2.30 രൂപയും 1.56 രൂപയും കുറഞ്ഞത് കേരളത്തിന്റെ വക: ധനമന്ത്രി

post

തിരുവനന്തപുരം : ഇന്ധനവിലയില്‍ കേന്ദ്രം കുറച്ചതിന്റെ ആനുപാതികമായ കുറവ് കേരളത്തില്‍ വന്നിട്ടുണ്ടെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്രനികുതി കൂടി അടങ്ങുന്ന വിലയുടെ നിശ്ചിത ശതമാനമാണ് കേരളത്തിന്റെ നികുതി. അതിനാല്‍ കേന്ദ്രം നികുതി കുറയ്ക്കുമ്പോള്‍ കേരളത്തിന്റെ നികുതിയിലും കുറവുവരുമെന്നും ധനമന്ത്രി പത്ര സമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നികുതി 10 രൂപയും അഞ്ച് രൂപയുമായി കുറച്ചപ്പോള്‍ കേരളത്തില്‍ ഡീസലിന് 12.30 രൂപയും പെട്രോളിന് 6.56 രൂപയുമാണ് കുറഞ്ഞത്. ഇതില്‍ ഡിസലിന്റെ 2.30 രൂപയും പെട്രോളിന്റെ 1.56 രൂപയും കുറഞ്ഞത് കേരളത്തിന്റെ വകയായാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ നികുതി നിരക്ക് നേരത്തേതന്നെ കുറച്ചതാണ്. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 13 തവണയാണ് കേരളം നികുതി വര്‍ധിപ്പിച്ചത്. 2014 സെപ്തംബര്‍ മുതല്‍ ഈ വര്‍ധന കാണാം. 2015 ജനുവരിയില്‍ ക്രൂഡ്ഓയില്‍ വില 46.59 ഡോളറായി. ഈ വിലകുറവിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കാന്‍ ആ സര്‍ക്കാര്‍ തയാറായില്ല. 2014 ഓഗസ്റ്റില്‍ പെട്രോളിന്റെ സംസ്ഥാന നികുതി 26.21 ശതമാനമായിരുന്നു. ക്രൂഡോയിലിന് വില കുറഞ്ഞപ്പോള്‍ അന്നത്തെ സര്‍ക്കാര്‍ സെപ്തംബറില്‍ 26.92 ശതമാനമായി നികുതി വര്‍ധിപ്പിക്കുകയായിരുന്നു. ഒക്ടോബറില്‍ 27.42 ശതമാനമായും നവംബറില്‍ 28.72 ശതമാനമായും 2015 ജനുവരിയില്‍ 29.92 ശതമാനമായും നികുതി നിരക്ക് വര്‍ധിപ്പിച്ചു. 2015 ഫെബ്രുവരിയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും ഉയരാന്‍ തുടങ്ങിയപ്പോഴും ഇവിടെ നികുതി 30.18 ശതമാനമായി ഉയര്‍ത്തുകയാണ് ചെയ്തത്.

അതേസമയം 2016 മുതല്‍ കേരളം നികുതി നിരക്ക് വര്‍ധിപ്പിച്ചിട്ടേയില്ല. എന്ന് മാത്രമല്ല 2018 ജൂണില്‍ പെട്രോളിന്റെ നികുതി നിരക്ക് 30.08 ശതമാനമായും ഡീസലിന്റെ നികുതി നിരക്ക് 22.76 ശതമാനമായും കുറച്ചു. 509 കോടി രൂപയുടെ ആശ്വാസമാണ് അന്ന് ആ നടപടിയിലൂടെ സംസ്ഥാനം ജനങ്ങള്‍ക്ക് നല്‍കിയത്. അന്നത്തെ പെട്രോള്‍ വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിച്ചാല്‍ കുറഞ്ഞത് 1500 കോടിയുടെ ആശ്വാസമെങ്കിലും ജനത്തിന് കിട്ടിയിട്ടുണ്ടാവും. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി സംസ്ഥാന വിഹിതം വര്‍ധിപ്പിക്കാന്‍ മിക്ക സംസ്ഥാനങ്ങളും തയാറായപ്പോള്‍, അതില്‍നിന്നും വിട്ടുനിന്ന സംസ്ഥാനമാണ് കേരളം. നിലവില്‍ ഇന്ധനനികുതി കുറഞ്ഞതുകാരണം 500 കോടിയുടെ സാമ്പത്തിക നഷ്ടം നടപ്പ് സാമ്പത്തിക വര്‍ഷം തന്നെയുണ്ടാവും. അടുത്ത വര്‍ഷം വരുമാനത്തില്‍ 1000 കോടിയിലധികം രൂപയുടെ കുറവുമുണ്ടാകും. ഇത്രയും കോടി രൂപയുടെ ആനുകൂല്യം ജനങ്ങള്‍ക്ക് നേരിട്ട് ലഭിക്കുന്നുവെന്നത് നാം കാണണം.

കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ 31 രൂപയിലധികം വര്‍ധിപ്പിച്ച കേന്ദ്രം അതില്‍നിന്നും 10 ഉം അഞ്ചും രൂപയാണ് കുറച്ചത്. എന്നിട്ടും കേരള നികുതിയെക്കാള്‍ ഉയര്‍ന്നുതന്നെയാണ് കേന്ദ്രനികുതി നില്‍ക്കുന്നത്. ഒരു ലിറ്റര്‍ പെട്രോളില്‍നിന്നും 27.9 രൂപയും ഡീസലില്‍നിന്ന് 21.8 രൂപയും കേന്ദ്രസര്‍ക്കാര്‍ പിരിക്കുമ്പോള്‍ സംസ്ഥാനത്തിന് കിട്ടുന്നത് യഥാക്രമം 22.9 രൂപയും 21.8 രൂപയും മാത്രമാണ്. മാത്രമല്ല, കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടതിലും അധികം നികുതി ഇതിലൂടെ പിരിച്ചുംകഴിഞ്ഞു. 2020-21 ലെ ബജറ്റില്‍ 2.67 ലക്ഷം കോടിയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 3.61 ലക്ഷം കോടി രൂപയാണ് അധികമായി ലഭിച്ചത്. റിസര്‍വ് ബാങ്കില്‍നിന്നുള്ള ഡിവിഡന്റ്, ആസ്തി മോണിറ്റൈസേഷന്‍ എന്നിവയില്‍നിന്നുള്ള ആധിക വരുമാനവും കേന്ദ്രത്തിന് ലഭിച്ചു. ഈ വരുമാനം ഒന്നുംതന്നെ സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കേണ്ടിയും വന്നില്ല.

ഇപ്പോള്‍ നികുതി കുറച്ച സംസ്ഥാനങ്ങള്‍ കോവിഡ് പ്രതിസന്ധിക്കാലത്ത് നികുതി വര്‍ധിപ്പിച്ചവരാണ്. കോവിഡ് കാലത്ത് അസം പെട്രോളില്‍ അഞ്ച് ശതമാനവും ഡീസലില്‍ ഏഴ് ശതമാനവും നികുതി കൂട്ടിയിരുന്നു. ഗോവ 10 ഉം ഏഴും ശതമാനം, കര്‍ണാടകം അഞ്ച് വീതം ശതമാനം, മണിപ്പൂര്‍ 15 ഉം 12 ഉം ശതമാനം, ത്രിപുര എട്ടും ആറും ശതമാനം വീതവും അന്ന് ഉയര്‍ത്തി. അതില്‍ ഒരു വിഹിതമാണ് അവരിപ്പോള്‍ കുറയ്ക്കുന്നത്.

രണ്ട് വിലയുടെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാതിരിക്കാന്‍ 1972 ല്‍ തുടങ്ങിയ ഓയില്‍ പൂള്‍ അക്കൗണ്ട് എന്ന സംവിധാനം നിലനിന്നിരുന്നു. സബ്സിഡി നല്‍കിക്കൊണ്ട് പെട്രോള്‍ വില നിശ്ചിത നിരക്കില്‍ നിലനിര്‍ത്താനുള്ള സംവിധാനമായിരുന്നു ഇത്. 2002 ല്‍ വാജ്‌പേയി സര്‍ക്കാരാണ് ഓയില്‍ പൂള്‍ അക്കൗണ്ട് നിര്‍ത്തലാക്കിയത്. ഇപ്പോള്‍ അന്താരാഷ്ട്ര വില കുറയുമ്പോഴൊക്കെ കേന്ദ്രസര്‍ക്കാര്‍ പുതിയ ഇനം നികുതികള്‍ ഏര്‍പ്പെടുത്തുകയാണ്.

ഇന്ധനവില കൂടുന്നതിനു മൂന്നു കാരണങ്ങളാണുള്ളത്. പെട്രോള്‍ വില നിര്‍ണയ അധികാരം കമ്പോളത്തിനു യുപിഎ സര്‍ക്കാര്‍ വിട്ടു കൊടുത്തു. എന്നാല്‍, അന്താരാഷ്ട്ര തലത്തില്‍ വില കുറഞ്ഞപ്പോഴും രാജ്യത്ത് വില കുറഞ്ഞില്ല. പെട്രോളിന്റെ നിയന്ത്രണാധികാരം കേന്ദ്രത്തിനായിരുന്നു. കേന്ദ്രം അനിയന്ത്രിതമായി സ്‌പെഷല്‍ എക്‌സൈസ് ഡ്യൂട്ടി ഈടാക്കുന്നതാണ് വിലക്കയറ്റത്തിനു മറ്റൊരു കാരണം. പെട്രോളിനു ഒരു ലീറ്ററിന് 8.1 രൂപ എക്‌സൈസ് നികുതി ഉണ്ടായിരുന്നത് 31 രൂപയാക്കി കേന്ദ്രം ഉയര്‍ത്തി. ഡീസലിന് 2.10 രൂപയായിരുന്നത് 30 രൂപയായി. 15 ഇരട്ടിയിലധികം നികുതി വര്‍ധിച്ചുവെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ചൂണ്ടിക്കാട്ടി.