കാലികമായി പാഠ്യപദ്ധതികൾ പരിഷ്കരിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതികൾ കാലികമായി പുതുക്കുന്നു. ഇതിനായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി ചെയർപേഴ്സൺ ആയി കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർ പേഴ്സണായി കരിക്കുലം കോർ കമ്മിറ്റി എന്നിങ്ങനെ രണ്ട് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.
പ്രീസ്‌കൂൾ വിദ്യാഭ്യാസം, സ്‌കൂൾ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുന്നത്. വിദഗ്ധ സമിതി സർക്കാരിൽ സമർപ്പിച്ച ഒന്നാം ഭാഗം റിപ്പോർട്ടിൽ ഉണ്ടായിരുന്ന ശുപാർശ അംഗീകരിച്ച് സെക്കന്ററി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഡയറക്ടറേറ്റുകളെ സംയോജിപ്പിച്ചുകൊണ്ട് ഡയറക്ടറേറ്റ് ഓഫ് ജനറൽ എജുക്കേഷൻ എന്ന പൊതുസംവിധാനം രൂപീകരിച്ചു.
തുടർന്ന്, ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാഭ്യാസ ഏകീകരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ പുനർവിന്യാസം, സ്‌പെഷ്യൽ റൂളുകൾ തയ്യാറാക്കൽ, വിദഗ്ധ സമിതിയുമായി ബന്ധപ്പെട്ട കോടതി കേസുകൾ, കെ ഇ ആർ ഭേദഗതികൾ, വിവരാവകാശ അപേക്ഷകൾ എന്നീ ജോലികൾ നിർവഹിക്കുന്നതിനായി സെക്രെട്ടറിയേറ്റിൽ പ്രത്യേക സെൽ രൂപീകരിച്ചിട്ടുണ്ട്.
പാഠ്യപദ്ധതിയിലെ പരിഷ്കാരങ്ങൾ സമൂഹത്തിന്റെ വിദ്യാഭ്യാസ വളർച്ചയ്ക്ക് അനിവാര്യമായതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.