12 കുടുംബങ്ങള്‍ക്ക് താമസമൊരുക്കി അങ്കമാലി നഗരസഭ

post

അങ്കമാലി: സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത 12 കുടുംബങ്ങള്‍ക്കായുള്ള ഫ്‌ളാറ്റ് സമുച്ചത്തിന്റെ നിര്‍മ്മാണം അങ്കമാലി നഗരസഭയില്‍ പൂര്‍ത്തിയായി. ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം 15 ന് വൈകീട്ട് 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിിക്കും. അങ്കമാലി നഗരസഭ 2017-18 മുതല്‍ 2019-20 വരെയുള്ള വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.27 കോടി രൂപ ചെലവിലാണ് ഫ്‌ളാറ്റ് നിര്‍മ്മിച്ചത്. 11-ാം വാര്‍ഡില്‍ മേനാച്ചേരി പാപ്പു  ഏല്യാ പാപ്പു ദമ്പതികള്‍ സൗജന്യമായി വിട്ടു നല്‍കിയ 15 സെന്റ് സ്ഥലമാണ് ഇതിനായി ഉപയോഗിച്ചത് . 7500 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് നിര്‍മ്മാണം. 650 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 12 ഫ്‌ലാറ്റുകളാണ് ഈ കെട്ടിടത്തിലുള്ളത്.. ഇതിനോടകം 30-ാം വാര്‍ഡില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്കായി മൂന്ന് നിലകളിലുള്ള ഫ്‌ളാറ്റ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ആറ് കുടുംബങ്ങള്‍ക്കു കൈമാറി. ഭൂരഹിതരായ 15 പേര്‍ക്ക് സ്ഥലം വാങ്ങുന്നതിനായി 30 ലക്ഷം രൂപയും നല്‍കി. ജനകീയ ആസൂത്രണ പദ്ധതി ലൈഫ്  പി.എം.എ.വൈ പദ്ധതികളില്‍ ഉള്‍പ്പെടുത്തി 2015-16 മുതല്‍ 2019-20 വരെയുള്ള കാലയളവില്‍ 366 ഭവനങ്ങള്‍ നിര്‍മ്മിച്ചു. പ്രളയാനന്തര ഭവന പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി 20 വീടുകളും നിര്‍മ്മിച്ചു നല്‍കാന്‍ അങ്കമാലി നഗരസഭയ്ക്ക് കഴിഞ്ഞു. ഭൂരഹിത ഭവന രഹിതരായി 99 പേരാണ് നഗരസഭയുടെ പട്ടികയിലുള്ളത്. ഇതില്‍ 12 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഫ്‌ളാറ്റുകള്‍ കൈമാറുന്നത്. സ്ഥലം ലഭിക്കുന്നതനുസരിച്ച് ബാക്കിയുള്ളളവര്‍ക്കും ഫ്‌ളാറ്റ് നിര്‍മ്മിച്ച് നല്‍കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.