അയര്‍ക്കുന്നത്തെ മുത്തശ്ശി മാവ് ഇനി പൈതൃക വൃക്ഷം

post

കോട്ടയം: അയര്‍ക്കുന്നം ടാപ്പുഴയില്‍ മീനച്ചിലാറിന്റെ തീരത്തെ മുത്തശ്ശി മാവ് ഇനി  പൈതൃക വൃക്ഷം. അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി പ്രത്യേക പ്രമേയത്തിലൂടെയാണ് ഇരുന്നൂറിലേറെ വര്‍ഷം പ്രായമുള്ള മാവിനെ പ്രാദേശിക ജൈവ വൈവിധ്യ പൈതൃക വൃക്ഷമായി പ്രഖ്യാപിച്ചത്.

ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് മോളി തോമസ് പ്രഖ്യാപനം നടത്തി. സ്വാഭാവിക നദീതീര സസ്യങ്ങളെക്കുറിച്ചുള്ള പഠനത്തിനിടയിലാണ് മുത്തശ്ശി മാവിന്റെ വിശേഷങ്ങള്‍ ജൈവ വൈവിധ്യ പരിപാലന സമിതിക്ക് ലഭിച്ചത്. 

ഇപ്പോഴും കായ്ക്കുന്ന മാവില്‍ നഞ്ച് ഉള്‍പ്പെടെയുള്ള സസ്യ ലതാദികള്‍ പടര്‍ന്നുകയറി കിടക്കുന്നു.  അക്കാമ്പേ ഇനത്തില്‍പ്പെട്ട ഓര്‍ക്കിഡുകള്‍, പന്നല്‍ ചെടികള്‍, മോസുകള്‍ എന്നിവ വളര്‍ന്നു നില്‍ക്കുന്ന മരത്തില്‍ വംശനാശ ഭീഷണി നേരിടുന്ന ഒരിനം പല്ലിയെയും കണ്ടെത്തിയിട്ടുണ്ട്. 

പശ്ചിമഘട്ടത്തില്‍ മാത്രം കണ്ടുവരുന്ന അപൂര്‍വ്വയിനത്തില്‍പ്പെട്ട രണ്ട് തരം ചെത്തികളും മാവിന്റെ ചുവട്ടില്‍ വളരുന്നു. ചേര്, ഈറ, ഓടല്‍, തവളമരം, നീര്‍കടമ്പ്, മരോട്ടി, അങ്കോലം, ആറ്റുപേഴ്, തുടങ്ങിയ സസ്യങ്ങളുമടങ്ങുന്ന ഈ അപൂര്‍വ്വ ആവാസവ്യവസ്ഥ അതേപടി നിലനിര്‍ത്തി സംരക്ഷിക്കാനാണ് നീക്കം. ഈ മേഖലയ്ക്ക് നാശമുണ്ടാക്കുന്ന വിധം പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ  ജൈവവൈവിധ്യ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.