സംസ്ഥാനത്ത് മാർച്ച്‌ എട്ടു വരെ മഴയ്ക്ക് സാധ്യത

post

ന്യൂനമർദ്ദം ദുർബലമാകുന്നു


തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്തിരുന്ന തീവ്ര ന്യുനമർദ്ദം ശക്തി കൂടിയ ന്യുന മർദ്ദമായശേഷം ദുർബലമായി.

അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്ക് പടിഞ്ഞാറു ദിശയിൽ വടക്കൻ തമിഴ്നാട് തീരത്തേക്ക് നീങ്ങി ന്യുനമർദ്ദമായി വീണ്ടും ദുർബലമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായി സംസ്ഥാനത്തു മാർച്ച്‌ എട്ട് വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു.


ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

  • കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല 


ഞായറാഴ്ച (മാർച്ച്‌ 06) തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉൾക്കടൽ അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉൾക്കടൽ, ഗൾഫ് ഓഫ് മാന്നാർ, തമിഴ്‌നാട് തീരം, പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറില്‍ 35 മുതൽ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.


ഈ സാഹചര്യത്തില്‍ ഈ ദിവസങ്ങളില്‍ മുന്നറിയിപ്പുള്ള പ്രദേശങ്ങളില്‍ മല്‍സ്യബന്ധനത്തിന് പോകരുതെന്ന് തിരുവനന്തപുരം ജില്ലാകളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. അതേസമയം കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും അറിയിപ്പില്‍ പറയുന്നു.