗണനേതര കാര്‍ഡായിരുന്നു. അതുകാരണം മറ്റു ചികിത്സാ സഹായങ്ങളൊന്നും ലഭ്യമായിരുന്നില്ല. ഹൃദയ വാല്‍വിന്റെ ശസ്ത്രക്രിയയ്ക്കും തലയില്‍ ഒരു മേജര്‍ സര്‍ജറിക്കുമായി ശ്രിചിത്രാ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. 12 ലക്ഷം രൂപ ഇതിന്  ചെലവ് വരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്താലാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി സുരേഷിന്റെ ചികിത്സ നടക്കുന്നത്. മുന്‍ഗണനേതര വിഭാഗത്തില്‍  ഉള്‍പ്പെട്ട കാര്‍ഡ് ആയതിനാല്‍ മറ്റ് ചികിത്സാ സഹായങ്ങളൊന്നും ഇതുവരെ ലഭിച്ചിരുന്നില്ല. മുന്‍ഗണനാ കാര്‍ഡിനായി സുരേഷിന്റെ ഭാര്യ സുജാത കഴിഞ്ഞ ദിവസം ഭക്ഷ്യ വകുപ്പ് മന്ത്രിയെ കണ്ട് നിവേദനം നല്‍കിയിരുന്നു. കുടുംബത്തിന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയ മന്ത്രി കുടംബത്തിന് മുന്‍ഗണനാ കാര്‍ഡ് നല്‍കുവാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ബുധനാഴ്ച മുന്‍ഗണനാ കാര്‍ഡ് ലഭ്യമാക്കി. മന്ത്രിയുടെ നടപടിയില്‍ സുരേഷിന്റെ ഭാര്യ സുജാത നന്ദി അറിയിച്ചു.