1100 ഏക്കര്‍ തരിശുഭൂമിയില്‍ കൃഷി; കല്ലറ വീണ്ടും നെല്ലറയാകുന്നു

post

നെല്‍ കൃഷിയിലേക്ക് തിരിച്ച് വന്നത് 1400 ഓളം പേര്‍

കോട്ടയം: തരിശു ഭൂമിയില്‍ പൊന്നു വിളയിച്ച് കല്ലറ ഗ്രാമപഞ്ചായത്ത് നെല്‍കൃഷിയിലെ ഗതകാല പ്രൗഢി വീണ്ടെടുക്കുന്നു.  1100 ഏക്കര്‍ തരിശുഭൂമിയാണ് പഞ്ചായത്തില്‍ കൃഷിയോഗ്യമാക്കിയത്. ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തില്‍ മുഴുവന്‍ തരിശുനിലങ്ങളിലും കൃഷിയിറക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത് നാലു വര്‍ഷം മുന്‍പാണ്. 2016ല്‍ പുതുപ്പള്ളി പാടശേഖരത്തില്‍ ആദ്യമായി തരിശു കൃഷിയിറക്കി.

പശ്ചാത്തല സൗകര്യങ്ങളുടെ കുറവ്, തൊഴിലാളിക്ഷാമം, ജലദൗര്‍ലഭ്യം, വിത്തും വളവും മറ്റു കാര്‍ഷിക ഉപകരണങ്ങളും പാടത്ത് എത്തിക്കുന്നതിനുള്ള ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത തുടങ്ങി നിരവധി  പ്രതികൂലസാഹചര്യങ്ങള്‍ മറികടന്നാണ് 20 പാടശേഖരങ്ങളില്‍ കൃഷിയിറക്കിയത്. 

പദ്ധതി ആരംഭിക്കുമ്പോള്‍ 1280 ഏക്കര്‍ തരിശുനിലമാണ് പഞ്ചായത്തിലുണ്ടായിരുന്നത്. ഇപ്പോള്‍ 180 ഏക്കര്‍ മാത്രമാണ് ശേഷിക്കുന്നത്.  വൈകാതെ ആ പ്രദേശവും നെല്‍കൃഷിക്കൊരുങ്ങും.  

ഇവിടെ 1400 ഓളം കര്‍ഷകര്‍ നെല്‍കൃഷിയിലേക്ക് തിരിച്ചുവന്നു. 40 ശതമാനം വനിതാ കര്‍ഷകരുടെ പങ്കാളിത്തവും ഈ വിജയത്തിന് കരുത്തേകി. കഴിഞ്ഞ വര്‍ഷം ഉത്പാദനത്തില്‍ 30 ശതമാനം വര്‍ധനവുണ്ടായി. പാടശേഖരങ്ങളിലെ രാസകീടനാശിനി ഉപയോഗം 40 ശതമാനത്തോളം കുറയ്ക്കാനും കഴിഞ്ഞു. മൂന്ന് പ്രളയത്തേയും രണ്ടു വരള്‍ച്ചയെയും ഈ കൃഷിയിടങ്ങള്‍ അതിജീവിച്ചു.  

ഹരിത കേരളം മിഷന്‍, കുടുംബശ്രീ മിഷന്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി,  ജലസേചന വകുപ്പ്, മണ്ണുസംരക്ഷണ മണ്ണു പര്യവേഷണ വകുപ്പ്, വൈദ്യുതി വകുപ്പ്, റവന്യൂ വകുപ്പ് തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും പദ്ധതിയില്‍ പങ്കാളികളായി.

കെ.എല്‍.ഡി.സി, കുട്ടനാട് പാക്കേജ്, ദുരന്ത നിവാരണ ഫണ്ട് തുടങ്ങിയവയില്‍നിന്നുള്ള സഹായത്തോടെ ബണ്ട് നിര്‍മാണം, നവീകരണം,  നീര്‍ച്ചാല്‍ നവീകരണം, പെട്ടിയും പറയും വിതരണം എന്നിവയും നടത്തി.