പഠന വിടവ് നികത്താന്‍ എന്‍എസ്എസിന്റെ തെളിമ പദ്ധതി

post

കോവിഡ് മഹാമാരിയുടെ കാലത്ത് വിദ്യാര്‍ത്ഥികള്‍ അഭിമുഖികരിച്ച പഠന വൈകല്യങ്ങള്‍ പരിഹരിക്കാന്‍ തെളിമ പദ്ധതിയുമായി എന്‍ എസ് എസ് ഹയര്‍ സെക്കന്ററി വിഭാഗം. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലെ / വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളെ +2 പരീക്ഷകളില്‍ മികച്ച വിജയത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് തെളിമ പദ്ധതി വിഭാവനം ചെയ്യുന്നത്. സംസ്ഥാനത്തൊട്ടാകെ 56 കേന്ദ്രങ്ങളില്‍ സ്‌പെഷ്യല്‍ ക്‌ളാസുകള്‍ തുടങ്ങുന്നതാണ് പദ്ധതി. രാത്രികാല ക്‌ളാസുകള്‍ക്ക് വേണ്ടി അധ്യാപകര്‍ അധിക ജോലി ചെയ്യും. ലളിതവല്‍ക്കരിച്ച പഠന സഹായികള്‍ ഈ ക്ലാസുകളില്‍ വിതരണം ചെയ്യും. ഗോത്രവര്‍ഗ, കടലോര മേഖലകളിലുള്ളവര്‍ക്കായിരിക്കും പദ്ധതിയില്‍ പ്രഥമ പരിഗണന. 

 അക്കാദമിക്ക് മേഖലകളില്‍ എന്‍.എസ്എസിന്റെ ഇടപെടല്‍ ശക്തമാക്കുക തെളിമയുടെ പ്രധാന ലക്ഷ്യങ്ങള്‍. അരികുവല്‍ക്കരിക്കപ്പെടുന്ന സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക. വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് കൈതാങ്ങാവുക. അക്കാദമിക്ക് മേഖലകളില്‍ എന്‍.എസ്എസിന്റെ ഇടപെടല്‍ ശക്തമാക്കുക. അക്കാദമിക മേഖലയില്‍ ഇടപെടാനുള്ള അവസരം ഒരുക്കുക വഴി വോളന്റിയര്‍മാരില്‍ ഉത്തരവാദിത്തബോധവും ആത്മാഭിമാനവും വളര്‍ത്തുക. പൊതു വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ത്ഥി സമൂഹത്തിനും ഗണ്യമായ സംഭാവനകള്‍ നല്കാനാകും എന്ന് വോളന്റിയര്‍മാരെ ബോദ്ധ്യപ്പെടുത്തുക തുടങ്ങിയവയും ലക്ഷ്യങ്ങളാണ്. 'തെളിമ' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് 5 ന് ശനിയാഴ്ച്ച, പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി , കൊല്ലം ജില്ലയിലെ കുഴിത്തുറ ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിക്കും.