വെള്ളപ്പൊക്കം: വാട്ടർ അതോറിറ്റിയില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമുകൾ

post

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളപ്പൊക്കദുരിതം നേരിടുന്ന പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിന് വാട്ടര്‍ അതോറിറ്റിയിൽ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം തുടങ്ങി. വെള്ളയമ്പലത്തെ വാട്ടര്‍ അതോറിറ്റി ആസ്ഥാനത്തും എല്ലാ ജില്ലകളിലുമുള്ള  കണ്‍ട്രോള്‍ റൂമുകളിൽ  ദുരിതബാധിത പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നങ്ങൾ സംബന്ധിച്ച പരാതികൾ അറിയിക്കാം.

അതോറിറ്റി ആസ്ഥാനത്തെ കൺട്രോൾ റൂം നമ്പറുകൾ- 8289940619, 8547605714. ഇരുപത്തിനാലു മണിക്കൂർ ടോൾ ഫ്രീ നമ്പരായ 1916ലും പരാതികൾ അറിയിക്കാം.   പരാതികള്‍ 9495998258 എന്ന നമ്പരില്‍ വാട്സാപ്പ് ആയും അയയ്ക്കാം.  

വിവിധ ജില്ലകളിലെ കണ്‍ട്രോള്‍ റൂം നമ്പറുകൾ

തിരുവനന്തപുരം       9497001534 / 8547697539

കൊല്ലം                     9188127944 / 04742742993

പത്തനംതിട്ട              04692700748

ആലപ്പുഴ                   04772242073

കോട്ടയം                    04812563701

എറണാകുളം             04842361369

ഇടുക്കി                      9188127933

തൃശൂര്‍                       04872333070

മലപ്പുറം                     9188127925

പാലക്കാട്                  04912546632

കോഴിക്കോട്              0495 2370095

കണ്ണൂര്‍                       04972707080

കാസർകോഡ്            04994255544

മിന്നൽ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും വാട്ടർ അതോറിറ്റിയുടെ 36 ജലവിതരണ പദ്ധതികളുടെ പ്രവർത്തനം തടസ്സപ്പെട്ടു. ഇവയിൽ 20 പദ്ധതികളുടെ പ്രവർത്തനം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളിലെ പദ്ധതികളാണ് കൂടുതലും ബാധിക്കപ്പെട്ടത്. കോട്ടയം ജില്ലയിലെ 12 പദ്ധതികളുടെ പ്രവർത്തനം തടസ്സപ്പെട്ടെങ്കിലും ഇവയിൽ ഏഴെണ്ണവും പുനരാരംഭിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ കോസടി പദ്ധതി പൂർണമായും നശിച്ചു. പമ്പ് ഹൗസ് പൂർണമായും തകർന്നു. മണിമല, കാഞ്ഞിരപ്പള്ളി പദ്ധതികൾക്കും പൂർണനാശം സംഭവിച്ചു. 

ഇടുക്കി ജില്ലയിലെ 20 പദ്ധതികളുടെ പ്രവർത്തനം നിലച്ചെങ്കിലും 11 എണ്ണവും പുനഃസ്ഥാപിക്കാനായി. എറണാകുളം ജില്ലയിലെ നാലു പദ്ധതികൾ ക്രമാതീതമായ പ്രക്ഷുബ്ധത കാരണം നിർത്തിവച്ചെങ്കിലും നിലവിൽ പ്രവർത്തനം പുനഃസ്ഥാപിച്ചിട്ടുണ്ട്.  സ്രോതസ്സുകളിലെ ഉയര്‍ന്ന പ്രക്ഷുബ്ധത, വെള്ളം കയറി പമ്പുകള്‍ തകരാറിലാകുന്നത്, റോഡുകളില്‍ വെള്ളം കയറിയതിനാല്‍ പമ്പ് ഹൗസുകളിലേക്ക് എത്തിപ്പെടാന്‍ കഴിയാത്ത  അവസ്ഥ എന്നിവ മൂലമാണ് പദ്ധതികള്‍ തടസ്സപ്പെട്ടിട്ടുള്ളത്.

ദുരിതാശ്വാസ ക്യാംപുകളില്‍ വാട്ടര്‍ അതോറിറ്റി ആവശ്യമനുസരിച്ച് സുരക്ഷിതമായ കുടിവെള്ളം എത്തിച്ചു നൽകും. ടാങ്കര്‍ ലോറികളില്‍ ക്യാംപുകളില്‍ കുടിവെള്ളമെത്തിക്കുന്നതു തുടരും. വെള്ളപ്പൊക്ക മേഖലകളില്‍ കുടിവെള്ളം തിളപ്പിച്ചുമാത്രം ഉപയോഗിക്കാനും പാഴാക്കാതെ ഉപയോഗം പരിമിതപ്പെടുത്താനും വാട്ടര്‍ അതോറിറ്റി അഭ്യര്‍ഥിച്ചു.