ജലാശയങ്ങളിലെ നീരൊഴുക്ക് തടസങ്ങൾ നീക്കം ചെയ്യാൻ നടപടി

post


കോട്ടയം: ജില്ലയിലെ നദികളും കൈവഴികളും തോടുകളും യുദ്ധകാലാടിസ്ഥാനത്തിൽ വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കാൻ നടപടികളാരംഭിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന് മീനച്ചിലാറ്റിൽ അടിഞ്ഞു കൂടിയ ഏക്കലും മണ്ണും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചേർന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാരുടെ യോഗത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീയുടെ അധ്യക്ഷതയിൽ ഇത് സംബന്ധിച്ച് നിർദേശങ്ങൾ നൽകി. ഓരോ പ്രദേശത്തുമുള്ള ജലാശയങ്ങളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോർട്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തയ്യാറാക്കണം . ജില്ലയിലെ 45 പഞ്ചായത്തുകളിലും നാലു മുനിസിപ്പാലിറ്റികളിലുമാണ് പ്രളയത്തിനു ശേഷം സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടു കിടക്കുന്നത് . എക്കലും ചെളിയും മണലും അടിഞ്ഞുകൂടി തുരുത്തുകൾ രൂപപ്പെട്ട ഇടങ്ങളുമുണ്ട്. ഇ വ നീക്കം ചെയ്യുന്നതിനായി മേജർ ഇറിഗേഷൻ, മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എഞ്ചിനീയർമാരുടെ സേവനം ഉറപ്പാക്കാൻ ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ കളക്ടർ ചുമതലപ്പെടുത്തി. 

മീനച്ചിലാറിന്റെ പുനരുജ്ജീവന പ്രവർത്തനങ്ങൾ പഞ്ചായത്തു തലത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും നഗരസഭാ പരിധികളിൽ അയ്യൻകാളി അർബൻ തൊഴിലുറപ്പു പദ്ധതി മുഖേനയും നടപ്പാക്കും. ഇതിനായി ജനപ്രതിനിധികൾ, തൊഴിലുറപ്പ് പദ്ധതി, ശുചിത്വമിഷൻ, ഹരിത കേരളം മിഷൻ, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കും.

അതത് പഞ്ചായത്ത് പരിധിയിലെ നദികളും തോടുകളും സമിതി സന്ദർശിച്ച് നീരൊഴുക്ക് സ്ഥിതി വിലയിരുത്തി തടസങ്ങൾ നീക്കിന്നതിനുള്ള കർമ്മ പദ്ധതി തയ്യാറാക്കി 

ഫെബ്രുവരി 15 നകം ബ്ലോക്കുപഞ്ചായത്തിൽ നൽകണം ..പഞ്ചായത്തുകളുടെ ക്രോഡീകരിച്ച റിപ്പോർട്ട് ഫെബ്രുവരി 19 നകം ബ്ലോക്കു പഞ്ചായത്തുകൾ ജില്ലാ സമിതിക്ക് നൽകണമെന്നും നിർദേശം നൽകി.

നദീ തീരങ്ങൾ ദൃഢമാക്കാൻ കയർ ഭൂവസ്ത്രം ഉപയോഗപ്പെടുത്താനും മീനച്ചിലാർ, മീനന്തലയാർ, കോടൂരാർ നദികളിലടക്കമുള്ള ഖര നിക്ഷേപങ്ങൾ നീക്കം ചെയ്യൽ ഏപ്രിൽ പകുതിയോടെ പൂർത്തിയാക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർമ്മല ജിമ്മിയുടെ അധ്യക്ഷതയിൽ ഒൻലൈനായി ചേർന്ന യോഗത്തിൽ 

 പി.എ.യു. പ്രൊജക്ട് ഡയറക്ടറും എം.ജി. എൻ. ആർ. ഇ. ജി. ജില്ലാ ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്ററുമായ പി.എസ്.ഷിനോ, ജലവിഭവ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മോളിക്കുട്ടി ഇമ്മാനുവൽ, പ്രൊജക്ട് സൂപ്രണ്ടിംഗ് എഞ്ചിനീയർ സി.കെ. ശ്രീകല, ഹരിത കേരളം മിഷൻ കോ-ഓർഡിനേറ്റർ പി. രമേശ് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.