തടസങ്ങള്‍ തട്ടിമാറ്റി ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ മുന്നോട്ട്

post

കൊച്ചി: മഴക്കാലത്ത് നഗരത്തിലുണ്ടാകുന്ന രൂക്ഷമായ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ആവിഷ്‌കരിച്ച ഓപ്പറേഷന്‍ ബ്രേക് ത്രൂ പദ്ധതി ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ നേതൃത്വത്തില്‍ മുന്നോട്ട്. മൂന്നാം ദിവസമായ ഇന്നലെയും കളക്ടര്‍ നേരിട്ട് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഡപ്യൂട്ടി കളക്ടര്‍ എസ്. ഷാജഹാന്‍ നോഡല്‍ ഓഫീസറായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി രൂപീകരിച്ചിട്ടുള്ള കര്‍മ്മസേനയാണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. മാര്‍ച്ച് 31നകം പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാകും.

നഗരത്തിലെ കനാലുകളിലും ഓടകളിലും വെള്ളമൊഴുക്കിന് ഭംഗമുണ്ടാക്കുന്ന തടസങ്ങള്‍ നീക്കുന്ന ജോലിയാണ് ഓപ്പറേഷന്‍ ബ്രേക് ത്രൂ ആരംഭിച്ച് മൂന്നാം ദിവസമായ ഇന്നലെയും പുരോഗമിച്ചത്. പദ്ധതിയുടെ ഭാഗമായി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സഹോദരന്‍ അയ്യപ്പന്‍ റോഡ്, ഡിവിഷന്‍ 46 ലെ ശോഭാ റോഡ്, നെടുന്തോട്ടിങ്കല്‍ തോട് എന്നിവിടങ്ങളില്‍ കളക്ടര്‍ സന്ദര്‍ശനം നടത്തി. ഉദ്യോഗസ്ഥര്‍, കരാറുകാര്‍, തൊഴിലാളികള്‍ എന്നിവരുമായി ആശയ വിനിമയം നടത്തി. ജനങ്ങളുടെ സഹകരണത്തോടും പങ്കാളിത്തത്തോടും പദ്ധതി സുഗമമായി നടപ്പാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു.

സഹോദരന്‍ അയ്യപ്പന്‍ റോഡിലെ കാനയില്‍ വെള്ളത്തിന്റെ ഒഴുക്കിന് തടസ്സമാകുന്ന നിലയില്‍ അനധികൃതമായി നിര്‍മ്മിച്ചിരുന്ന കലുങ്ക് കളക്ടറുടെ സാന്നിധ്യത്തില്‍ തൊഴിലാളികള്‍ പൊളിച്ചു നീക്കി. സമാനമായ തടസങ്ങള്‍ മറ്റിടങ്ങളിലും നീക്കം ചെയ്ത് വെള്ളമൊഴുക്ക് സുഗമമാക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി.

ഒക്ടോബര്‍ 21ലെ മഴയെ തുടര്‍ന്ന് നഗരം വെള്ളക്കെട്ടിലായ സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ ബ്രേക് ത്രൂ പദ്ധതി ആവിഷ്‌കരിച്ചത്. 21ന് ഒറ്റരാത്രിയിലെ ഓപ്പറേഷനിലൂടെ നഗരത്തെ പൂര്‍വസ്ഥിതിയിലെത്തിച്ചിരുന്നു. ഓടകളിലെയും കനാലുകളിലെയും തടസങ്ങള്‍ നീക്കിയും വെള്ളം പമ്പു ചെയ്ത് ഒഴുക്കിയുമാണ് നഗരത്തെ സാധാരണനിലയിലെത്തിച്ചത്. ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം ഓപ്പറേഷന്‍ ബ്രേക് ത്രൂവിന്റെ തുടര്‍നടപടികള്‍ ആവിഷ്‌കരിക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തുകയായിരുന്നു. ദുരന്ത നിവാരണ നിയമ പ്രകാരം ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതിയില്‍ തടസങ്ങള്‍ നീക്കുന്നതിനും ഇതിനാവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുമടക്കം വിപുലമായ അധികാരങ്ങളാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ക്കുള്ളത്.

ബ്രേക് ത്രൂ പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുള്ള 200ലേറെ പ്രവര്‍ത്തികളില്‍ 36 എണ്ണമാണ് ഇതിനകം ആരംഭിച്ചിട്ടുള്ളത്. അമ്മന്‍ കോവില്‍ റോഡ്, എളമക്കര സൗത്ത്, പരമാര റോഡ്, വിവേകാനന്ദ തോട്, പനമ്പിള്ളി നഗര്‍,  പാരഡൈസ് റോഡ്, കാരണക്കോടം തോട് എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ തടസങ്ങള്‍ നീക്കിയിരുന്നു.

തിരുവനന്തപുരം നഗരത്തില്‍  വെള്ളക്കെട്ട് നിവാരത്തിനായി നടപ്പാക്കിയ ഓപ്പറേഷന്‍ അനന്തയുടെ മാതൃകയിലുള്ള സമഗ്ര പദ്ധതിയായാണ് ഓപ്പറേഷന്‍ ബ്രേക് ത്രൂ വിഭാവനം ചെയ്തിരിക്കുന്നത്. ഹ്രസ്വ, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഹാരങ്ങളാണ് വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ആവിഷ്‌കരിച്ചിരിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി ജില്ലാ കളക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ വിവിധ വകുപ്പുകളിലെ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍മാരെ ഉള്‍പ്പെടുത്തി സാങ്കേതിക സമിതി രൂപീകരിച്ചിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ വിഭാഗം, കോര്‍പ്പറേഷന്‍, റവന്യൂ, സര്‍വെ, പൊലീസ് വകുപ്പുകള്‍ ഉള്‍പ്പെട്ട സ്‌പെഷ്യല്‍  സെല്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും. വെള്ളക്കെട്ട് നിവാരണ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്നതിന് തേഡ് പാര്‍ട്ടി ക്വാളിറ്റി ഓഡിറ്ററായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദുരന്ത നിവാരണ നിയമപ്രകാരം നടപ്പിലാക്കുന്ന പദ്ധതിയെ എതിര്‍ക്കുവാന്‍ മറ്റ് വകുപ്പുകള്‍ക്കോ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കോ സാധിക്കില്ല. 

കളക്ടറേറ്റില്‍ പി.ആര്‍.ഡി മീഡിയ സെന്ററിലാണ് ഓപ്പറേഷന്‍ ബ്രേക് ത്രൂവിന്റെ പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ പ്രവര്‍ത്തനങ്ങളും നിരന്തരമായി നിരീക്ഷിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനും ആവശ്യമായ സംവിധാനങ്ങള്‍ പ്രത്യേക സെല്ലിലുണ്ട്. വിവിധ വകുപ്പുകളില്‍ നിന്നും തിരഞ്ഞെടുത്തെ ഉദ്യോഗസ്ഥരാണ് സെല്ലില്‍ പ്രവര്‍ത്തിക്കുന്നത്.