സ്റ്റാര്‍ട്ട്അപ്പുകളെ സഹായിക്കാന്‍ വെന്‍ച്വര്‍ കാപിറ്റല്‍ ഫണ്ട്: മുഖ്യമന്ത്രി

post

തിരുവനന്തപുരം: കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പുകളെ സഹായിക്കാന്‍ കേരള ബാങ്ക്, കെ. എഫ്. സി, കെ. എസ്. ഐ. ഡി. സി എന്നിവയെ സമന്വയിപ്പിച്ച് വെന്‍ച്വര്‍ കാപിറ്റല്‍ ഫണ്ട് രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പുകളുടെ പ്രതിനിധികളുമായി മാസ്‌ക്കറ്റ് ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം.

സ്റ്റാര്‍ട്ട് അപ്പുകളുടെ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കും. സ്റ്റാര്‍ട്ട്അപ്പുകളുമായുള്ള സര്‍ക്കാരിന്റെ ബന്ധം മികച്ചതാണ്. അത് ശക്തമായി തുടരും. സ്റ്റാര്‍ട്ട് അപ്പുകള്‍ക്കുള്ള സഹായ ഫണ്ട് വര്‍ധിപ്പിക്കുന്നത് പരിശോധിക്കും. സ്റ്റാര്‍ട്ട്അപ്പുകളുടെ സേവനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ വകപ്പുകളുടെ ഫണ്ട് വിതരണത്തിലെ കാലതാമസം ഒഴിവാക്കും. സ്റ്റാര്‍ട്ട്അപ്പ് ഉത്പന്നങ്ങള്‍ക്ക് വിപണന സഹായം ഉറപ്പാക്കും. സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് കൂടുതല്‍ സഹായം ലഭ്യമാകുന്ന രീതിയില്‍ ഈ വര്‍ഷം മുതല്‍ രാജ്യാന്തര ലോഞ്ച്പാഡ് രൂപീകരിക്കും. സര്‍ക്കാര്‍ പദ്ധതികളില്‍ സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് ആവശ്യമായ പരിഗണന ലഭിക്കുന്നതിനുള്ള സംവിധാനം ഗൗരവമായി ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ സ്റ്റാര്‍ട്ട്അപ്പുകളുടെ നാലു മാസത്തെ വാടക പൂര്‍ണമായും അതിന് ശേഷമുള്ള മൂന്നു മാസത്തേത് ഭാഗികമായും ഒഴിവാക്കിയിട്ടുണ്ട്. പ്രവാസി സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പ്രത്യേക നിക്ഷേപ അവസരം ഒരുക്കുന്നതിനുള്ള നടപടിയും സ്വീകരിക്കും. വിപണിയും മറ്റു സഹായവും ലഭിക്കുന്നതിന് കോര്‍പറേറ്റുകളെ പരിചയപ്പെടുത്തുന്ന പദ്ധതിയുടെ പ്രയോജനം 50ലധികം സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ലഭിച്ചിട്ടുണ്ട്.

20 ലക്ഷം രൂപ വരെ മതിപ്പുള്ള മൊബൈല്‍ ആപ്പുകളും സോഫ്റ്റ്വെയര്‍ ഉത്പന്നങ്ങളും  സ്റ്റാര്‍ട്ട്അപ്പുകളില്‍ നിന്ന് സംഭരിക്കുന്നതിന് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് അനുമതിയുണ്ട്. ഒരു കോടി രൂപ വരെ മതിപ്പുള്ള ഉത്പന്നങ്ങളോ സേവനങ്ങളോ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് നിയന്ത്രിത ടെണ്ടറിലൂടെ വാങ്ങുന്നതിന് സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അനുവാദം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിവിധ സ്റ്റാര്‍ട്ട് അപ്പുകളുടെ പ്രതിനിധികള്‍ തങ്ങളുടെ ആശയങ്ങളും നിര്‍ദ്ദേശങ്ങളും മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു. മാസ്‌ക്കറ്റ് ഹോട്ടലില്‍ നേരിട്ട് എത്തിയവര്‍ക്ക് പുറമെ ഓണ്‍ലൈനിലും പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി സംവദിക്കാനെത്തി.