ഭക്ഷ്യമന്ത്രിയുടെ ഫോൺ ഇൻ പരിപാടി: 12 പേർക്കു മുൻഗണനാ കാർഡ് നൽകി

തിരുവനന്തപുരം: ഭക്ഷ്യ - സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിലിന്റെ പ്രതിമാസ ഫോൺ ഇൻ പരിപാടി വഴി അപേക്ഷ നൽകിയ 12 പേർക്കു മുൻഗണനാ റേഷൻ കാർഡ് അനുവദിച്ചു. മാർച്ചിൽ നടന്ന ഫോൺ-ഇൻ പരിപാടിയിൽ ലഭിച്ച അപേക്ഷകൾ പരിഗണിച്ചാണു തീരുമാനം. ഈ മാസത്തെ ഫോൺ ഇൻ പരിപാടി ഇന്നലെ(ഏപ്രിൽ 04) നടന്നു. 28 പരാതികൾ ലഭിച്ചു. ഇവ പരിശോധിച്ച് അടിയന്തര തീരുമാനമെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു മന്ത്രി നിർദേശം നൽകി.
മാർച്ചിലെ ഫോൺ ഇൻ പരിപാടിയിൽ 24 പരാതികളായിരുന്നു ലഭിച്ചത്. ഇതിൽ 22 എണ്ണം മുൻഗണനാ കാർഡുകൾ അനുവദിക്കുന്നതു സംബന്ധിച്ചവയായിരുന്നു. എ.എ.വൈ. വിഭാഗത്തിലേക്കു മാറുന്നതിനും റേഷൻ കടകളിൽനിന്നു ബില്ല്, റേഷൻ വിഹിതം എന്നിവ കൃത്യമായി ലഭിക്കുന്നതുമായി ബന്ധപ്പെട്ടും ഓരോ പരാതികളും ലഭിച്ചു. പി.എച്ച്.ച്ച്. ലിസ്റ്റിൽ ഉൾപ്പെടുത്തിയവർക്കു പുറമേ ഏഴു പേർക്കുകൂടി മുൻണനാ കാർഡിന് അർഹതയുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇവരോട് ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫിസർക്ക് ആവശ്യമായ രേഖകൾ സഹിതം അപേക്ഷ നൽകാൻ നിർദേശിച്ചു. വീടിന്റെ തറവിസ്തീർണം 1000 ചതുരശ്ര അടിക്കു മുകളിലായതിനാൽ മൂന്നു പേരുടെ അപേക്ഷ സിവിൽ സപ്ലൈസ് കമ്മിഷണറുടെ പ്രത്യേക അനുമതിയോടെ പരിശോധിക്കാനും നിർദേശം നൽകി.
2021 ജൂൺ മുതലാണു ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടി ആരംഭിച്ചത്. പ്രതീക്ഷിച്ചതിലും മികച്ച പ്രതികരണമാണു പൊതുജനങ്ങൾക്കിടയിൽ പരിപാടിയോടു ലഭിക്കുന്നത്. ശരാശരി 25 പേർക്കു മാത്രമേ ഒരു മണിക്കൂർ ദൈർഘ്യമുള്ള പരിപാടിയിൽ പങ്കെടുക്കാനാകൂ എന്ന പരാതി പരിഹരിക്കുന്നതിന് 8943873068 എന്ന സ്ഥിരം പരാതി പരിഹാര സെല്ലും പ്രവർത്തിക്കുന്നുണ്ട്.