ചെല്ലാനത്ത് ഒരുങ്ങുന്നു സുരക്ഷയുടെ വന്‍മതില്‍

post

ഏഴ് കിലോമീറ്റര്‍ ദൂരത്തില്‍ ഒന്നേകാല്‍ ലക്ഷം ടെട്രാപോഡുകള്‍ 

എറണാകുളം: കടലേറ്റം രൂക്ഷമായ ചെല്ലാനം തീരത്ത് സുരക്ഷയൊരുക്കാന്‍ ടെട്രാപോഡുകള്‍ ഒരുങ്ങുന്നു. ചെല്ലാനം ഹാര്‍ബര്‍ ഭാഗത്താണ് നിലവില്‍ ടെട്രാപോഡുകളുടെ നിര്‍മാണം പുരോഗമിക്കുന്നത്. ജനുവരി 25 നാണ് പ്രദേശത്ത് ടെട്രാപോഡുകളുടെ നിര്‍മാണം ആരംഭിച്ചത്. ചെല്ലാനം ഹാര്‍ബര്‍ മുതല്‍ കണ്ണമാലി വരെയുള്ള ഏഴ് കിലോമീറ്റര്‍ ദൂരത്തില്‍ ഒന്നേകാല്‍ ലക്ഷത്തോളം ടെട്രാപോഡുകള്‍ ആണ് നിര്‍മിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കിയവ സ്ഥല ലഭ്യത ഉള്ളയിടങ്ങളില്‍ സൂക്ഷിച്ച ശേഷം ക്രെയിനുപയോഗിച്ച് തീരപ്രദേശങ്ങളില്‍ സ്ഥാപിക്കും.

2.5 ടണ്‍, 3.5 ടണ്‍ ഭാരങ്ങളിലുള്ള രണ്ട് തരം ടെട്രാപോഡുകള്‍ ആണ് ചെല്ലാനം തീരത്ത് സ്ഥാപിക്കുന്നത്. മുംബൈ മറൈന്‍ െ്രെഡവ് പോലുള്ള സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ടെട്രാപോഡുകള്‍ പ്രദേശത്തെ സുരക്ഷിതത്വത്തിനൊപ്പം ടൂറിസം സാധ്യതയും  വര്‍ധിപ്പിക്കും. 344.2 കോടി രൂപയാണ് ടെട്രാപോഡ് സ്ഥാപിക്കാനുള്ള പദ്ധതിക്കായി ജലസേചന വകുപ്പ് അനുവദിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് കടലേറ്റം ശക്തമായ 10 ഹോട്ട് സ്‌പോട്ടുകളില്‍ തീവ്രമായ തീരശോഷണം നടക്കുന്നതായി കണ്ടെത്തിയിരുന്നു. ചെന്നൈ ആസ്ഥാനമായ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് നടത്തിയ വിദഗ്ധ പഠനത്തിന്‍െ്‌റ അടിസ്ഥാനത്തില്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തീര സംരക്ഷണമാണു പ്രദേശത്തു നടത്താന്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചെല്ലാനം തീരത്താണ് ആദ്യമായി തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.