സ്റ്റേറ്റ് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ വിപുലീകരിക്കുന്നത് പരിശോധിക്കും : മുഖ്യമന്ത്രി

post

ഓട്ടോ തൊഴിലാളികളുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തി

തിരുവനന്തപുരം : സ്റ്റേറ്റ് ഇന്‍ഷുറന്‍സ് വകുപ്പിന്റെ സേവനങ്ങള്‍ വിപുലീകരിക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മോട്ടോര്‍ തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങള്‍ മനസിലാക്കാനായി ഓട്ടോ തൊഴിലാളികളുമായി ആശയവിനിമയം നടത്തുകയായിരുന്നു മുഖ്യമന്ത്രി.

മോട്ടോര്‍ തൊഴിലാളികള്‍ക്ക് സംസ്ഥാനതലത്തില്‍ ഇന്‍ഷുറന്‍സ് സംവിധാനം വേണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഷുറന്‍സ് വകുപ്പിന്റെ സേവനങ്ങള്‍ എങ്ങനെ വിപുലീകരിക്കാനാവുമെന്നത് ആലോചിക്കും.

ഓട്ടോ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് എല്‍.പി.ജി വ്യാപകമായി ലഭ്യമാക്കണമെന്ന ആവശ്യം പരിഗണിക്കും. സിറ്റി ഗ്യാസ് പദ്ധതി യാഥാര്‍ഥ്യമായതിനാല്‍ ഇന്ധനലഭ്യത വര്‍ധിക്കുകയും എല്ലായിടത്തും വ്യാപിക്കുകയും ചെയ്യും. വ്യവസായം, വീട്, വാഹനം എന്നിവയ്ക്ക് ഇത്തരത്തില്‍ ഇന്ധനം ലഭ്യമാക്കാനാകും.

ഓട്ടോറിക്ഷാ മീറ്റര്‍ സീലിംഗുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്ന് പരിശോധിക്കും. ക്ഷേമനിധി പെന്‍ഷന്‍ വര്‍ധിപ്പിക്കണമെന്നത് പരിശോധിക്കും. തൊഴിലാളികള്‍ക്ക് ക്ഷേമനിധിയിലേക്ക് അടയ്‌ക്കേണ്ട കുടിശ്ശിക ഗഡുക്കളായി അടയ്ക്കാന്‍ സൗകര്യം ഒരുക്കമെന്ന ആവശ്യം ആലോചിക്കേണ്ട വിഷയമാണ്. 1991 ലെ ക്ഷേമനിധി പുതിയ ക്ഷേമനിധിയില്‍ ലയിപ്പിക്കുന്നത് ഇതിനകം തീരുമാനമായിട്ടുണ്ട്.

സര്‍ക്കാരിന് ലഭിക്കുന്ന നികുതി വരുമാനം നാടിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് വികസനത്തിനായി വിനിയോഗിക്കുന്നുണ്ട്. ക്ഷേമനിധി സംബന്ധിച്ച മറ്റു ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കേണ്ടതാണ്.

ഇഓട്ടോറിക്ഷ ഒഴിച്ചുകൂടാനാവാത്ത ആവശ്യമാണ്. എന്നാല്‍ ഇത് വ്യാപകമാക്കുമ്പോള്‍ തൊഴിലാളികളെ കണ്ടുകൊണ്ടുള്ള നിലപാടായിരിക്കും സര്‍ക്കാര്‍ എടുക്കുക.

കൃത്യമായി നിശ്ചയിക്കപ്പെട്ട ഓട്ടോ സ്റ്റാന്‍ഡുകള്‍ വേണമെന്നത് ആവശ്യമാണ്. അക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും.

സമാധാനപരമായി തൊഴിലെടുക്കാനുള്ള അവസരം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ക്രമസമാധാനം കൂടുതല്‍ ഭദ്രമാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

ഓട്ടോ ഓടിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള വനിതകള്‍ക്ക് പൊതു ശൗചാലയങ്ങള്‍ കൂടുതല്‍ ആവശ്യമുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ വഴി പൊതുശൗചാലയങ്ങള്‍ കൂടുതലായി സ്ഥാപിക്കുന്നുണ്ട്. ഇന്ധനപമ്പുകളിലെ ശൗചാലയങ്ങളും പൊതുവായി ഉപയോഗിക്കാന്‍ സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചര്‍ച്ചയില്‍ എംപ്ലോയ്‌മെന്റ്ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് വകുപ്പ് ഡയറക്ടര്‍ ഡോ. എസ്. ചിത്ര, വിവിധ ഓട്ടോ തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് കെ.എസ്. സുനില്‍കുമാര്‍, സൂസി, മുരളി, കെ.എസ്. രാജീവ്, നിസാറുദ്ദീന്‍, ബീന, പി.എ. റഹ്മാന്‍, യു.വി. രാമചന്ദ്രന്‍, മൈക്കിള്‍ സെബാസ്റ്റ്യന്‍, പ്രവീണ്‍, സി.ടി. വിനോദ്, സേതുമാധവന്‍, മുരളീധരന്‍, വിശ്വംഭരന്‍, കെ.ജി. ബാബുക്കുട്ടന്‍, റിയാസ്, അസഫ് അലി, ജയകൃഷ്ണന്‍, ടി.എസ്. ബൈജു തുടങ്ങിയവര്‍ സംസാരിച്ചു.


cm