കൃഷിയില്‍ മുന്നേറാന്‍ കോട്ടപ്പടി ഗ്രാമപഞ്ചായത്ത്

post



        വ
നമേഖലയുമായി അതിര്‍ത്തി പങ്കിടുന്ന ഒരു കാര്‍ഷിക ഗ്രാമമാണ് കോട്ടപ്പടി. ആകെ 13 വാര്‍ഡുകളിലായി ഇരുപതിനായിരത്തിലധികം ജനങ്ങളാണ് ഇവിടെ കഴിയുന്നത്. കൃഷിക്കും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും പ്രാധാന്യം നല്‍കിയാണ് പഞ്ചായത്ത് മുന്നോട്ട് പോകുന്നത്. കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപിയുടെ വാക്കുകളിലേക്ക്...


കാര്‍ഷിക മേഖല

        ഒരു കാര്‍ഷിക ഗ്രാമം എന്ന നിലയില്‍ കൃഷിയില്‍ കൂടുതല്‍ ഉന്നമനം സാധ്യമാക്കണം എന്ന ലക്ഷ്യമാണ് ഭരണസമിതിക്കുള്ളത്. നിലവില്‍ കാര്‍ഷിക മേഖലയില്‍ വിവിധ പദ്ധതികള്‍ നടന്നുവരുന്നു. വളം, വിത്ത്, ഫലവൃക്ഷത്തൈകള്‍, കിഴങ്ങുവര്‍ഗ വിത്തുകള്‍ തുടങ്ങിയവ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. ക്ഷീരമേഖലയില്‍ കാലിത്തീറ്റയ്ക്ക് സബ്സിഡി നല്‍കുന്നുണ്ട്. പോത്ത് കിടാവ്, കന്നുകുട്ടി, പശു തുടങ്ങിയവ അര്‍ഹരായവര്‍ക്ക് അനുവദിച്ചുവരുന്നു. പഞ്ചായത്തിലെ മൃഗാശുപത്രിയുടെ പ്രവര്‍ത്തനത്തിന് എല്ലാവിധ സഹായങ്ങളും നല്‍കുന്നുണ്ട്. പഞ്ചായത്തിന്റേതായി ചില പ്രത്യേക പദ്ധതികള്‍ കാര്‍ഷിക മേഖലയില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിടുന്നുണ്ട്.

        കൃഷിയുമായി ബന്ധപ്പെടുത്തി പറയേണ്ട ഒരു വിഷയമാണ് വന്യജീവി ശല്യം. വനമേഖലയുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തിലെ
പ്രദേശങ്ങളില്‍, പ്രത്യേകിച്ച് വേനല്‍ക്കാലങ്ങളില്‍ വന്‍തോതില്‍ വന്യജീവികള്‍ പ്രതിസന്ധി തീര്‍ക്കുന്നുണ്ട്. ആന, പുലി, കാട്ടുപന്നി എന്നിവയാണ് ജനവാസ മേഖലയിലേക്കിറങ്ങി വെല്ലുവിളി ഉയര്‍ത്തുന്നത്. കര്‍ഷകരെയാണ് പ്രധാനമായും ഇതു ബാധിക്കുന്നത്. മനുഷ്യജീവന് വെല്ലുവിളി തീര്‍ക്കുന്നതോടൊപ്പം വിളകള്‍ പൂര്‍ണമായും നശിപ്പിക്കുന്ന സാഹചര്യമാണുള്ളത്. വനംവകുപ്പുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ ഈ വിഷയത്തില്‍ പഞ്ചായത്തിന് പരിമിതികള്‍ ഏറെയാണ്. ബന്ധപ്പെട്ട അധികാരികള്‍ക്ക് മുമ്പില്‍ പ്രശ്നങ്ങള്‍ അവതരിപ്പിച്ച്  പരിഹാരം കാണാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്.

കോവിഡ് അതിജീവനം


        കോവിഡ് രണ്ടാം തരംഗത്തെ നേരിടാന്‍ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്നത്. മാര്‍ ഏലിയാസ് കോളേജില്‍ ഡി.സി.സി (ഡൊമിസിലിയറി കെയര്‍ സെന്റര്‍) ആരംഭിച്ചു. ആകെ 50 കിടക്കകളാണ് ക്രമീകരിച്ചത്. സമീപ പഞ്ചായത്തില്‍ നിന്നും ഇവിടെ രോഗികളെ പ്രവേശിപ്പിച്ചു. എല്ലാ വാര്‍ഡുകളിലും ആര്‍.ആര്‍.ടി (റാപ്പിഡ് റെസ്പോണ്‍സ് ടീം) മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. അതിന്റെ ഫലമായി കോവിഡ് ബാധിച്ച് വീട്ടില്‍ കഴിയുന്നവര്‍ക്ക് യഥാസമയം മരുന്നും ഭക്ഷണവും മറ്റ് സഹായങ്ങളും എത്തിക്കാനായി. സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. കോവിഡ് ടെസ്റ്റിങ്ങിനും വേണ്ടത്ര സൗകര്യം ഒരുക്കി. വാക്സിനേഷന്‍ ഏകദേശം 98 ശതമാനം പിന്നിട്ടു. ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യുന്നുണ്ട്. കുട്ടികളുടെ വാക്സിനേഷനും പുരോഗമിക്കുന്നു.

കുടിവെള്ള പദ്ധതികള്‍

        ജല ജീവന്‍ പദ്ധതി വഴി 170 ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കി. വൈകാതെ 430 കണക്ഷന്‍ കൂടി അനുവദിക്കും. ജലജീവന്‍ മിഷനുമായി ബന്ധപ്പെട്ട് ഇനി 11 കോടിയോളം രൂപയുടെ കുടിവെള്ള പദ്ധതികളാണ് പഞ്ചായത്തില്‍ നടപ്പിലാക്കാന്‍ പോകുന്നത്. അതിനു പുറമെ പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും കുടിവെള്ള പദ്ധതികള്‍ പഞ്ചായത്തില്‍ നടപ്പാക്കുന്നുണ്ട്. നിലവില്‍ ചില പദ്ധതികളുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. ഈ പദ്ധതികളെല്ലാം യാഥാര്‍ത്ഥ്യമാകുന്നതോടെ പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. കോട്ടപ്പടി വിരിപ്പക്കാട്ട് ചിറ നവീകരിക്കുന്നതിനായി പദ്ധതിയുണ്ട്. വൈകാതെ വെള്ളം വറ്റിച്ച് ചിറ പൂര്‍ണമായും വൃത്തിയാക്കും.

തൊഴിലുറപ്പില്‍ മുന്നോട്ട്


        തൊഴിലുറപ്പ് പദ്ധതിയില്‍ പഞ്ചായത്ത് മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. പദ്ധതി നിര്‍വഹണത്തിലായായും തൊഴില്‍ ദിനങ്ങളുടെ കാര്യത്തിലായാലും കോട്ടപ്പടി പഞ്ചായത്ത് പുറകോട്ട് പോകാറില്ല. കാര്‍ഷിക മേഖലയില്‍ ഊന്നല്‍ കൊടുത്താണ് തൊഴിലുറപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ പുരോഗമിക്കുന്നത്. നിലം ഒരുക്കല്‍, തൊഴുത്ത് നിര്‍മ്മാണം, ആട്ടിന്‍ കൂട് നിര്‍മ്മാണം, കോഴിക്കൂട് നിര്‍മ്മാണം തുടിങ്ങിയ പ്രവര്‍ത്തനം തൊഴിലുറപ്പിന്റെ ഭാഗമായി നടന്നുവരുന്നു.

        കുടുംബശ്രീയും മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ജെ.എല്‍.ജി ഗ്രൂപ്പുകളായി നിരവധി സംഘങ്ങള്‍ കൃഷി ചെയ്യുന്നുണ്ട്. വിവിധ വനിതാ സംരംഭങ്ങള്‍ നടന്നുവരുന്നു. കുടുംബശ്രീ ഹോട്ടല്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഹരിത കര്‍മസേനയും ഭംഗിയായി സേവനം നടത്തുന്നു.

പൊതുവിദ്യാലയങ്ങള്‍


        ആകെ മൂന്ന് പൊതുവിദ്യാലയങ്ങളാണ് പഞ്ചായത്തിന് കീഴില്‍ വരുന്നത്. അവയുടെ പ്രവര്‍ത്തനത്തിനാവശ്യമായ എല്ലാ പിന്തുണയും പഞ്ചായത്ത് നല്‍കുന്നുണ്ട്. കോട്ടപ്പടി സൗത്ത് ഗവ.എല്‍.പി സ്‌കൂളില്‍ പുതിയ കെട്ടിടം ഒരുങ്ങുകയാണ്. വൈകാതെ തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കും. ബാക്കി രണ്ട് സ്‌കൂളുകളിലും പുതിയ കെട്ടിടം നിര്‍മ്മിക്കാനായി പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയെ കാണുകയും ചെയ്തു. അദ്ദേഹം അനുഭാവപൂര്‍ണമായ സമീപനമാണ് സ്വീകരിച്ചത്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ എന്തായായും ഒരു സ്‌കൂളിന് പുതിയ കെട്ടിടം അനുവദിക്കും എന്നാണ് പ്രതീക്ഷ.

സ്വപ്ന പദ്ധതി


        പഞ്ചായത്തില്‍ ഒരു കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മിക്കണം എന്നത് സ്വപ്ന പദ്ധതിയാണ്. പഞ്ചായത്തിനും പൊതുസമൂഹത്തിനും അത് വലിയ പ്രയോജനം ചെയ്യും. അതിനുള്ള ശ്രമം നടത്തിവരുന്നു.