അന്താരാഷ്ട്ര വനിത ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

post

 നിശാഗന്ധി ഓഡിറ്റോറിയം മാർച്ച് 8 വൈകുന്നേരം 5 മണി

തിരുവനന്തപുരം: അന്താരാഷ്ട്ര വനിത ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 8ന് വൈകുന്നേരം 5 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ 'വിവാഹ പൂർവ കൗൺസിലിംഗ്' എന്ന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി 'അങ്കണപ്പൂമഴ ജെൻഡർ ഓഡിറ്റഡ് അങ്കണവാടി പാഠപുസ്തകം' പ്രകാശനം നടത്തും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു അട്ടപ്പാടിയിലെ 'പെൻട്രിക കൂട്ട' പദ്ധതിയുടെ പ്രഖ്യാപനം നടത്തും. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണി 'ധീര' പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികളാണ് വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. 'നല്ലൊരു നാളേയ്ക്കായി സുസ്ഥിര ലിംഗസമത്വം ഇന്നേ' എന്നതാണ് ഈ വർഷത്തെ സന്ദേശം. ഈ സന്ദേശം ഉൾക്കൊണ്ട് സംസ്ഥാന വ്യാപകമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ മേഖലകളിലുളള വ്യക്തിമുദ്ര പതിപ്പിച്ച വനിതകൾക്കുളള സംസ്ഥാന സർക്കാരിന്റെ 2021ലെ വനിത രത്ന പുരസ്‌കാരം മുഖ്യമന്ത്രി വിതരണം ചെയ്യും. ശാന്താ ജോസ്, ഡോ. വൈക്കം വിജയലക്ഷമി, ഡോ. സുനിത കൃഷ്ണൻ, ഡോ. യു.പി.വി. സുധ എന്നിവരാണ് വനിത രത്ന പുരസ്‌കാരം നേടിയത്.

അങ്കണവാടി മുഖേന നൽകുന്ന സേവനങ്ങൾ പൂർണമായി ജനങ്ങളിൽ എത്തിക്കുന്നതിനായി സ്തുത്യർഹമായ സേവനം കാഴ്ചവെച്ച സംസ്ഥാനത്തെ അങ്കണവാടി വർക്കർമാർ, ഹെൽപർമാർ, സൂപ്പർവൈസർമാർ, ശിശുവികസന പദ്ധതി ഓഫീസർ, പ്രോഗ്രാം ഓഫീസർ, ജില്ലാ കളക്ടർ എന്നിവർക്കുളള അവാർഡും വിതരണം ചെയ്യുന്നു. 14 ജില്ലകളിലെ മികച്ച ഓരോ അങ്കണവാടികൾക്കുമുളള ഐസിഡിഎസ് അവാർഡുകളും വിതരണം ചെയ്യും. സ്ത്രീധനത്തിനെതിരായുള്ള പരാതികൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള പോർട്ടൽ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.

തുടർന്ന് സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട വീഡിയോ ലോഞ്ച്, സുപ്രസിദ്ധ ചലച്ചിത്ര പിന്നണി ഗായിക സയനോര നയിക്കുന്ന മ്യൂസിക് കൺസർട്ട്, ജീവനക്കാർ അവതരിപ്പിക്കുന്ന നാടകം, എന്നിവ ഉണ്ടായിരിക്കുന്നതാണ്. രാത്രി 10 മണിയ്ക്ക് കനകക്കുന്നിൽ നിന്നും ആരംഭിച്ച് ഗാന്ധിപാർക്ക് വരെ രാത്രി നടത്തം ഉണ്ടായിരിക്കുന്നതാണ്. രാത്രി 11 മണിക്ക് ഗാന്ധിപാർക്ക് മൈതാനത്തിൽ നടക്കുന്ന സമാപന സമ്മേളനത്തോടെ പരിപാടി അവസാനിക്കുന്നതാണ്.