സംസ്ഥാനത്ത് 1.71 ലക്ഷം പുതിയ റേഷൻ കാർഡുകൾ നൽകി

post

1.67 ലക്ഷം മുൻഗണനാ കാർഡുകൾ നൽകി

തിരുവനന്തപുരം: ഈ സർക്കാർ അധികാലത്തിലെത്തിയ ശേഷം സംസ്ഥാനത്ത് 1,71,733 പുതിയ റേഷൻ കാർഡുകൾ നൽകിയതായി ഭക്ഷ്യ - പൊതുവിതരണ - ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. ജനുവരി 31 വരെ ലഭിച്ച അപേക്ഷകൾ പരിശോധിച്ച് 1,67,032 കാർഡുകൾ മുൻണനാ കാർഡുകളാക്കി മാറ്റി നൽകി. കഴിഞ്ഞ 10 മാസം കൊണ്ട് ഇത്രയധികം കാർഡുകൾ നൽകാനായതു വലിയ നേട്ടമാണ്. പുതിയ റേഷൻ കാർഡുകൾക്കും കാർഡുകൾ മാറ്റി നൽകുന്നതിനും ലഭിക്കുന്ന അപേക്ഷകൾ അതിവേഗത്തിൽ പരിശോധിച്ചു തീർപ്പാക്കുന്നതിന് ഉദ്യോഗസ്ഥർക്കു പ്രത്യേക നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ 10 മാസത്തിനിടെ റേഷൻ കാർഡുകൾ സംബന്ധിച്ച വിവിധ ആവശ്യങ്ങളുമായി 23,29,632 അപേക്ഷകൾ വകുപ്പിൽ ലഭിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. മുൻ സർക്കാരിന്റെ കാലത്ത് തീർപ്പാക്കാനുണ്ടായിരുന്ന 43,069 അപേക്ഷകളും ഇക്കാലത്തു പരിഗണിച്ചു. ഇതു രണ്ടും ചേർത്തുള്ള 23,72,701 അപേക്ഷകളിൽ 22,87,274 അപേക്ഷകളിൽ തീർപ്പുകൽപ്പിച്ചു. കാർഡ് മാറ്റം, തിരുത്തലുകൾ തുടങ്ങിയവയ്ക്കായി സമർപ്പിച്ച അപേക്ഷകളാണ് അധികവും. പുതിയ റേഷൻ കാർഡിനു ലഭിച്ച അപേക്ഷകൾ 1,82,490 അപേക്ഷകൾ പരിശോധിച്ച് 1,71,733 പേർക്കു പുതിയ റേഷൻ കാർഡ് നൽകി.

കഴിഞ്ഞ മേയ് മുതൽ 2022 ജനുവരി 31 വരെ 2,64,614 അപേക്ഷകളാണു മുൻഗണനാ വിഭാഗത്തിലേക്കു മാറ്റാൻ ലഭിച്ചത്. ഭക്ഷ്യമന്ത്രിയുടെ അദാലത്ത് വഴി 2,02,474 അപേക്ഷകൾ അടക്കമാണിത്. ഇതിൽനിന്നാണ് 1,67,032 പേർക്കു മുൻഗണനാ കാർഡ് നൽകാനായത്. ഇതിൽ 17,162 എണ്ണം എ.എ.വൈ വിഭാഗത്തിലേക്കും 1,49,870 എണ്ണം പി.എച്ച്.എച്ച്. വിഭാഗത്തിലേക്കുമാണു മാറ്റി നൽകിയത്.

കാർഡ് മാറ്റുന്നതിനു പുതുതായി ലഭിക്കുന്ന അപേക്ഷകൾ അതിവേഗത്തിൽ പരിശോധിക്കും. ഇതുവരെ ലഭിച്ച അപേക്ഷകൾ ഈ മാസം 25നകം പരിശോധിച്ച് ഇതു സംബന്ധിച്ച റിപ്പോർട്ട് അതത് ജില്ലാ സപ്ലൈ ഓഫിസർമാർ സർക്കാരിലേക്കു നൽകണം. ഇതിൽ അർഹരായവർക്ക് ഏപ്രിൽ രണ്ടാം വാരത്തോടെ പി.എച്ച്.എച്ച്. കാർഡുകൾ നൽകുമെന്നും മന്ത്രി പറഞ്ഞു.