പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നടപടി

post

 സ്റ്റേഷനുകളില്‍ സേവനാവകാശ നിയമം നടപ്പാക്കും

തിരുവനന്തപുരം : ഈ വര്‍ഷം പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള വര്‍ഷമായി ആചരിക്കും.  സര്‍വ്വീസ് ഡെലിവെറി സെന്ററുകള്‍ ആയ പോലീസ് സ്റ്റേഷനുകളില്‍ നിന്ന് പൊതുജനസൗഹൃദമായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടിയെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

 2012 ലെ കേരള സംസ്ഥാന സേവനാവകാശ നിയമം പോലീസ് സ്റ്റേഷനുകളില്‍ നടപ്പാക്കും. പാസ്‌പോര്‍ട്ട് അന്വേഷണം, പരാതി അന്വേഷണം, പരാതികള്‍ക്ക് രസീത് നല്‍കല്‍, എഫ്.ഐ.ആറിന്റെ പകര്‍പ്പും പോസ്റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും നല്‍കല്‍, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, സമന്‍സും വാറണ്ടും നടപ്പാക്കല്‍, ആയുധ ലൈസന്‍സിനുള്ള എന്‍.ഒ.സി നല്‍കല്‍, നിശ്ചിത സമയത്തിനകം പെറ്റി കേസുകളും പരാതികളും തീര്‍പ്പാക്കല്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിട്ടുനല്‍കല്‍ എന്നിവ ഇതിന്റെ പരിധിയില്‍ വരും.

ഓണ്‍ലൈനില്‍ അപേക്ഷിക്കേണ്ട സേവനങ്ങളുടെ വിവരം ഇനി മുതല്‍ ഫീസ് സഹിതം നോട്ടീസ് ബോര്‍ഡില്‍ രേഖപ്പെടുത്തും. പാസ്‌പോര്‍ട്ട് അന്വേഷണം, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് അന്വേഷണം എന്നിവയുടെ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ വിവരവും നോട്ടീസ് ബോര്‍ഡില്‍ ലഭിക്കും. എല്ലാ പോലീസ് സ്റ്റേഷനുകളിലും തൊണ്ടി സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് ക്യൂആര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തും. റെസിഡന്‍സ് അസോസിയേഷനുകള്‍, ജനപ്രതിനിധികള്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ച് കൃത്യമായ ഇടവേളകളില്‍ യോഗം നടത്തും. എല്ലാ പോലീസ് സ്റ്റേഷനുകളിലും ക്യാമറ നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. 500 ചതുരശ്ര അടിയില്‍ കുറയാത്ത ജനമൈത്രി കേന്ദ്രം സ്ഥാപിക്കും. പ്രത്യേകം അടയാളപ്പെടുത്തിയ ശിശുസൗഹൃദകേന്ദ്രങ്ങള്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഉണ്ടായിരിക്കും.

 പോലീസ് സ്റ്റേഷന്‍ പരിധി ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന സംസ്ഥാന, ദേശീയ പാതകളില്‍ സ്വാഗതം, നന്ദി എന്നിവ അറിയിച്ചുകൊണ്ട് ബോര്‍ഡ് സ്ഥാപിക്കും. പോലീസ് സ്റ്റേഷന്‍ വളപ്പിനുള്ളില്‍ സഹായകേന്ദ്രം, കാത്തിരുപ്പ് കേന്ദ്രം മുതലയാവ വ്യക്തമാക്കുന്നതിന് ദിശാസൂചകങ്ങള്‍ സ്ഥാപിക്കും.

പുതിയ പോലീസ് സ്റ്റേഷന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ നിലവിലുള്ള മനുഷ്യശേഷിയുടെ 10 ശതമാനത്തിനു കൂടി ആവശ്യമായ സൗകര്യങ്ങള്‍ അധികമായി ഉള്‍പ്പെടുത്തും. സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ മുറി,  തൊണ്ടി മുറി, ലോക്കപ്പുകള്‍ എന്നിവ ഒഴികെ ഉള്ള സ്ഥലങ്ങള്‍ ഹാളുകളാക്കി നിലനിറുത്തി കൂടുതല്‍ കമ്പ്യൂട്ടര്‍ വര്‍ക്ക് സ്റ്റേഷനുകള്‍ സ്ഥാപിക്കും. ഗുണനിലവാരമുള്ള ഫര്‍ണിച്ചറുകള്‍ ഉപയോഗിക്കും. ചുറ്റുമതിലിന് രണ്ടു ഗേറ്റുകള്‍ ഉണ്ടാകും. ഒന്ന് മുന്നിലും അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ള രണ്ടാമത്തേത് പിന്നിലോ വശങ്ങളിലോ ആയും സ്ഥാപിക്കും. അഞ്ചോ പത്തോ വര്‍ഷത്തേക്ക് കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ നിര്‍വ്വഹിക്കാനുള്ള ഉത്തരവാദിത്തം നിര്‍മ്മാണ ഏജന്‍സിക്ക് നല്‍കും. ഇതിന് ആവശ്യമായ പണം നിര്‍മ്മാണ സമയത്തുതന്നെ ഏജന്‍സിക്ക് ആവശ്യപ്പെടാം. നിര്‍മ്മാണ സാമഗ്രികള്‍ ഗുണനിലവാരം പുലര്‍ത്തുന്നതായിരിക്കണം.

സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് ഫലപ്രദവും കൃത്യവുമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കേണ്ടത് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ഉത്തരവാദിത്തമാണ്. പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പോലീസ് സ്റ്റേഷന്‍ മെട്രിക്‌സ് ഉപയോഗിക്കും. ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ് വര്‍ക്ക് സിസ്റ്റം,  ഇന്റേണല്‍ അഡ്മിനിസ്‌ട്രേറ്റീവ് പ്രോസസിംഗ് സിസ്റ്റം, തുണ എന്നീ സോഫ്റ്റ് വെയറുകള്‍ ഫലപ്രദമായി ഉപയോഗിക്കും. രേഖകള്‍ സുരക്ഷിതമാക്കി ഉപയോഗിക്കാനും പഴയരേഖകള്‍ ഡിജിറ്റലൈസ് ചെയ്യാനും തീരുമാനിച്ചു. സ്റ്റേഷന്‍ കെട്ടിടങ്ങള്‍ക്ക് ഉള്ളിലും പുറത്തും ഒരേ നിറം തന്നെ നല്‍കാനും മൂന്നു ഭാഷകളില്‍ ബോര്‍ഡ് സ്ഥാപിക്കാനും നിര്‍ദ്ദേശം നല്‍കിയതായും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.