വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ പെട്രോള്‍ പമ്പ് ജില്ലയിലെ തന്നെ ഏറ്റവും വലിയ പമ്പാകും: മന്ത്രി വി എസ് സുനില്‍കുമാര്‍

post

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ പമ്പ് ജില്ലയിലെത്തന്നെ ഏറ്റവും വലിയ പമ്പാകുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിക്കാന്‍ പോകുന്ന പെട്രോള്‍ പമ്പിന്റ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജയിലില്‍ ഒരു പെട്രോള്‍ പമ്പ് എന്നത് ഇന്ത്യയിലെ തന്നെ ആദ്യ സംരംഭമാണ്. പമ്പിനോട് ചേര്‍ന്ന് കഫെറ്റേരിയ, വിശ്രമ സ്ഥലം, ടോയ്‌ലറ്റുകള്‍, സ്റ്റേഷനറി കടകള്‍ എന്നിവയും ഒരുക്കും. സമയബന്ധിതമായി 3 മാസക്കാലം കൊണ്ട് തന്നെ പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനവും നടത്തുമെന്നും മന്ത്രി പറഞ്ഞു.

 വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ ആന്റ് കറക്ഷണല്‍ ഹോമിനോട് അനുബന്ധിച്ച് തൃശൂര്‍-ഷൊര്‍ണൂര്‍ സംസ്ഥാന പാതക്ക് വലതുവശത്തായി 0.1255 ഹെക്ടര്‍ ഭൂമിയിലാണ് പെട്രോള്‍ പമ്പ് യാഥാര്‍ഥ്യമാകുന്നത്. ഐഒസി പമ്പ് നിര്‍മ്മിക്കുകയും അവിടെ വില്‍പന നടത്തുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഡീലര്‍ഷിപ്പ് ജയില്‍ വകുപ്പിന് നല്‍കുകയും ചെയ്യും. ജയില്‍ ശിക്ഷയില്‍ കഴിയുന്ന നല്ല സ്വഭാവം പ്രകടിപ്പിക്കുന്ന തടവുകാരെ ഇവിടെ ജോലിക്കായി നിയോഗിക്കും. ചടങ്ങില്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത വിജയന്‍ അധ്യക്ഷത വഹിച്ചു. ജയില്‍ ഡി ജി പി ഋഷിരാജ് സിംഗ്, ഡെപ്യൂട്ടി കളക്ടര്‍ എം ബി ഗിരീഷ് കുമാര്‍, കൗണ്‍സിലര്‍ വി കെ സുരേഷ് കുമാര്‍, മധ്യ മേഖല ഡി ഐ ജി സാം തങ്കയ്യന്‍, ഐ ഒ സി കേരള ചീഫ് ജനറല്‍ മാനേജര്‍ വി സി അശോകന്‍, റീറ്റെയ്ല്‍ സെയില്‍സ് ജനറല്‍ മാനേജര്‍ നവീന്‍ ചരണ്‍, നബാര്‍ഡ് എ ജി എം ദീപ എസ് പിള്ള, വിയ്യൂര്‍ അതീവ സുരക്ഷ ജയില്‍ സൂപ്രണ്ട് എ ജി സുരേഷ്, സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എന്‍ എസ് നിര്‍മ്മലാനന്ദന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.