പരമ്പരാഗത വ്യവസായ മേഖലയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

post

തിരുവനന്തപുരം: പരമ്പരാഗത വ്യവസായ മേഖലയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരമ്പരാഗത വ്യവസായ മേഖല പ്രതിനിധികളുമായി തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഖാദി ഗ്രാമം സ്ഥാപിക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഖാദി ക്ഷേമനിധിയുടെ ഭാഗമായി നല്‍കാനുള്ള കുടിശിക പ്രശ്നം പരിഹരിക്കും. കശുഅണ്ടി മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കുന്നതിന് കമ്മീഷന്‍ ആവശ്യമെങ്കില്‍ പരിശോധിച്ച് നടപടിയെടുക്കും. വനംവകുപ്പിന്റെ കൈവശമുള്ള സ്ഥലങ്ങളില്‍ കശുമാവ് വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്നം ചര്‍ച്ച ചെയ്യും.

കൈത്തറി തുണി ഉത്പാദനം വര്‍ധിപ്പിക്കേണ്ടതുണ്ട്. ഈ മേഖലയില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നല്ല ഇടപെടലുണ്ടായി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം കൈത്തറി യൂണിഫോം നിലവില്‍ ലഭ്യമാക്കാന്‍ കഴിയുന്നില്ല. ഈ സ്ഥിതി  മാറേണ്ടതുണ്ട്. കേരളത്തിലെ ബീഡി വ്യവസായത്തെ സംബന്ധിച്ച് പഠനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്. ഈ മേഖലയെ സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. കയര്‍ മേഖലയില്‍ നടപ്പാക്കിയ യന്ത്രവത്ക്കരണത്തിന്റെ ഭാഗമായി തൊഴിലാളികള്‍ക്ക് നല്‍കുന്ന പരിശീലനത്തിന്റെ സമയം ആവശ്യമെങ്കില്‍ വര്‍ധിപ്പിക്കും. തൊണ്ടു സംഭരണം ശക്തിപ്പെടുത്താന്‍ പല തലത്തിലുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ വാര്‍ഡുകളിലും സര്‍ക്കാര്‍ മുന്‍കൈ എടുത്ത് തെങ്ങിന്‍ തൈകള്‍ നല്‍കി വച്ചു പിടിപ്പിക്കുന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഇത് തെങ്ങിന്റെ എണ്ണം വര്‍ധിപ്പിക്കുന്നതിനൊപ്പം തൊണ്ട് സംഭരണം സജീവമാക്കുന്നതിനും സഹായിക്കും. പരമ്പരാഗത മേഖലയ്ക്ക് ഒരു ഡയറക്ട്രേറ്റ് എന്ന ആവശ്യം ഇന്നത്തെ നിലയില്‍ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തീരദേശ പരിപാലന നിയമത്തില്‍ സംസ്ഥാനം മാത്രം വിചാരിച്ചാല്‍ മാറ്റം സാധ്യമല്ല. മത്സ്യബന്ധനത്തിന് കൂടുതല്‍ ചെലവ് വരുന്നുവെന്ന പരാതി പരിശോധിക്കേണ്ട കാര്യമാണ്. മത്സ്യബന്ധന അനുബന്ധ മേഖലകളില്‍ ജോലി ചെയ്യുന്ന പലരും ദയനീയ സാഹചര്യത്തിലാണ് തൊഴിലെടുക്കുന്നത്. ഇതില്‍ കര്‍ക്കശ നടപടിയിലേക്ക് നീങ്ങേണ്ടിവരും. ഇക്കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം.

കള്ള് ചെത്ത് മേഖലയിലേക്ക് ചെറുപ്പക്കാന്‍ കൂടുതലായി കടന്നു വരുന്നില്ല. മുള ചതച്ച് തടിയുണ്ടാക്കി പുതിയ ഉത്പന്നങ്ങള്‍ സൃഷ്ടിക്കാനുള്ള ബാംബൂ കോര്‍പറേഷന്റെ നീക്കം നല്ലതാണ്. മുള, ഈറ്റ വ്യവസായ മേഖലയില്‍ ആവശ്യമായ സഹായം നല്‍കാന്‍ സര്‍ക്കാര്‍ എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. കരിമ്പന, മണ്‍പാത്ര നിര്‍മാണ തൊഴിലാളികളുടെ ആവശ്യങ്ങളും സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ മന്ത്രി ഇ. പി. ജയരാജന്‍ യോഗത്തില്‍ ഓണ്‍ലൈനില്‍ പങ്കെടുത്തു. ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷ് എന്നിവര്‍ സംബന്ധിച്ചു.