അതിദാരിദ്ര സാധ്യതാ പട്ടിക തയാറാക്കല്‍; എന്യൂമറേഷന്‍ പ്രവര്‍ത്തനം നേരിട്ട് വിലയിരുത്തി ജില്ലാ കളക്ടര്‍

post

കോട്ടയം: ജില്ലയില്‍ അതിദാരിദ്ര നിര്‍ണയ പ്രക്രിയയുടെ ഭാഗമായി സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ വീട്ടില്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വിവരങ്ങള്‍ മൊബൈല്‍ ആപ്പില്‍ ആപ്പിലൂടെ ശേഖരിക്കുന്ന എന്യൂമറേഷന്‍ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു വിലയിരുത്തി ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ.

അതിരമ്പുഴ പഞ്ചായത്തിലെ നാല്‍പാത്തിമല മ്ലാങ്കുഴി ഹരിജന്‍ കോളനിയില്‍ വാസയോഗ്യമായ വീട് ഇല്ലാത്തതിനാല്‍ താല്‍ക്കാലി ഷെഡില്‍ താമസിക്കുന്ന പട്ടികവര്‍ഗത്തില്‍പ്പെടുന്ന സഹോദരിമാരായ കാര്‍ത്ത്യായനി (73), ചെല്ലമ്മ (68) എന്നിവരുടെ വിവരങ്ങള്‍ അറിയാനാണ് കളക്ടര്‍ നേരിട്ടെത്തിയത്.

ഭവന നിര്‍മാണത്തിനായി സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച വില്ലേജ് രേഖകളിലെ സങ്കീര്‍ണ്ണത പരിശോധിച്ച് പരിഹാരമുണ്ടാക്കാനും അതുവരെ വാസയോഗ്യമായ താത്കാലിക സംവിധാനം ഒരുക്കാനും ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പി.എച്ച്.സി.യുടേയോ പാലിയേറ്റീവ് പ്രവര്‍ത്തകരുടേയോ സേവനം നല്‍കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു.

ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജയിംസ് കുര്യന്‍, എ.എം. ബിന്നു, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, പഞ്ചായത്തംഗങ്ങളായ ഷിമി സജി, ജോസ് അമ്പലക്കുളം, നോഡല്‍ ഓഫീസറായ പി.എ.യു. പ്രൊജക്ട് ഡയറക്ടര്‍ പി.എസ്. ഷിനോ, ബി.ഡി.ഒ. രാഹുല്‍ ജി. കൃഷ്ണ, പഞ്ചായത്ത് സെക്രട്ടറി ബെന്നി തോമസ്, ആര്‍.ജി.എസ്.എ. കോര്‍ഡിനേറ്റര്‍ ഡോ.എസ്.വി. ആന്റോ, കില ജില്ലാ ഫെസിലിറ്റേറ്റര്‍ ബിന്ദു അജി,

ബ്ലോക്ക് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ബിലാല്‍ കെ. റാം എന്നിവര്‍ പങ്കെടുത്തു. എന്യൂമറേറ്റര്‍മാരായ പി.സി. മാത്യു, പി.ബാബുരാജ്, എം.റ്റി. മിനിമോള്‍ എന്നിവര്‍ വിവരങ്ങള്‍ ശേഖരിച്ചു.