ലൈഫ് മിഷന്‍ 245 കോടി വിതരണം ചെയ്തു; 10973 വീടുകള്‍ പൂര്‍ത്തിയായി

post

കാക്കനാട്: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് പദ്ധതിയില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ച് എറണാകുളം ജില്ല. ജില്ലയില്‍ 10973 വീടുകള്‍ പൂര്‍ത്തിയാക്കി. 245 കോടി രൂപ ലൈഫ് ഗുണഭോക്താക്കള്‍ക്കായി വിതരണം ചെയ്തു. പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഭൂമിയില്ലാത്ത ഭവന രഹിതരില്‍ രേഖാ പരിശോധനയിലൂടെ 15200 പേരെയാണ് അര്‍ഹരായി കണ്ടെത്തിയിട്ടുള്ളത്.

ജില്ലയിലെ 96 തദ്ദേശ സ്ഥാപനങ്ങളും സമയബദ്ധിതമായി തന്നെ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. അര്‍ഹരായ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തി ഗുണഭോക്തൃ പട്ടിക തയാറാക്കി പ്രസിദ്ധീകരിക്കുകയാണ് ആദ്യം ചെയ്തത്. ഒന്നും  രണ്ടും ഘട്ടങ്ങളിലായി ലൈഫ് പദ്ധതിയിലൂടെ നേരിട്ട് 6044 വീടുകളും ലൈഫ്  പി.എം.എ.വൈ (ഗ്രാമീണ്‍ ) സംയോജിത പദ്ധതിയിലൂടെ 755 വീടുകളും അര്‍ബന്‍ പദ്ധതിയിലൂടെ 4174 വീടുകളും പൂര്‍ത്തിയാക്കി.

ഭൂമിയില്ലാത്ത ഭവനരഹിതര്‍ക്ക് ഭവനസമുച്ചയം നിര്‍മ്മിക്കുന്നതിന് ജില്ലയില്‍ 26 സ്ഥലങ്ങളിലായി 4905 സെന്റ് ഭൂമി കണ്ടെത്തി. ഏലൂര്‍, കൂത്താട്ടുകുളം, അയ്യമ്പുഴ, കരുമാല്ലൂര്‍, തൃക്കാക്കര, തോപ്പുംപടി എന്നീ സ്ഥലങ്ങളാണ് ഭവന സമുച്ചയം നിര്‍മ്മിക്കുന്നതിന് തെരഞ്ഞെടുത്തത്. പ്രാരംഭ നടപടികള്‍ ആരംഭിച്ചു.പദ്ധതിയിലൂടെ ജീവനോപാധി നല്‍കുക എന്ന ലക്ഷ്യത്തോടെ ലൈഫ് പട്ടികയിലുള്ള 5540 കുടുബങ്ങള്‍ക്ക് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയുമായി സംയോജിപ്പിച്ച് തൊഴില്‍ കാര്‍ഡ് വിതരണം ചെയ്യുകയും ചെയ്തു. 3,75,502 തൊഴില്‍ ദിനങ്ങള്‍ വഴി 10.17 കോടി രൂപ കൂലിയായി വിതരണം ചെയ്തു. ലൈഫ് പദ്ധതിക്കായി ജില്ലയില്‍ 159 നിര്‍മ്മാണ യൂണിറ്റുകള്‍ വഴി 4.89 ലക്ഷം സിമന്റ് കട്ടകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്തു.

ജീവനോപാധിയായും സ്ത്രീ ശാക്തീകരണവും ലക്ഷ്യമിട്ട് കുടുംബശ്രീ മിഷന്റെ സഹായത്തോടെ ജില്ലയില്‍ 25 കണ്‍സ്ട്രക്ഷന്‍ യൂണിറ്റുകള്‍ ആരംഭിക്കുകയും 34 ലൈഫ് ഭവനങ്ങളുടെ നിര്‍മ്മാണം ആരംഭിക്കുകയും 21 ഭവനങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു.

സംസ്ഥാന മിഷന്റെ നിര്‍ദ്ദേശം അനുസരിച്ച് ലൈഫ് ഗുണഭോക്താക്കള്‍ക്ക് നിര്‍മ്മാണ വസ്തുക്കള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിനും, സാങ്കേതിക പിന്‍ബലം നല്‍കുന്നതിനും ജില്ലയിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വിദഗ്ധരെയും ഏകോപിപ്പിച്ച് പ്രവര്‍ത്തനവും പുരോഗമിക്കുകയാണ്. പരിസ്ഥിതി സൗഹൃദ നിര്‍മ്മാണ രീതികളും, പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യകളും ഭവന നിര്‍മ്മാണത്തില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി കളക്ടറേറ്റ് കോമ്പൗണ്ടില്‍ മാതൃകാ ഭവനം നിര്‍മ്മിക്കുകയും പൊതുജനങ്ങള്‍ക്ക് ഈ നൂതന സാങ്കേതികവിദ്യ നേരിട്ട് മനസിലാക്കി കൊടുക്കുകയും ചെയ്തു.