വോട്ടിങ് യന്ത്രവും വിവിപാറ്റും പരിചയപ്പെടാം; ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സഹായകേന്ദ്രം സജ്ജമായി

post

പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുജനങ്ങള്‍ക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും വിവിപാറ്റും (വോട്ടര്‍ വേരിഫിയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) പരിചയപ്പെടുത്തുന്നതിനായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വോട്ടിങ് സഹായകേന്ദ്രം സജ്ജമായി. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് സഹായകേന്ദ്രം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഭിന്നശേഷി വിഭാഗക്കാരുടെ വോട്ടിങ് പ്രോത്സാഹിപ്പിക്കുന്നതിന് സ്വീപിന് വേണ്ടി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ വീഡിയോയില്‍ ഭിന്നശേഷി വിഭാഗത്തെ പ്രതിനിധീകരിച്ച നെന്മാറ കാനറ ബാങ്ക് ഉദ്യോഗസ്ഥന്‍ എസ്. സുനില്‍ കുമാറിന് അസംബ്ലി ലെവല്‍ മാസ്റ്റര്‍ ട്രെയിനര്‍ ആര്‍. രമേഷ് വോട്ടിങ് യന്ത്രത്തിന്റെയും വിവിപാറ്റിന്റെയും പ്രവര്‍ത്തനം പരിചയപ്പെടുത്തി. തുടര്‍ന്ന് സുനില്‍ കുമാര്‍ വോട്ടിങ് പരിചയിച്ചു.

ഉദ്ദേശിച്ച സ്ഥാനാര്‍ത്ഥിക്ക് തന്നെയാണ്  വോട്ട് ലഭിച്ചതെന്ന് ഉറപ്പാക്കാന്‍ കഴിയുന്ന വിവിപാറ്റ് മെഷീന്‍ അടങ്ങുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനാണ് ഇക്കുറി പോളിങ് ബൂത്തുകളില്‍ സജ്ജമാക്കുന്നത്. ഇവയുടെ പ്രവര്‍ത്തന രീതിയാണ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രത്യേകം തയ്യാറാക്കിയ കേന്ദ്രത്തില്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്. ഇലക്ഷന്‍ വിഭാഗം പ്രതിനിധിയാണ് വോട്ടിങ് യന്ത്രവും വിവിപാറ്റും പരിചയപ്പെടുത്തുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് സഹായ കേന്ദ്രം പ്രവര്‍ത്തിക്കുക. വോട്ടെടുപ്പിന്റെ തലേദിവസമായ ഏപ്രില്‍ അഞ്ചുവരെ സഹായ കേന്ദ്രം പ്രവര്‍ത്തിക്കും.

എ.ഡി.എം എന്‍.എം മെഹറലി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ. മധു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍,  സ്വീപ് നോഡല്‍ ഓഫീസര്‍ കൂടിയായ നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ എം. അനില്‍കുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.