പൈക സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചു

post

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തീകരിച്ച പൈക സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ആരോഗ്യവകുപ്പു മന്ത്രി വീണാ ജോര്‍ജ്ജ് അധ്യക്ഷയായി. 

നബാര്‍ഡില്‍ നിന്നും അനുവദിച്ച 19.93 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. ആധുനിക നിലവാരത്തില്‍ നാലു നിലകളിലായി നിര്‍മിച്ചിരിക്കുന്ന കെട്ടിടത്തില്‍ അത്യാഹിത വിഭാഗം, ഒബ്‌സര്‍വേഷന്‍ റൂം, രണ്ട് ഐ.പി. വാര്‍ഡ്, മൈനര്‍ ഓപ്പറേഷന്‍ തിയറ്റര്‍, ഒ.പി. വിഭാഗം, പാലിയേറ്റീവ് കെയര്‍ യൂണിറ്റ് എന്നിവയുണ്ട്.

ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ എന്‍. ഘോബ്രഗഡെ, ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോ. പി.എന്‍ വിദ്യാധരന്‍ എന്നിവര്‍ ഓണ്‍ലൈനില്‍ ചടങ്ങില്‍ പങ്കെടുത്തു.

സാമൂഹികാരോഗ്യകേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ തോമസ് ചാഴികാടന്‍ എം.പി. മുഖ്യപ്രഭാഷണം നടത്തി. മാണി സി. കാപ്പന്‍ എം.എല്‍.എ. ശിലാഫലകം അനാച്ഛാദനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോള്‍ മാത്യു, എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി എസ്, മീനച്ചില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോയ് കുഴിപ്പാല, മെഡിക്കല്‍ ഓഫീസര്‍ ഡോ.ടി.എ. പദ്മരാജന്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, വിവിധ വകുപ്പു ജീവനക്കാര്‍ എന്നിവര്‍ ങ്കെടുത്തു.