ഔഷധക്കൂട്ടുകളടങ്ങിയ ബേബി കെയര്‍ ഓയിലുമായി കേരഫെഡ്

post

* പുതിയ ഉല്പന്നങ്ങളുടെ വിപണനോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു
തിരുവനന്തപുരം ആയൂര്‍വേദ ഔഷധങ്ങളായ അത്തി, അരയാല്‍, പേരാല്‍, ചന്ദനം, രാമച്ചം, നന്നാറി (നറുനീണ്ടി) തുടങ്ങിയവ ചേര്‍ത്ത് പാകപ്പെടുത്തിയ ഉരുക്ക് വെളിച്ചെണ്ണയായ ബേബി കെയര്‍ ഓയില്‍, കേര ഫോര്‍ട്ടിഫൈഡ് വെളിച്ചെണ്ണ എന്നീ പുതിയ ഉല്പന്നങ്ങള്‍ കേരഫെഡ് പുറത്തിറക്കി. ഉല്പന്നങ്ങളുടെ വിപണനോദ്ഘാടനം പ്രസ്‌ക്ലബ് ടി.എന്‍.ജി ഹാളില്‍ കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിച്ചു.
അടുത്തമാസത്തോടെ കേരളത്തിലെ വ്യാജ വെളിച്ചെണ്ണ വില്പന പൂര്‍ണമായും നിരോധിക്കാനുള്ള നടപടിയിലാണെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യ സുരക്ഷാ കമ്മീഷന്റെ അനുമതിയുള്ള വെളിച്ചെണ്ണ ഉല്പന്നങ്ങള്‍ മാത്രമേ ഇനി മുതല്‍ വില്‍ക്കാന്‍ അനുവദിക്കൂ. പൊതുമേഖലാ സ്ഥാപനങ്ങളുടെ പായ്ക്കിംഗ് അന്താരാഷ്ട്ര നിലവാരത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. 140 കോടി രൂപയില്‍ നിന്ന് 320 കോടി രൂപയുടെ വിറ്റാദായത്തിലേക്കെത്താന്‍ കേരഫെഡിനായിട്ടുണ്ടെന്നും മന്ത്രി കൂട്ടിചേര്‍ത്തു. കുട്ടികളിലുണ്ടാകുന്ന അലര്‍ജി, ശ്വാസകോശ രോഗങ്ങള്‍ എന്നിവയെ അകറ്റി ചര്‍മ്മ സംരക്ഷണത്തിനും ഉഷ്ണ രോഗങ്ങളില്‍ നിന്നും ത്വക് രോഗങ്ങളില്‍ നിന്നും ചെറുക്കാന്‍ സഹായിക്കുന്നതാണ് ബേബി കെയര്‍ ഓയില്‍.
അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കുണ്ടാകുന്ന വൈറ്റമിന്‍ എ, വൈറ്റമിന്‍ ഡി എന്നിവയുടെ കുറവ് പരിഹരിക്കുന്നതിന് ലക്ഷ്യമിട്ടാണ് കേര ഫോര്‍ട്ടിഫൈഡ് വെളിച്ചെണ്ണയുടെ ഉല്പാദനം. വനിതാ ശിശുക്ഷേമ വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫോര്‍ട്ടിഫിക്കേഷന്‍ നടത്തിയ കേര വെളിച്ചെണ്ണ അംഗനവാടികള്‍ മുഖേന വിതരണം ചെയ്യും. പൊതു വിപണിയിലും ഇവ ലഭ്യമാകും. പദ്ധതിക്കുള്ള സാങ്കേതിക സഹായകങ്ങള്‍ കര്‍ണാടക ഹെല്‍ത്ത് പ്രൊമോഷന്‍ ട്രസ്റ്റ്, ഗ്ലോബല്‍ അലയന്‍സ് ഫോര്‍ ഇംപ്രൂവ്ഡ് നൂട്രീഷ്യന്‍ എന്നീ സര്‍ക്കാരിതര ഏജന്‍സികളാണ് നല്‍കുന്നത്. കേരഫെഡിലേക്കുള്ള നിയമനം പി.എസ്.സി മുഖേനയാക്കിയതിന് ചടങ്ങില്‍ മന്ത്രിയെ ആദരിച്ചു. കൃഷി വകുപ്പ് ഡയറക്ടര്‍ രത്തന്‍ കേല്‍ക്കര്‍, കേരഫെഡ് ചെയര്‍മാന്‍ അഡ്വ. ജെ. വേണുഗോപാലന്‍ നായര്‍, മാനേജിംഗ് ഡയറക്ടര്‍ എന്‍. രവികുമാര്‍, വൈസ് ചെയര്‍മാന്‍ രമേഷ് ബാബു, സതീഷ് ചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.