നിതിന മോളുടെ അമ്മയെ വീട്ടിലെത്തി ആശ്വസിപ്പിച്ച് വനിതാ കമ്മിഷന്‍

post

വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവിയും കമ്മിഷനംഗം ഇ.എം. രാധയും വീട്ടിലെത്തി


കോട്ടയം: പാലാ സെന്റ് തോമസ് കോളജില്‍ സഹപാഠി കൊലപ്പെടുത്തിയ കോട്ടയം തലയോലപ്പറമ്പ് കുറുന്തറയില്‍ നിതിന മോളുടെ അമ്മ ബിന്ദുവിനെ വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവിയും കമ്മിഷനംഗം ഇ.എം. രാധയും സന്ദര്‍ശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെ തുറുവേലിക്കുന്നിലെ വീട്ടിലെത്തിയ ഇരുവരും ബിന്ദുവിനെ ആശ്വസിപ്പിച്ചു. മുക്കാല്‍ മണിക്കൂറോളം ബിന്ദുവിനും ബന്ധുക്കള്‍ക്കുമൊപ്പം ചെലവഴിച്ചു. പ്രതിക്കെതിരേയുള്ള നിയമനടപടിക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ബിന്ദുവിന് ഉറപ്പ് നല്‍കി. ജീവിതകാലത്തുടനീളം പറഞ്ഞാല്‍ തീരാത്ത അത്ര വേദനയാണ് ബിന്ദു പങ്കുവയ്ക്കുന്നതെന്നും ആ അമ്മയുടെ പ്രതീക്ഷയുടെ മുഖമാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. 

നിഷ്ഠൂരമായ രീതിയിലുള്ള കൊലപാതകമാണ് നടന്നതെന്നും പ്രതിക്കെതിരേയുള്ള നിയമനടപടികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും ബിന്ദുവിന് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്ന വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അഡ്വ. പി. സതീദേവി പറഞ്ഞു. 

ടി.വി. പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത റെജി, ചങ്ങനാശേരി നഗരസഭ മുന്‍ അധ്യക്ഷ കൃഷ്ണകുമാരി രാജശേഖരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.