ഭിന്നശേഷി സമൂഹത്തിന്റെ ഉന്നമനത്തിനായി 5.5 കോടിയുടെ പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്

post

എറണാകുളം : ഭിന്നശേഷി സമൂഹത്തിന്റെ ഉന്നമനത്തിനായി ജില്ലാ പഞ്ചായത്ത്  പദ്ധതികള്‍ ഒരുക്കിയതായി  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.  ഈ സാമ്പത്തിക  വര്‍ഷം ഇതിനായി 5.5 കോടി രൂപ നീക്കിവച്ചതായും ഇതിന്റെ പദ്ധതികള്‍ തുടങ്ങിയതായും  അദ്ദേഹം വ്യക്തമാക്കി.  കോതമംഗലം നാടുകാണിയില്‍  ഭിന്നശേഷി ദിനാചരണത്തിന്റെ  ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പ്, മുചക്ര വാഹനങ്ങള്‍,  മോട്ടോറൈസ്ഡ് വീല്‍ ചെയറുകള്‍, വീല്‍ചെയറുകള്‍, ശ്രവണ സഹായി, പെയിന്‍ ആന്റ് പാലിയേറ്റീവ് വഴിയുള്ള ഇതര സഹായങ്ങളടക്കമുള്ള പദ്ധതികള്‍ തുടങ്ങിയതായും പ്രസിഡന്റ് പറഞ്ഞു. സാന്ത്വന പരിചരണത്തിന്റ ഭാഗമായി  ജില്ലയില്‍  ഹോമിയോ ആശുപത്രി പാലിയേറ്റീവ് വിഭാഗം ചെയ്യുന്ന സേവനങ്ങള്‍ മാതൃകയാണ്. 

നമുക്കിടയില്‍ ജീവിക്കുന്ന വേദനയും കഷ്ടപ്പാടുമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സാന്ത്വനമേകുക വഴി വലിയ സ്വപ്നങ്ങളും പ്രതീക്ഷകളും നല്‍കാന്‍  ജില്ലാ  ഹോമിയോ വിഭാഗത്തിന് കഴിഞ്ഞെന്നും ഉല്ലാസ് തോമസ് പറഞ്ഞു. രോഗികളുടെയും കുടുംബത്തിന്റെയും യാതനകളും സാമ്പത്തിക പരാധീനതയും നേരിട്ട് മനസ്സിലാക്കി വിവിധങ്ങളായ സേവനങ്ങള്‍ നല്‍കാന്‍ കഴിഞ്ഞതായും അദ്ദഹേം പറഞ്ഞു. 

എറണാകുളം ജില്ലാ ഹോമിയോ ആശുപത്രി ചേതന പദ്ധതി നാടുകാണി സാന്‍ജോ ഭവന്‍, ഫുള്‍ഫില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കീരംപാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ജനകീയ കമ്മറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍  ഭിന്നശേഷിക്കാര്‍ക്കായി നടത്തിയ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പിന്റ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു. 

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഹോമിയോ മെഡിക്ക ഓഫിസര്‍ ഡോ. ലീനാ റാണി മുഖ്യ പ്രഭാഷണം നടത്തി.

ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ  വിതരണം ജില്ലാ പഞ്ചായത്ത് വികസന സമിതി ചെയര്‍ പേഴ്‌സണ്‍ റാണിക്കുട്ടി ജോര്‍ജും, ജില്ലാ പഞ്ചായത്ത്അംഗം   കെ.കെ ഡാനിയും നിര്‍വ്വഹിച്ചു. 

ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. അമ്പിളി എന്‍ പദ്ധതി വിശദീകരണം നടത്തി. ജില്ലാ ഹോമിയോ അശുപത്രി പാലിയേറ്റീവ് കെയര്‍ ടീം അംഗങ്ങളാണ് മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കിയത്.