കുടുംബശ്രീ 'കേരള ചിക്കൻ' വിറ്റുവരവ് 75 കോടി കവിഞ്ഞു; പദ്ധതി നാല് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കും

post


തിരുവനന്തപുരം: ഹോർമോൺ രഹിത കോഴിയിറച്ചി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച് കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന 'കേരള ചിക്കൻ' പദ്ധതിയിൽ 75 കോടി രൂപയുടെ വിറ്റുവരവ് നേടിയെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.
ഗുണമേന്മയുള്ള കോഴിയിറച്ചിയുടെ വിപണനം ന്യായമായ വിലയ്ക്ക് ഉറപ്പാക്കുന്ന പദ്ധതിയിൽ 75,02,13,231.12 രൂപയുടെ വിറ്റുവരവാണ് നടന്നത്.


ചുരുങ്ങിയ കാലത്തിനുള്ളിൽ ജനപ്രിയമായ പദ്ധതി നാല് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ്. പാലക്കാട്, മലപ്പുറം, കണ്ണൂർ, ആലപ്പുഴ ജില്ലകളിലാണ് പുതിയതായി പദ്ധതി നടപ്പിലാക്കുക. 2017 നവംബറിൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി നിലവിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ 260 ഫാമുകളും 94 വിപണന കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്.


ഈ ഫാമുകളിൽ നിന്നും വളർച്ചയെത്തിയ ബ്രോയിലർ ചിക്കൻ 'കേരള ചിക്കൻ' ബ്രാൻഡഡ് വിപണന കേന്ദ്രങ്ങളിലേക്ക് നേരിട്ട് എത്തിക്കുകയാണ്.
കേരള ചിക്കൻ വലിയ വിജയമായി മാറിയതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ തങ്ങളുടെ പ്രദേശങ്ങളിലും കേരള ചിക്കൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.