പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്കുള്ള മണ്ണെണ്ണ പെര്‍മിറ്റ്; സംയുക്ത പരിശോധന ഫെബ്രുവരി 27ന്

post

* അപേക്ഷാ തീയതിക്ക് ശേഷം രജിസ്‌ട്രേഷന്‍ കഴിഞ്ഞവര്‍ക്ക് വീണ്ടും അവസരം നല്‍കും

മണ്ണെണ്ണ ഇന്ധനമായി ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന യാനങ്ങളുടെയും എഞ്ചിനുകളുടെയും ഏകദിന സംയുക്ത പരിശോധന ഫിഷറീസ്, സിവില്‍ സപ്ലൈസ്, മത്സ്യഫെഡ്  ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ 27ന് രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെ സംസ്ഥാനത്തൊട്ടാകെ നിശ്ചിത കേന്ദ്രങ്ങളില്‍  നടത്തുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച പരിശോധനയാണ് പുതുക്കിയ തീയതിയില്‍ നടക്കുന്നത്. യോഗ്യമായ എല്ലാ വള്ളങ്ങളും അന്നേ ദിവസം 9 തീരദേശ ജില്ലകളിലെയും നിശ്ചിത പരിശോധന കേന്ദ്രങ്ങളില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാക്കി സംയുക്ത പരിശോധനക്ക് വിധേയമാക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. സംയുക്ത പരിശോധനക്ക് ഹാജരാകാത്ത എഞ്ചിനുകള്‍ക്കു മത്സ്യബന്ധനത്തിനായുള്ള മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കില്ല.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒരു യാനത്തോടൊപ്പം ഒരാള്‍ക്ക് മാത്രമേ പരിശോധന കേന്ദ്രത്തില്‍ പ്രവേശനം അനുവദിക്കൂ. 10 വര്‍ഷം വരെ കാലപ്പഴക്കമുള്ള എഞ്ചിനുകള്‍ പരിശോധനക്ക് ഹാജരാക്കാം. പരിശോധനക്ക് ഹാജരാക്കുന്ന യാനങ്ങള്‍ക്കും എഞ്ചിനുകള്‍ക്കും രജിസ്ട്രേഷന്‍, മത്സ്യബന്ധന ലൈസന്‍സ്, FIMS (ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം) രജിസ്ട്രേഷന്‍ എന്നിവ നിര്‍ബന്ധമാണ്. ഒരു വ്യക്തിക്ക് പരമാവധി രണ്ടു എഞ്ചിനുകള്‍ക്കു മാത്രമേ പെര്‍മിറ്റ് അനുവദിക്കൂ.

മണ്ണെണ്ണ പെര്‍മിറ്റിനായുള്ള അപേക്ഷ സ്വീകരിക്കുന്നതിനായി അവസാന തീയതി രണ്ട് തവണ നീട്ടി നല്‍കിയിരുന്നു. എന്നിരുന്നാലും അവസാന തീയതിയായ ജനുവരി 8ന് ശേഷം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ എഞ്ചിനുകളെയും പരിഗണിക്കണമെന്ന അപേക്ഷ മത്സ്യത്തൊഴിലാളികളുടെ ഭാഗത്ത് നിന്നും ഉയര്‍ന്നിട്ടുണ്ട്. ഇരുന്നൂറോളം ഇത്തരം രജിസ്‌ട്രേഷനുകള്‍ ഉണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇവയ്ക്കും യഥാസമയം അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതെ വന്ന അര്‍ഹരായവരുടെയും അപേക്ഷകള്‍ മറ്റൊരു ദിവസം പ്രത്യേകമായി പരിശോധന നടത്തുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. അര്‍ഹരായ എല്ലാവര്‍ക്കും മണ്ണെണ്ണ പെര്‍മിറ്റ് നല്‍കുക എന്നതാണ് സര്‍ക്കാര്‍ നയമെന്നും  അദ്ദേഹം പറഞ്ഞു.