ബജറ്റിലുണ്ട് കൊച്ചിക്കായി നിരവധി പദ്ധതികൾ; കുന്നത്തു നാടിന് 11.5 കോടി

post

എറണാകുളം: ധനമന്ത്രി കെ. എൻ ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ കൊച്ചിക്കായി കരുതി വെച്ചിരിക്കുന്നത് ഒരു പിടി പദ്ധതികൾ. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച പദ്ധതികൾ കൂടിയാവുമ്പോൾ കൊച്ചി നിവാസികൾക്ക് പ്രത്യേക കരുതൽ ബജറ്റിൽ ഉറപ്പാക്കാൻ സാധിച്ചതായി കെ. ജെ മാക്സി എം. എൽ. എ പറഞ്ഞു.

 കൊച്ചിയിലെ യാത്രാക്ലേശം ലഘൂകരിക്കുന്നതിനായി ഫോർട്ട്കൊച്ചി - വൈപ്പിൻ ജലമാർഗ്ഗം പുതിയൊരു റോ - റോ കൂടെയിറക്കുന്നതിനായി  പത്ത് കോടി രൂപ അനുവദിച്ചു. ഫോർട്ട്കൊച്ചി ഉൾപ്പെടെ ടൂറിസം ഹബ് ആക്കുന്നതിനായി 356 കോടി  അനുവദിച്ചു. കോവളം - കൊച്ചി - ഗോവ  ഉൾപ്പെടുന്ന ക്രൂയിസ് ടൂറിസത്തിന് 5 കോടി രൂപയാണ് അനുവദിച്ചത്.  കൊച്ചി ബാംഗ്ലൂർ വ്യവസായ ഇടനാഴിക്ക് വേണ്ടി 135 കോടി രൂപ അനുവദിച്ചു. എറണാകുളം കൊച്ചി വെള്ളക്കെട്ട് പരിഹരിക്കുന്നതിന്  ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിക്ക് 10 കോടി രൂപയും  കൊച്ചി വാട്ടർ മെട്രോ പദ്ധതിക്ക് 150 കോടി രൂപയുമാണ് അനുവദിച്ചത്.

സംസ്ഥാന ബഡ്ജറ്റിൽ കുന്നത്തുനാടിന് മികച്ച നേട്ടം. മണ്ഡലത്തിൽ വിവിധ പദ്ധതികൾക്കായി 11.5 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിതായി പി.വി.ശ്രീനിജിൻ എം.എൽ.എ. പറഞ്ഞു. മഴുവന്നൂർ പഞ്ചായത്തിലെ മണ്ണുർ - ഐരാപുരം റോഡ് ബി.എം.ബി.സി നിലവാരത്തിൽ ടാർ ചെയ്യുന്നതിന് 5 കോടി അനുവദിച്ചു. കിഴക്കമ്പലം പഞ്ചായത്തിലെ താമരച്ചാൽ - മലയിടം തുരുത്ത് റോഡ് ബി.എം.ബി.സി നിലവാരത്തിൽ പുനർനിർമ്മിക്കുന്നതിന് 2.5 കോടിയും അനുവദിച്ചിട്ടുണ്ട്. കടയിരുപ്പ് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ സിന്തറ്റിക് ട്രാക്കും ആർട്ടിഫിഷ്യൽ ടർഫും നിർമ്മിക്കുന്നതിന് 3 കോടിയും മണ്ഡലത്തിലെ വിദ്യാദ്യാസ സ്ഥാപനങ്ങളിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് ഒരു കോടിയും അനുവദിച്ചിട്ടുണ്ട്. ബഡ്ജറ്റിൽ മണ്ഡലത്തിന് പ്രത്യേക പരിഗണനയാണ് സർക്കാർ നൽകിയതെന്ന് പി.വി.ശ്രീനിജിൻ എം.എൽ.എ പറഞ്ഞു.