സ്‌കൂളുകള്‍ ഇന്നു(നവംബര്‍ 1) തുറക്കും; കോവിഡ് മാനദണ്ഡമനുസരിച്ച് ക്ലാസുകള്‍

post

കോട്ടയം: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് താത്കാലികമായി അടച്ച ജില്ലയിലെ സ്‌കൂളുകള്‍ കേരളപ്പിറവി ദിനമായ ഇന്നു (നവംബര്‍ 1) തുറക്കും. എട്ട്, ഒമ്പത്, പ്ലസ് വണ്‍ ക്ലാസുകളൊഴിച്ച് മറ്റുള്ള ക്ലാസുകളാണ് ഇന്നാരംഭിക്കുന്നത്. വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്‌കൂളുകള്‍ ഒരുങ്ങിയതായി ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. 

ജില്ലയിലെ 912 സ്‌കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ 1,58,683 വിദ്യാര്‍ഥികളാണുള്ളതെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍  എന്‍. സുജയ പറഞ്ഞു. 134 സ്‌കൂളുകളിലായി പ്ലസ് ടുവിന് 22,000 വിദ്യാര്‍ഥികളാണുള്ളതെന്ന് ഹയര്‍ സെക്കന്‍ഡറി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.കെ. അനില്‍കുമാര്‍ പറഞ്ഞു.  

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അഞ്ചു കോടി രൂപ ചെലവില്‍ ജില്ലയിലെ ഏഴു സ്‌കൂളുകളും മൂന്നു കോടി രൂപ ചെലവില്‍ രണ്ടു സ്‌കൂളുകളും ഒരു കോടി രൂപ ചെലവില്‍ എട്ടു സ്‌കൂളുകളും നവീകരിക്കുകയും അത്യാധുനിക സൗകര്യങ്ങളുള്ള കെട്ടിടങ്ങള്‍ ഒരുക്കുകയും ചെയ്തതായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ കെ.ജെ. പ്രസാദ് പറഞ്ഞു. 

ക്ലാസ് മുറികളുടെ അണുനശീകരണവും സ്‌കൂള്‍ പരിസരം, കിണറുകള്‍, സംഭരണികള്‍, ടോയ്‌ലെറ്റുകള്‍ എന്നിവയുടെ ശുചീകരണവും പൂര്‍ത്തീകരിച്ചിരുന്നു. ആരോഗ്യവകുപ്പ് ഡോക്ടര്‍ ഓണ്‍ കോള്‍ സേവനം എല്ലാ സ്‌കൂളുകളിലും സജ്ജമാക്കിയിട്ടുണ്ട്. സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തെ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് ഡോക്ടറുടെയും കൗണ്‍സിലറുടേയും സേവനം, കോവിഡ് വാക്‌സിനേഷന്‍, ആംബുലന്‍സ് സഹായങ്ങള്‍ എന്നിവ സ്‌കൂളുകള്‍ക്ക് ലഭിക്കും. വാക്‌സിന്‍ ലഭിക്കേണ്ട അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും. സ്‌കൂള്‍ പരിസരത്തെ കടകളില്‍ ലഹരി വസ്തുക്കളുടെ വില്പന തടയുന്നതിനായി പൊലീസ് - എക്‌സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഏര്‍പ്പെടുത്തി. 

കോവിഡ് മാനദണ്ഡമനുസരിച്ചായിരിക്കും വിദ്യാര്‍ഥികളെ ക്ലാസില്‍ പ്രവേശിപ്പിക്കുന്നത്. സാമൂഹിക അകലം ഉറപ്പാക്കും. അധ്യാപകരുടെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ക്കായി ബോധവല്‍ക്കരണ പരിപാടിയും നടത്തിയിരുന്നു.