വാർഷിക പദ്ധതിയിൽ 91 ശതമാനം തുക ചെലവഴിച്ച് കയർ വികസന വകുപ്പ്

post




വാർഷിക പദ്ധതിയുടെ 91 ശതമാനം തുക ചെലവഴിച്ച് പദ്ധതി നിർവ്വഹണത്തിൽ കയർ വികസന വകുപ്പ് മികച്ച പ്രകടനം കാഴ്ച വച്ചു. ഇതിനകം 103 കോടി രൂപ പദ്ധതി നടത്തിപ്പിനായി ചെലവഴിച്ചാണ് വകുപ്പ് മികച്ച നേട്ടം കൈവരിച്ചത്. 112.74 കോടി രൂപയായിരുന്നു ഈ വർഷത്തെ കയർ വികസന വകുപ്പിൻറെ പദ്ധതി വിഹിതം. കേരളത്തിലെ കയർ മേഖലയിൽ രണ്ടാം പുന:സംഘടനാ പദ്ധതി നടപ്പാക്കിയ കാലയളവായിരുന്നു പതിമൂന്നാം പഞ്ചവൽസര പദ്ധതിയുടെ അവസാന വർഷം.

ചകിരി ഉല്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക, പരമ്പരാഗത തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിച്ച് യന്ത്രവത്കരണം നടത്തുക എന്നീ ലക്ഷ്യങ്ങൾ വിജയകരമായി നടപ്പാക്കാൻ കഴിഞ്ഞതായി കയർ വികസന വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ഈ സാമ്പത്തിക വർഷം കയർഫെഡ് വിതരണം ചെയ്ത ചകിരിയിൽ 48 ശതമാനം കേരളത്തിൽ നിന്ന് ഉൽപാദിപ്പിച്ചതാണ്.

കയർപിരി മേഖലയിൽ 150 കയർ സഹകരണ സംഘങ്ങളിലായി 1500 ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകൾ സ്ഥാപിച്ചു കഴിഞ്ഞു. ഉൽപ്പന്ന നിർമ്മാണ മേഖലയിൽ 6 സഹകരണസംഘങ്ങൾ ഓട്ടോമാറ്റിക് ലൂമുകൾ സ്ഥാപിച്ച് ആധുനിക വത്കരിക്കുന്ന പദ്ധതി അതിവേഗം നടപ്പാക്കിവരികയാണ്. സമയബന്ധിതമായി വർക്കിംഗ് ഗ്രൂപ്പുകൾ ചേർന്ന് പദ്ധതികൾ അംഗീകരിക്കുന്നതിനും ധന ലഭ്യത ഉറപ്പുവരുത്തുന്നതിനും കഴിഞ്ഞതിലൂടെയാണ് പദ്ധതി പ്രവർത്തനങ്ങളിൽ മികവ് നേടാൻ സാധിച്ചതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

കയർ തൊഴിലാളികളുടെ പെൻഷൻ ഉൾപ്പെടെ ക്ഷേമ പദ്ധതികൾക്കും കോവിഡ് കാല ആശ്വാസ ധന സഹായത്തിനു മായി മൊത്തം ചെലവഴിച്ചത് 125.11 കോടി രൂപയാണ്. പദ്ധതിയിതര ധനവിനിയോഗം കൂടി കണക്കിലെടുത്താൽ കയർമേഖലക്കായി ഈ സാമ്പത്തികവർഷം ഇതുവരെ സർക്കാർ മൊത്തം ചെലവഴിച്ചത് 201.43 കോടി രൂപയാണെന്നും മന്ത്രി പറഞ്ഞു.