ഉത്തരമലബാറിനെ അടുത്തറിയാന്‍ ഉരു യാത്ര

post

 അന്താരാഷ്ട്ര തലത്തില്‍ ആദ്യമായി ഉരു ടൂറിസം വികസനം

വിദേശ-ആഭ്യന്തര ടൂറിസ്റ്റുകള്‍ക്ക് നദിയോര സംസ്‌കാര സഞ്ചാര ടൂറിസം വിഭാവനം ചെയ്ത് ബി.ആര്‍.ഡി.സി

തിരുവനന്തപുരം : അന്താരാഷ്ട്ര തലത്തില്‍ ആദ്യമായി ഉരു ടൂറിസം വികസനവുമായി ബി.ആര്‍.ഡി.സി              ( Bekal Resorts Development Corporation Ltd ). കേരളത്തിലെ 44 നദികളില്‍ ചരിത്ര കഥകളുറങ്ങുന്ന 16 നദികള്‍ ഒഴുകുന്ന ഉത്തര മലബാര്‍ സംസ്‌കാരത്തനിമ വിനോദ സഞ്ചാരികള്‍ക്ക് ഉരു യാത്രയിലൂടെ അടുത്തറിയാനും അതോടൊപ്പം നമ്മുടെ തനത് കലാരൂപങ്ങള്‍ ആസ്വദിക്കാനുമുള്ള നൂതന നദിയോര സംസ്‌കാര സഞ്ചാര ടൂറിസം പദ്ധതിയാണ് ടൂറിസം വകുപ്പിന് കീഴിലുള്ള ബി.ആര്‍.ഡി.സി  ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ഹൗസ് ബോട്ടുകളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ ആഭ്യന്തര-വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

വടക്കിന്റെ ഉത്തമ കലാരൂപങ്ങളായ യക്ഷഗാനം, പാവക്കളി, കോല്‍ക്കളി, അലാമിക്കളി, ദഫ് മുട്ട് , ഒപ്പന എന്നിവയ്ക്ക് പുറമേ ആദിവാസി ഗോത്ര വിഭാഗങ്ങളുടെ മംഗലം കളി, എരുത് കളി, മാന്‍ കളി എന്നിവയുടെയുമൊക്കെ തനത് രൂപം ചോരാതെ വിദേശികള്‍ക്ക് കാണാന്‍ ഉരു ടൂറിസത്തിലൂടെ അവസരമൊരുക്കിയിട്ടുണ്ട്. ഇതോടൊപ്പം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നാട്ടുഭക്ഷണ രുചി ആസ്വദിച്ചു കൊണ്ട് നമ്മുടെ പൗരാണികവും ജൈവ വൈവിധ്യങ്ങളുറങ്ങുന്ന കാവുകളും,കോട്ടകളും,ക്ഷേത്രങ്ങളും,പള്ളികളും,മസ്ജിദുകളും കാണാനും അവയുടെ ചരിത്രധാന്യമറിയാനും പദ്ധതിയിലൂടെ സാധിക്കും. കവികളുടെയും,സാംസ്‌കാരിക നായകന്‍മാരുടെയും ജീവന്‍ തുടിക്കുന്ന കഥകള്‍ ഉരു യാത്രയിലൂടെ പല സ്ഥലങ്ങളില്‍ നിന്നായി ആസ്വദിക്കാം. തണ്ണീര്‍തടങ്ങളും,ഔഷധസസ്യ വൈവിധ്യങ്ങളും,നാട്ടുമരുന്നുകളും,ഗ്രാമീണ ചന്തകളും വിവിധ ഗ്രാമങ്ങളിലൂടെ കാണാന്‍ കഴിയുന്ന തരത്തിലുള്ള വന്‍ പാക്കേജുകളാണ് ഉരു ടൂറിസത്തിലൂടെ ഒരുക്കിട്ടുള്ളത്.

കേരളത്തില്‍ ഹൗസ് ബോട്ട് അടക്കമുള്ള ടൂറിസം ഉണ്ടെങ്കിലും കായലില്‍ കൂടി സഞ്ചരിക്കുന്ന ഉരു ടൂറിസം ആസ്വാദനം ഇത് ആദ്യമാണ്.സ്‌മൈല്‍ ടൂറിസമെന്ന പദ്ധതി നടപ്പിലാക്കി കാസര്‍കോട് ജില്ലയെ ടൂറിസം ഭൂപടത്തില്‍ മുന്‍ നിരയിലെത്തിച്ച ബി.ആര്‍.ഡി.സിയുടെ മറ്റൊരു നൂതന സംരംഭമായ ഉരു ടൂറിസം വിദേശികള്‍ക്കും,ആഭ്യന്തര സഞ്ചാരികള്‍ക്കും ഏറെ പ്രയോജനകരമാകും.  50 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ഉരുവാണ് ടൂറിസം വകുപ്പിന് കീഴിലുള്ള ബി.ആര്‍.ഡി.സി സജ്ജമാക്കുന്നത്.  

തിരുവനന്തപുരത്ത് നടന്ന ഡയരക്ടര്‍ ബോര്‍ഡ് യോഗം പദ്ധതിക്ക് അംഗീകാരം നല്‍കിയെന്ന്  ബി.ആര്‍ ഡി.സി. മാനേജിംഗ് ഡയരക്ടര്‍ ടി.കെ. മന്‍സൂര്‍ പറഞ്ഞു. ചീഫ് സെക്രട്ടറി ടോം ജോസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ്, ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍, കെ.ടി.ഡി.സി എം.ഡി കൃഷ്ണ തേജ, കാസര്‍ഗോഡ് ജില്ലാ കലക്ടര്‍ സജിത്ത് ബാബു, ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ഗിരീഷ് പറക്കാട് എന്നിവര്‍ പങ്കെടുത്തു

മലബാര്‍ ഉരുവിന്റെ കഥ പറയാന്‍ സ്‌മൈല്‍ ടൂറിസം സംരംഭകര്‍

ആയിരത്തിലധികം വര്‍ഷങ്ങളുടെ പഴമയുള്ളതാണ് മലബാറിലെ ഉരു നിര്‍മ്മാണ ചരിത്രം. ഉരു ടൂറിസം പദ്ധതിയുടെ ഭാഗമായെത്തുന്ന സഞ്ചാരികള്‍ക്ക് ഉരുവിന്റെ ചരിത്രവും നിര്‍മ്മാണത്തിലെ സവിശേഷതകളും കഥാരൂപേണയും ചിത്ര-ദൃശ്യ വിവരണങ്ങളിലൂടെയും  സ്‌മൈല്‍ സംരംഭകര്‍ വിശദമാക്കി നല്‍കും.  മെസപ്പൊട്ടൊമിയന്‍ വാണിജ്യവും കടല്‍ മാര്‍ഗ്ഗം എത്തിച്ചേര്‍ന്ന അറബികള്‍ ഉരു നിര്‍മ്മാണത്തിന് വഴിയൊരുക്കിയതുമൊക്കെ ചരിത്രത്തിന്റെ ഭാഗമാണ്. എഴുതി വെച്ച കണക്കുകളോ, രൂപരേഖാ ചിത്രങ്ങളൊ ഒന്നുമില്ലാതെയാണ് ഉരുവിന്റെ നിര്‍മ്മാണം. മലബാര്‍ ഖലാസികളുടെ കരവിരുതിനാല്‍ പ്രശസ്തമായ നിര്‍മ്മാണ പ്രക്രിയയില്‍ നാടന്‍ ഉപകരണങ്ങളല്ലാതെ വലിയ യന്ത്രസാമഗ്രികളൊന്നും തന്നെ ഉപയോഗിക്കാറില്ല. അതെ സമയം, ലോകത്ത് ഏറ്റവും വലിയ കരകൗശല വസ്തു ആയാണ് ഉരു വിശേഷിക്കപ്പെടുന്നത്. ഒരു കാലത്ത് സമൃദ്ധിയുടെ നിറവിലായിരുന്ന ഉരു നിര്‍മ്മാണം ഇന്ന് അന്യം നിന്നു പോകുന്ന ഘട്ടത്തിലാണ്. മലബാറിന്റെ സവിശേഷമായ ഉരു നിര്‍മ്മാണ പൈതൃകം സംരക്ഷിക്കാന്‍ കൂടിയാണ് ബി.ആര്‍.ഡി.സി പദ്ധതി.